അടക്കിപ്പിടിക്കുന്നതിലല്ല കൈ അയച്ച് പിടിക്കുന്നതിലാണ് പുണ്യം

സാജിദ പി.ടി.പി
മാർച്ച് 2025
വിശുദ്ധ റമദാനില്‍ വ്യയം ചെയ്യലിന് കൂടി മനസ്സിനെ പാകപ്പെടുത്താന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം

'രാവും പകലും പരസ്യമായും രഹസ്യമായും ധനം ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ ഉണ്ടല്ലോ, അവര്‍ക്ക് അവരുടെ നാഥങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടതില്ല'. (2:274)

അനാഥ മുതല്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദ പറയുന്നിടത്ത് ഖുര്‍ആനില്‍ സമൂഹത്തിന്റെ നിലനില്‍പിന് അത്യാവശ്യമായ സമ്പത്ത് കൈകാര്യശേഷിയും പക്വതയും ഇല്ലാത്തവര്‍ക്ക് നല്‍കരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. സമ്പത്ത് പരമാവധി ശേഖരിക്കാനാവശ്യമായ ധാരാളം സൂചനകളും പ്രോത്സാഹനങ്ങളും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ തന്നെ കാണാന്‍ സാധിക്കും. ജുമുഅ നമസ്‌കാരത്തിന്റെ പ്രാധാന്യം പറയുന്ന ഭാഗത്ത് നമസ്‌കാരത്തില്‍നിന്ന് വിരമിച്ചാല്‍ ഭുമിയില്‍ വ്യാപിച്ച് അല്ലാഹുവിന്റെ ഔദാര്യം കണ്ടെത്താനുള്ള നിര്‍ദേശമുണ്ട്.

ഭക്തിയോടൊപ്പം അധ്വാനത്തിന്റെ മഹത്വവും സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള നിര്‍ദേശവുമാണ് ആയതിന്റെ ഉള്ളടക്കം. 

പ്രവാചകന്‍മാര്‍ക്ക് പൊതുവില്‍ നല്‍കപ്പെട്ട നിര്‍ദേശങ്ങളിലൊന്ന് ഭൂമിയിലുള്ളതിലെ ഹലാലും ത്വയ്യിബുമായത് നിങ്ങള്‍ കഴിക്കണമെന്നാണ്. ഒരാള്‍ കഴിക്കുന്ന ആഹാരങ്ങളില്‍ ഏറ്റവും മികച്ചത് അധ്വാനിച്ചുണ്ടാക്കുന്ന സമ്പത്താണെന്നും ആത്മീയതയുടെ പേരില്‍ ഭൗതിക വിരക്തി പറഞ്ഞ് വിഭവങ്ങള്‍ വേണ്ടാ എന്ന് വെക്കുന്നത് നിഷിദ്ധമാണ്.

അതേസമയം ധന പൂജയെ ഇസ്ലാം ശക്തിയുക്തം എതിര്‍ക്കുന്നുണ്ട്. അവന്റെ ധനം അവനെ നിത്യനാക്കുമെന്നവര്‍ വിചാരിക്കുന്നു. ഇങ്ങനെ ധാരാളം സൂക്തങ്ങളിലൂടെ ധന പൂജയെ വിലക്കുകയാണ് ഇസ്ലാം ചെയ്യുന്നത്.

സ്വന്തത്തിന് വേണ്ടി ചെലവഴിച്ചത് തീര്‍ന്ന് പോകുമെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി നല്‍കിയതാണ് ബാക്കിയാവുക എന്ന മനോഹരമായ പാഠവും കൂടി പകര്‍ന്ന് തരുന്നുണ്ട്.

ചെലവഴിക്കലില്‍ ധൂര്‍ത്തും പിശുക്കുമില്ലാത്ത മധ്യമ നിലപാടിനേയാണ് ഇസ് ലാം പ്രോത്സാഹിപ്പിക്കുന്നത് എന്തെങ്കിലും കൊടുക്കുക എന്നതല്ല ഉപയോഗിക്കാന്‍ കഴിയുന്നതും കൂട്ടത്തില്‍ നല്ലതും ചെലവഴിക്കാനാണ് ആഹ്വാനം. നിങ്ങള്‍ക്ക് ആരെങ്കിലും നല്‍കുമ്പോള്‍ നിങ്ങള്‍ മനം മടുപ്പോടെ മാത്രം സ്വീകരിക്കുന്ന ഉപയോഗ ശൂന്യ വസ്തുക്കള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാനായി തെരഞ്ഞെടുക്കരുതെന്നും നിങ്ങള്‍ ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കാത്ത കാലത്തോളം പുണ്യമാവുകയില്ലെന്നും ഖുര്‍ആന്‍ പറയുന്നുണ്ട് (സൂറ: ആലു ഇംറാന്‍ 92).

ഈ സൂക്തത്തിന്റെ അവതരണാനന്തരം സ്വഹാബികള്‍ക്കിടയിലുണ്ടായ കാര്യങ്ങള്‍ മാതൃകാ സമൂഹത്തിന്റെ ഉദാത്ത മൂല്യങ്ങള്‍ സമൂഹത്തിന് പകരുന്ന തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ്. വിലയേറിയതും കണ്ണായതുമായ ഇടങ്ങള്‍, മേത്തരം അടിമകള്‍ എന്നിങ്ങനെ സ്വന്തം ഉപയോഗിച്ചു കൊണ്ടിരിക്കുന്നവയില്‍ ഏറ്റവും മുന്തിയത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ദാനം ചെയ്യുന്നു.

ഭൗതികമായ ലാഭ പ്രതീക്ഷയോടെയല്ല അല്ലാഹുവിന്റെ മാത്രം പ്രതിഫലം ആഗ്രഹിച്ചു കൊണ്ടാണ് ഈ ധന വ്യയം ചെയ്യലുകളെല്ലാം എന്നതാണ് കൂടുതല്‍ ശ്രദ്ധേയം. അനാഥയ്ക്കും, അഗതിക്കും, ബന്ധനസ്ഥനും സ്വന്തത്തിന് അത്യാവശ്യമുള്ള ധനം ചെലവഴിച്ച് കഴിഞ്ഞാലും വിശ്വാസികള്‍ പറയുക

അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് കൊണ്ടാണ് നാം ചെലവഴിച്ചത് മറ്റുള്ളവരുടെ നന്ദി വാക്ക് പോലും നാം ആഗ്രഹിക്കുന്നില്ല എന്നാണ്.

വിശ്വാസികളുടെ ഗുണം എണ്ണുന്നിടത്തെല്ലാം അവര്‍ ക്ഷേമത്തിലും ക്ഷാമത്തിലും നല്‍കുന്നവരാണെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

മുസ്ലിം സമുദായത്തില്‍ സാമ്പത്തിക ക്രയവിക്രയം ഏറ്റവും അധികം നടക്കുന്ന മാസമാണ് റമദാന്‍. സദഖയായും സകാത്തായും അത് നിര്‍വഹിക്കപ്പെടുന്നു. സ്ത്രീകളും ചെറുതും വലുതുമായ ഒട്ടേറെ സംരംഭങ്ങളില്‍ സഹകരിച്ചും സഹായിച്ചും ഒറ്റക്കും കൂട്ടായും ദാനധര്‍മങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ട്. എല്ലാ നന്മകള്‍ക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലം ലഭിക്കും എന്നതാണ് അവരുടെ പ്രചോദനം. റമദാന്‍ മനുഷ്യനില്‍ നിറക്കേണ്ട മൂല്യങ്ങളില്‍ ഒന്ന് പരക്ഷേമ നന്മയാണ്. സഹജീവികളുടെ പ്രയാസങ്ങളും വിഷമങ്ങളും തിരിച്ചറിയുന്നിടത്താണ് ആത്മസംതൃപ്തി നേടാന്‍ കഴിയുക. 

അല്ലാഹുവിന്റെ അടിമകളോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമേ ഉടയവനോടുള്ള ബാധ്യതകളും പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ. ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ഭൂമിയും അതിലെ സകല സുഖസൗകര്യങ്ങളും അല്ലാഹുവിന്റെ അമാനത്തുകള്‍ ആണ്. സ്വന്തം ശരീരത്തിന്റെ പോലും ഉടമസ്ഥാവകാശം മനുഷ്യനില്ല. സമ്പത്തിന്റെതും അതുപോലെതന്നെ. അതിന്റെ ഉടമ അല്ലാഹുവും കൈകാര്യകര്‍ത്താവ് മനുഷ്യനുമാണ്. അതിനാല്‍ അവന്റെ ആജ്ഞകള്‍ക്ക് അനുസരിച്ചാണ് കൈയില്‍ അമാനത്തായി ഏല്‍പ്പിച്ച ധനം കൈകാര്യം ചെയ്യേണ്ടത്. 

''അവന്‍ ഏതൊന്നില്‍ നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുന്നുവോ അതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍''. എന്റേതെന്ന് നാം പറഞ്ഞുകൊണ്ടിരിക്കുന്ന ധനത്തില്‍ നിന്ന് യാതൊരു അവകാശവും സ്വാതന്ത്ര്യവും നമുക്കില്ല എന്ന് ഈ ആയത്തുകള്‍ ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലാഹുവില്‍ നിന്നുള്ള അമാനത്താണ് സമ്പത്ത് എന്ന നിലയില്‍ അത് വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ഇസ്ലാം നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈ അമാനത്ത് ബോധ്യം ഒരാളില്‍ നിറഞ്ഞാല്‍ സ്വയം ചെലവഴിക്കുന്നതിനോടൊപ്പം സമൂഹത്തിലെ ദരിദ്രരും നിരാലംബരുമായ ജനവിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുക എന്ന അവസ്ഥയിലേക്ക് അയാള്‍ വളരും. തങ്ങളുടെ സമ്പത്തില്‍ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട അവകാശം അംഗീകരിക്കപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു: 'നിങ്ങളുടെ ധനത്തില്‍ ചോദിച്ചു വരുന്നവനും ആവശ്യക്കാര്‍ക്കും അവകാശമുണ്ട്.'

സമ്പത്ത് എല്ലാവര്‍ക്കും ഒരുപോലെയല്ല നല്‍കപ്പെട്ടത്. അതിന്റെ വിതരണത്തിലെ അസന്തുലിതത്വത്തിന്റെ യുക്തി അല്ലാഹുവിന് മാത്രമേ അറിയൂ. ''അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ കണക്കില്ലാതെ നല്‍കുന്നു.' ലോകത്തിന്റെ മുഴുവന്‍ ദാരിദ്ര്യവും മാറ്റാനുള്ള സമ്പത്ത് ഒരുപിടി സമ്പന്നരുടെ കൈയിലുണ്ട്. അത് അവിടെ കെട്ടിക്കിടക്കാതെ കറങ്ങിക്കൊണ്ടിരിക്കുകയും ദരിദ്രരിലേക്ക് ഒഴുകുകയും ചെയ്യുമ്പോഴാണ് ക്ഷേമം ഉണ്ടാവുക. നിര്‍ബന്ധമായും (സകാത്ത്) അല്ലാതെയും (സദഖ) ചെലവഴിക്കാനുള്ള രീതികള്‍ ഇസ്ലാം വിശ്വാസികളെ പഠിപ്പിക്കുന്നുണ്ട്. സാമ്പത്തിക അസമത്വങ്ങളുടെ പരിഹാരം നീതിയിലധിഷ്ഠിതമായ ഇസ്ലാമിക സാമ്പത്തിക ക്രമമാണെന്ന് ലോകത്തെ പഠിപ്പിക്കാനുള്ള ബാധ്യതകൂടി നമുക്കുണ്ട്.

എന്നാല്‍, ഏറ്റവും പ്രയാസകരമായ ഒരു ഇബാദത്ത് കൂടിയാണ് ദാധധര്‍മം. നന്മയുടെ മാര്‍ഗത്തില്‍ ചെലവഴിക്കാനുള്ള മനസ്സ് ഉണ്ടായിത്തീരുക എന്നത് ഏറെ ശ്രമകരമാണ്. പ്രത്യേകിച്ച്, നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ തന്നെ പൂര്‍ത്തീകരിച്ച് തീരുന്നില്ല. തീരാത്ത ആഗ്രഹങ്ങളും സ്വാര്‍ഥങ്ങളും മാത്രം പരിഗണിക്കുമ്പോള്‍ മറ്റുള്ളവരെ പരിഗണിക്കാന്‍ കഴിയാതെ വരുന്നു.

ദുനിയാവും അതിലെ വിഭവങ്ങളോടുള്ള ആര്‍ത്തിയും മൂലം ഉണ്ടാകുന്ന അശ്രദ്ധയുടെ ഏറ്റവും ഗുണകരമായ ചികിത്സ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധനവ്യയമാണ്. നമ്മില്‍ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും ചെറിയ തുകയാണ് സക്കാത്ത്. അതില്‍ കൂടുതല്‍ സദഖ ചെയ്യുക എന്നാണ് നമ്മോട് ആവശ്യപ്പെടുന്നത്. അല്ലാഹു പറയുന്നു: പിശാച് ദാരിദ്ര്യം കൊണ്ട് നിങ്ങളെ ഭയപ്പെടുത്തും. മ്ലേച്ച വൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കും. എന്നാല്‍ അല്ലാഹു തന്നില്‍ നിന്നുള്ള പാപമോചനവും അനുഗ്രഹവും വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിശാലനും സര്‍വജ്ഞനും ആകുന്നു. ദാനശീലം, ഉദാരത തുടങ്ങിയ മൂല്യങ്ങളില്‍ ഉയര്‍ത്തപ്പെട്ട മതമാണ് ഇസ്ലാം. ദാനശീലര്‍ അല്ലാഹുവിന്റെ സാന്നിധ്യം തേടുന്നു. മനുഷ്യരോടും സ്വര്‍ഗത്തോടും അടുക്കുന്നു. നരകത്തില്‍നിന്ന് അകന്നുപോകുന്നു.

ദൈവ ശാസനയിലേക്ക് സ്വന്തത്തെ പാകപ്പെടുത്തുന്ന വിശുദ്ധ റമദാനില്‍  വ്യയം ചെയ്യലിന് കൂടി മനസ്സിനെ പാകപ്പെടുത്താന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media