പടച്ചോന്റെ കലാമിന് ഖല്‍ബിണക്കിയവര്‍

Aramam
മാർച്ച് 2025
ഖുര്‍ആന്‍ പഠനം വളരെ ചെറുപ്പത്തിലേ സാധ്യമാവൂ എന്ന മുന്‍വിധിയെ മറികടന്ന്് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം വിശുദ്ധ ഗ്രന്ഥവും മനപ്പാഠമാക്കിയവര്‍

റുഹ്‌മ ഫാത്തിമ


'നാല്പത് വയസ്സിലല്ലേ നബിക്ക് നുബുവ്വത്ത് ലഭിച്ചത്. അതിനു ശേഷമാണ് നബി ഖുര്‍ആന്‍ മനഃപാഠമാക്കിയത്. അബൂബക്റും ഉമറും അവരുടെ മുപ്പതുകള്‍ പിന്നിട്ടപ്പോഴാണല്ലോ ഖുര്‍ആന്‍ പഠനം ആരംഭിക്കുന്നത്.'

ജൂണ്‍ മാസത്തിലെ മഴ പെയ്യുന്ന പകലുകളിലൊന്നില്‍ ഉസ്താദിനെ കേട്ടുകൊണ്ടിരിക്കുമ്പോഴാണ് ഖുര്‍ആന്‍ പഠനം വളരെ ചെറുപ്പത്തിലേ സാധ്യമാവൂ എന്നത് ഒരു മുന്‍വിധി മാത്രമാണെന്ന് ബോധ്യപ്പെടുന്നത്.

ഡിഗ്രി കഴിഞ്ഞുള്ള ആലസ്യത്തിലങ്ങനെ മയങ്ങിക്കിടക്കുമ്പോഴാണ് സമപ്രായക്കാരിയായൊരു പെണ്‍കുട്ടി വാദി ഹുദ വിമന്‍സ് അക്കാഡമിയില്‍ നിന്ന് ഡിഗ്രിയോടൊപ്പം ഹിഫ്ള് പൂര്‍ത്തീകരിച്ചത് ഉപ്പ വഴി അറിയുന്നത്. എന്റെ അലക്ഷ്യതയുടെ ഇരുട്ടിലേക്കൊരു മിന്നല്‍പ്പിണര്‍ പോലെയായിരുന്നു ആ വാര്‍ത്ത. ആറു മാസത്തെ ഖുര്‍ആന്‍ പഠനം എന്നൊരാശയം മുന്നോട്ട് വെച്ചപ്പോള്‍ അകമഴിഞ്ഞ പിന്തുണയുമായി ഉമ്മയും കൂടെ നിന്നു.

പതിനഞ്ച് ജുസ്അ് എങ്കിലും പഠിക്കണം എന്ന തീരുമാനവുമായാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഓതിക്കൊണ്ടേയിരിക്കുമ്പോള്‍ ആ ഗ്രന്ഥത്തോടുള്ള ഇഷ്ടം കൂടിക്കൂടി വരികയായിരുന്നു. അതോടൊപ്പം തന്നെ ഖുര്‍ആനിന്റെ കൂടെ ചെലവഴിക്കുന്ന മണിക്കൂറുകളുടെ എണ്ണവും കൂടി. അല്‍ ബഖറ പഠിച്ചു കഴിഞ്ഞപ്പോഴേക്കും മുന്നിലുള്ള ദിവസങ്ങള്‍ എത്ര കുറഞ്ഞതാണെങ്കിലും ഹിഫ്ള് പൂര്‍ത്തിയാക്കിയേ തീരൂ എന്നുറച്ചു.

2024 ഡിസംബര്‍ 21-ന് ധര്‍മഗിരിയില്‍വെച്ച് നടന്ന റെസിഡന്‍ഷ്യല്‍ ക്യാമ്പിലെ സായാഹ്നത്തില്‍ തണുത്തുറഞ്ഞ കൈവിരലുകളും വിറക്കുന്ന ശബ്ദവുമായി ഞാന്‍ ഹിഫ്ള് പൂര്‍ത്തിയാക്കിയപ്പോള്‍ നെഞ്ചിലൊരു കൊളുത്ത് വീണതു പോലെയായിരുന്നു. ശാന്തമായും ശക്തമായും ചാഞ്ഞും ചരിഞ്ഞും അണമുറിയാതെ നെഞ്ചകത്തേക്ക് കിനിഞ്ഞിറങ്ങിയ ആ ദിവ്യമായ പെയ്ത്ത് പൊടുന്നനെ നിലച്ചു പോയതു പോലെ.

'ഞാനെല്ലാമറിയുന്നു, നിങ്ങള്‍ക്കൊന്നുമറിയില്ലെ'ന്ന് റബ്ബ് പറയുന്നതെത്ര ശരിയാണ്! അലക്ഷ്യതകള്‍ വലിയ ലക്ഷ്യത്തിലേക്കുള്ള നിമിത്തമാവുന്നതും നമ്മുടെ പദ്ധതികള്‍ക്ക് മീതെ ഏറ്റവും മികച്ചത് അവന്‍ എഴുതിവെച്ചതും നമ്മളറിയുന്നേയില്ലല്ലോ. 

ഒരു ഖുര്‍ആന്‍ പഠിതാവിന് ഏറ്റവും വലിയ പ്രചോദനം ആ ദിവ്യവചനങ്ങള്‍ തന്നെയാണ്. അറിയും തോറും കൂടുതലറിയാന്‍ ആഗ്രഹം ജനിപ്പിക്കുന്ന മഹാത്ഭുതമാണ് വിശുദ്ധ ഖുര്‍ആന്‍. നൂഹും ഇബ്‌റാഹീമും മൂസയും ഈസയും അതുല്യമായ ത്യാഗങ്ങളിലൂടെ നാഥനോടൊട്ടി നില്‍ക്കാന്‍ നമ്മോട് പറഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ എങ്ങനെയാണ് റബ്ബിന്റെ മഹത്തായ തെരഞ്ഞെടുപ്പ് എന്ന ഭാഗ്യത്തെ നാം േോവണ്ടെന്ന് വെക്കുന്നത്?

വിശുദ്ധ ഖുര്‍ആനിലെ ഓരോ വാക്കും മാന്ത്രികമാണ്. എങ്കിലും എന്നും ഹൃദയത്തോട് ചേര്‍ത്തു വെക്കുന്ന ഭാഗമാണ് സൂറ അല്‍ ഫജ്‌റിലെ 27 മുതല്‍ 30 വരെയുള്ള ആയത്തുകള്‍. ജീവിതം മുഴുവന്‍ സ്രഷ്ടാവിന്റെ സമക്ഷം സമര്‍പ്പിച്ച് സമാധാനം നേടിയ സൃഷ്ടികള്‍ക്ക് കിട്ടുന്ന സ്വപ്നതുല്യമായ ബഹുമതി, പ്രപഞ്ചനാഥന്റെ വരവേല്‍പ്പുകള്‍. ആ വചനങ്ങള്‍ എന്നോടും പറയപ്പെടണം എന്നതാണ് ഏറ്റവും വലിയ കിനാവ്. ഒരടിമക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന പദവിയും അതു തന്നെ.

'നാം ഈ ഖുര്‍ആനിനെ എളുപ്പമാക്കിയിരിക്കുന്നു' എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ഒരു ദിവസം ഒരു പേജ് എന്നതില്‍ നിന്ന് അഞ്ചു പേജിലേക്കും പത്ത് പേജിലേക്കും നീങ്ങിത്തുടങ്ങുമ്പോള്‍ ആ വചനത്തെ നമുക്ക് അനുഭവിച്ചറിയാം. അതോടൊപ്പം തന്നെ നമ്മെ കെട്ടിയിട്ടിരുന്ന പലതരം പ്രശ്‌നങ്ങളുടെയും പ്രയാസങ്ങളുടെയും കയറുകള്‍ അയഞ്ഞു പോവുകയും മാനസികമായ കരുത്തിനാല്‍ നാം അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നു.

പെണ്‍കുട്ടികള്‍ക്ക് ഡിഗ്രിയോടൊപ്പം ഹിഫ്ള് പഠനസൗകര്യമൊരുക്കുന്ന കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് വാദി ഹുദ വിമന്‍സ് അക്കാഡമി. നാല് വര്‍ഷം കൊണ്ട് പത്തോളം ഹാഫിളത്തുമാര്‍ ഈ സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. പടച്ചവന്റെ പാതയിലേക്ക് ഒട്ടും വൈകിയിട്ടില്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് വിമന്‍സ് അക്കാഡമിയുടെ ഈ മുന്നേറ്റം.

 

സഫീദ ഹുസൈന്‍ എന്‍.കെ


മൂന്നു മാസം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ കഴിച്ചു കൂട്ടിയ, ഇനിയും എത്ര നാള്‍ ഇങ്ങനെ എന്നത് വലിയ ചോദ്യചിഹ്നമായ കൊറോണ കാലം. എല്ലാം ഓഫ്ലൈനില്‍ നിന്ന് ഓണ്‍ലൈനിലേക്ക് മാറിയതോടെ ദല്‍ഹിയിലെ ഡിഗ്രി ക്ലാസ്സുകളും ഓണ്‍ലൈന്‍ ആയി. നടന്നും കിടന്നും ഇരുന്നും ക്ലാസ്സില്‍ കയറി. വ്യത്യസ്തങ്ങളായ പല നേരമ്പോക്ക് പരിപാടികളില്‍ ഏര്‍പ്പെട്ടെങ്കിലും പലതും പിന്നീട് മടുപ്പ് തോന്നിത്തുടങ്ങി. സമയത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ഉപ്പാന്റെ നിരന്തര നിര്‍ദേശങ്ങളും മൊബൈല്‍ നോക്കി സമയം കളയുന്നതിനുള്ള ഉമ്മാന്റെ കരുതലും സമയത്തെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിന് ഏറെ തുണയായി. 

മറ്റു എന്‍ഗേജ്മെന്റുകള്‍ ഒന്നുമില്ലാതെയിരുന്ന ലോക്ക് ഡൗണ്‍ കാലത്ത് തന്നെയാണ് ഖുര്‍ആന്‍ പഠനം പുനരാരംഭിക്കണം എന്ന് ആഗ്രഹമുണ്ടായത്. അതിനു മുന്‍പ് തന്നെ 50-ലധികം പേജുകള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് മനഃപാഠമാക്കിയിരുന്നു. ഈ ആഗ്രഹം വീട്ടുകാരോട് പറഞ്ഞപ്പോള്‍ ഏറെ ഉത്സാഹത്തോടെ അവര്‍ ഏറ്റെടുക്കുകയും അയല്‍വാസിയായ ഹില്‍ടോപ്പ് പബ്ലിക് സ്‌കൂളിലെ ഖുര്‍ആന്‍ അധ്യാപകന്‍ അബ്ദുറഹ്‌മാന്‍ സാഹിബിനെ ഉപ്പ ബന്ധപ്പെടുകയും ചെയ്തു. എല്ലാവരുടെയും പിന്തുണയുടെയും പൂര്‍ണമായ ആവേശത്തോടെയും വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുക എന്ന ആഗ്രഹത്തിനു വേണ്ട പണികള്‍ക്ക് തുടക്കം കുറിച്ചു. 

വിശുദ്ധ ഖുര്‍ആന്‍ പഠനം തുടക്കത്തില്‍ വളരെ പ്രയാസമായിരുന്നു. ഖുര്‍ആനുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ ആ പ്രയാസം പതിയെ അകലാനും വിശുദ്ധ ഖുര്‍ആനുമായി ആത്മബന്ധം സ്ഥാപിക്കാനും സാധിച്ചു. ഖുര്‍ആന്‍ പഠന സമയത്ത് മാനസികമായും ശാരീരികമായും മറ്റും വന്ന പല പ്രതിസന്ധികളും പരീക്ഷണങ്ങളെയും നാഥന്‍ എളുപ്പമാക്കി തരുന്നത് അനുഭവിച്ചറിയാന്‍ തുടങ്ങി. വിശുദ്ധ ഖുര്‍ആനിലേക്ക് നല്‍കിയ കൂടുതല്‍ ശ്രദ്ധ പലപ്പോഴും വീട്ടുകാര്യങ്ങളില്‍ അശ്രദ്ധയാകുന്നതിന് കാരണമായി. മൂന്ന് നേരത്തെ ഭക്ഷണം പല ദിവസങ്ങളിലും രണ്ടു നേരമായി ചുരുങ്ങി. മകളുടെ അടുക്കളയിലെ അഭാവത്തില്‍ ഒരിക്കല്‍ പോലും ഉമ്മ പരിതപിച്ചിട്ടില്ല. പഠനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഞാനും സഹോദരനും മാത്രമായിരുന്നെങ്കില്‍ കുറച്ചു കഴിഞ്ഞപ്പോഴേക്കും അടുത്തുള്ള വീടുകളിലെ കുട്ടികളെല്ലാം തല്‍പരരായി മുന്നോട്ടുവന്നു. അടുത്തുള്ള പള്ളി ആയിരുന്നു ഖുര്‍ആന്‍ പഠനത്തിന്റെ പ്രധാന കേന്ദ്രം. കൊറോണ കാലമായിരുന്നതിനാല്‍ ഒരു ദിവസം ഞങ്ങളുടെ പ്രദേശത്തേക്കും പോലീസ് റെയ്ഡിന് വന്നു. പെട്ടെന്ന് തന്നെ പള്ളി വരാന്തയില്‍ നിന്ന് ചെരിപ്പുകളെല്ലാം പള്ളിയുടെ അകത്തേക്ക് വെച്ച് ഒളിഞ്ഞിരുന്നതെല്ലാം രസകരമായ അനുഭവങ്ങളായി ഇന്നും ഓര്‍ക്കുന്നു. ഒരു ദിവസം കൊണ്ടുമാത്രം ഒരു ജുസ്അ് പഠിച്ചത് ഒരു അതിശയമായി പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏറെ ഉത്സാഹത്തോടെ തന്നെ പിന്നീട് പഠനം മുന്നോട്ടു പോയി. ഓരോ ദിവസവും പഠിക്കുന്ന പേജുകളും അവയുടെ എണ്ണങ്ങളും ഒരു ഡയറിയില്‍ കുറിച്ചിട്ടത് മത്സരബുദ്ധിയോടെയുള്ള പഠനത്തിന് സഹായിച്ചു. പല സന്ദര്‍ഭത്തിലും പെട്ടെന്ന് പഠിക്കാന്‍ സാധിക്കാതിരിക്കുമ്പോള്‍ സങ്കടപ്പെട്ട് ഉമ്മാനോടും ഉപ്പാനോടും പരിഭവം പങ്കുവെക്കാറുണ്ടായിരുന്നു. സഹോദരന്മാരുടെയും മാതാപിതാക്കളുടെയും നിരന്തരമായ പിന്തുണയും പ്രോത്സാഹനവും വേഗത്തിലുള്ള പഠനത്തിന് സഹായിച്ചു. ഖുര്‍ആന്‍ പഠനത്തിന്റെ അവസാന ദിവസങ്ങളായപ്പോഴേക്കും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പഠനത്തില്‍ നിന്ന് മാറി നിന്നില്ല. പൈശാചികമായ ചിന്തകളും മടിയും കൂടുതലായി വന്ന സമയത്ത് നമസ്‌കാരത്തിലൂടെയും പ്രാര്‍ഥനകളിലൂടെയും അതിനെയെല്ലാം മറികടന്നു. പ്രയാസപ്പെടുന്ന നേരത്ത് അല്ലാഹുവിനോട് ചോദിച്ച പ്രാര്‍ഥനകള്‍ക്കെല്ലാം പെട്ടെന്നുള്ള ഉത്തരം ഖുര്‍ആന്‍ പഠനത്തിന് കൂടുതല്‍ ആവേശം നല്‍കി. അങ്ങനെ അല്‍ഹംദു ലില്ലാഹ് വളരെ കുറഞ്ഞ കാലം കൊണ്ട്, കൃത്യമായി ഡയറിയില്‍ രേഖപ്പെടുത്തിയത് പ്രകാരം 78 ദിവസങ്ങള്‍ കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കാന്‍ സാധിച്ചു.

 

നാഫില കെ.സി


മാര്‍ഗദര്‍ശിയായ വചനങ്ങള്‍ വിശാലപ്പെടുത്തിയ ഹൃദയമായിരിക്കാം വാദിന്നൂറിന്റെ ഇടുക്കത്തെ മായ്ച്ചു കളഞ്ഞത്. മുസല്ലക്ക് മുകളില്‍ അവനില്‍ അഭയം തേടാന്‍ വണങ്ങിയ സുജൂദില്‍  ഉരുവിട്ട തസ്ബീഹും ശുക്റും ഇന്നീ അവസാന ആയത്തിനും സാക്ഷിയാണ്.

വാനലോകത്തുള്ള സകലതിനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന രക്ഷിതാവ്, അവന്റെ നാമത്തില്‍ തുടങ്ങിയ ഈ ദൗത്യത്തിന്റെ തെളിച്ചം കെടാതെ സൂക്ഷിക്കാന്‍ അവന് സ്തുതികീര്‍ത്തനം ചെയ്ത അവസാന നിമിഷം.

തുടക്കത്തില്‍ ഇതേ വിശാല താഴ് വാരത്തില്‍ ആദ്യചുവട് വെച്ച നാം പതിനഞ്ചോളം വരുന്ന സംഘത്തിന് വഴികാട്ടിയായ ഉസ്താദുമാരും ഉണ്ട്. കൈയില്‍ അനുഭവത്തിന്റെ തീച്ചൂടില്‍ നിന്ന് പൊട്ടിച്ചെടുത്ത വടിയുമുണ്ട്. ഒരു ആട്ടിടയനെന്നപോലെ അതു വെച്ചു ഒരുപാട് കഥകളും ഗുണകാംക്ഷകളും ഉപദേശങ്ങളും കൂടെക്കൂടെ ജീവിതമൂല്യങ്ങളെ മുറുകെപ്പിടിക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തലുകളും നമ്മെ തട്ടി അറിയിക്കുമായിരുന്നു. ഇരുളില്‍ മറഞ്ഞു നിന്നതിനെ വെളിപ്പെടുത്തുന്ന, മൂടി വെക്കപ്പെട്ട സത്യത്തെ കാലത്തിനു മുന്നില്‍ എത്തിച്ച് കൊടുത്ത പ്രകാശം എന്ന് ഖുര്‍ആനിനെ ആ വ്യക്തിത്വങ്ങള്‍ നമുക്ക്  പരിചയപ്പെടുത്തിത്തന്നു. ഇന്നീ ആട്ടിന്‍പറ്റം നാലായിച്ചുരുങ്ങി. ഖല്‍ബില്‍ കെടാതെ സൂക്ഷിക്കുന്ന ആ വെളിച്ചത്താല്‍ അവര്‍ നേര്‍മാര്‍ഗം തുടര്‍ന്ന് മുന്നോട്ട് കുതിക്കുമെന്ന വിശ്വാസത്തില്‍ ഇതേ നൂറിന്റെ അധിപനില്‍ ആ ആട്ടിടയന്മാര്‍ ഭരമേല്പിച്ചു.

ഇരുന്നോതിയും തിരുത്തിയോതിയും കിതാബ് മുഴുവനായും ഹൃദ്യസ്ഥമാക്കിയ ഞങ്ങളെ അമീര്‍ ഉസ്താദ് കണ്ണൂരില്‍ വെച്ചു നടന്ന ഹിഫ്ദ് കോണ്‍വൊക്കേഷനില്‍ വെച്ച് ഉമ്മത്തിലേക്ക് ഇറങ്ങാന്‍ ബൈഅത്ത് ചെയ്തു. അന്ന് ധരിച്ച പര്‍ദ്ദയുടെ നിറത്തിന്റെയും തലയില്‍ വെച്ച കിരീടത്തിന്റെ വലുപ്പത്തെയും പറ്റി ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അവിടെയെത്തിയ വിശ്വാസികള്‍ മൗനമായിരുന്നത് അത്ഭുതപ്പെടുത്തിയിരുന്നു.

ഇന്ന് ഞാന്‍ ഇവിടം അവസാന ആയത്തുകള്‍ ഓതി റബ്ബിന് നന്ദി രേഖപ്പെടുത്തുന്ന ഈയൊരു ദിവസത്തിനു പിന്നില്‍ ആരുടെ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചതിന്റെ ഫലമാണോ അവരെ ഞാന്‍ എന്റെ ഓര്‍മയില്‍ ആദ്യമായ് ഒന്ന് വാരിപ്പുണര്‍ന്നു. സ്നേഹം പ്രകടിപ്പിച്ച് കാണിക്കുന്നതില്‍ പരാജയപ്പെട്ട എനിക്ക് നാഥന്‍ തന്ന മറ്റൊരു അനുഗ്രഹം.

പ്രസംഗങ്ങള്‍ക്കിടയില്‍ തുടരെത്തുടരെ കേട്ടുകൊണ്ടിരുന്നത് ഞങ്ങള്‍ക്ക് വേണ്ടി മറ്റാരെക്കാളും കൂട്ടിരുന്ന മാതാപിതാക്കളെ പറ്റിയായിരുന്നു. തിളക്കമാര്‍ന്ന ദിവസത്തില്‍ തിളങ്ങി നിന്ന പുതുവസ്ത്രം, അവര്‍ക്ക് നല്‍കപ്പെടുന്ന അനുഗ്രഹങ്ങള്‍ക്കും ആദരവിനും മുന്നില്‍ ഒന്നുമല്ലെന്ന് ഓര്‍മപ്പെടുത്തി മനസ്സില്‍ തട്ടി പ്രാര്‍ത്ഥിച്ചു.

 

ലിബ സാഹിയ


മാതാപിതാക്കളുടെ അതിയായ ആഗ്രഹമായിരുന്നു ജ്യേഷ്ഠത്തിയെ പോലെ ഞാനും ഖുര്‍ആന്‍ പഠിക്കണം എന്നത്. മറുവശത്ത് ദുനിയാവിനോടുള്ള ഒരു പത്താം ക്ലാസ്സുകാരിയുടെ ആഗ്രഹവും.

അങ്ങനെ മാതാപിതാക്കളുടെ തീരുമാനത്തെ മാനിച്ച് ചെറുപ്പത്തില്‍ എവിടെയോ ഉപേക്ഷിച്ച ഖുര്‍ആന്‍ പഠനം എന്ന ആഗ്രഹം പൊടി തട്ടിയെടുത്തു.

ആദ്യമായി ഞാനെത്തിയത് ഒരു ബനാത്തിലാണ്. പറന്നു നടന്ന പക്ഷിയുടെ ചിറകൊടിഞ്ഞ അതേ വികാരം. പുറംലോകത്തെ മറന്നൊരു ജീവിതം. ബനാത്തുകളുടെ രീതി പൊതുവെ അങ്ങനെ ആണെങ്കിലും അതിനുള്ളില്‍ അടക്കിപ്പിടിച്ച സ്വപ്നങ്ങളും ചുറ്റുമുള്ളവരുടെ വര്‍ത്തമാനങ്ങളും എന്റെ ഉള്ളില്‍ തീ പോലെ ആളിക്കത്തി. രണ്ട് മാസം കൂടുമ്പോഴുള്ള മൂന്നു ദിവസത്തെ ലീവ് മാത്രമായിരുന്നു എന്റെ ആകെയുള്ള ലക്ഷ്യം. ചില ദിവസങ്ങളിലെ കള്ള പനിയും എന്റെ ആ ലക്ഷ്യത്തിന് തിരികൊളുത്തി. ദിവസം കടക്കുംതോറും ജുസ്അ് നീങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വലിക്കാന്‍ പിശാചിന്റെ പല ശ്രമങ്ങളും എന്നെ വലയം ചെയ്തു. ഓരോ ജുസ്ഇന്റെ അവസാനം എത്തുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വീട്ടിലേക്ക് വിളിക്കാന്‍ സമ്മതം കിട്ടും. ആ ആഴ്ചയിലെ 10 മിനിറ്റ് കോളിന് വേണ്ടി ദിവസങ്ങളോളം കാത്തിരിക്കും. 'എന്ന ശെരി മോളെ' എന്ന ഉമ്മാന്റെ വാക്ക് ഹൃദയമിടിപ്പ് കൂട്ടും. ചിലപ്പോള്‍ ഒറ്റപ്പെട്ടുപോയതായി തോന്നും. കണ്ണുകള്‍ കലങ്ങി ഉറക്കമില്ലാത്ത രാത്രിയാവും. പക്ഷേ, ആശ്വാസമായി പ്രിയപ്പെട്ട ടീച്ചര്‍ കൂടെ ഉണ്ടായിരുന്നു. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുത്ത് നബി വരെ കുടുംബത്തെ ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചില്ലേ, നമുക്ക് വീട്ടിലേക്ക് വിളിക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ, റബ്ബിന് വേണ്ടി കുറച്ചെങ്കിലും ത്യാഗം ചെയ്യേണ്ടേ'. ഈ വാക്കുകളായിരുന്നു പലപ്പോഴും സമാധാനം നല്‍കിയത്.

15 ജുസ്ഇന്റെ അവസാനം സുന്ദരമായി കഴിഞ്ഞപ്പോള്‍ അടങ്ങിനിന്ന പിശാചിന്റെ അടക്കിവെച്ച ആവേശം മുഴുവനായും എന്നെ ആക്രമിച്ചു. 'മതി ഇനി പഠിക്കാനാവില്ല. നിര്‍ത്താം, 15 ആയല്ലോ.' വീട്ടുകാരോട് പറഞ്ഞു. സുഹൃത്തുക്കളോട് പറഞ്ഞു. അവരെല്ലാം ഒരുപാട് ഉപദേശിച്ചു. രണ്ട് മാസത്തോളം വീട്ടിലിരുന്നു. പിന്നീട് എപ്പോഴോ പിശാചില്‍ നിന്നും മോചിപ്പിക്കപ്പെട്ട പോലെ റബ്ബെന്നെ വീണ്ടും വിളിച്ചു. അനുഭവങ്ങള്‍ തന്ന് എന്നെ ക്ഷണിച്ചു. 'പഠിക്കണം.' അന്നുമുതല്‍ റബ്ബിന് വേണ്ടി ഇഷ്ടത്തോടെ പൂര്‍ത്തിയാകണം എന്ന് മാത്രമായി നിയ്യത്ത്.

യാദൃശ്ചികമായായിരുന്നു വാദിന്നൂരിലേക്കുള്ള വഴി തെളിഞ്ഞത്. തീര്‍ത്തും മറ്റൊരു ലോകമായിരുന്നു വാദിന്നൂര്‍. കലാമിനോടുള്ള ഇഷ്ടംകൊണ്ട് പഠിച്ചു കാണിക്കുന്നവര്‍. സമാധാനപരമായ അന്തരീക്ഷം, നല്ല സുഹൃത്തുക്കള്‍, മികച്ച അധ്യാപകര്‍. എന്നെ കൂടുതല്‍ സന്തോഷവതിയാക്കിയത് പണ്ടെപ്പോഴോ മടക്കി വെച്ച എന്റെ ചില സ്വപ്നങ്ങള്‍ക്ക് ചിറക് വെച്ചതാണ്, അതിലും കൂടുതല്‍ വീട്ടിലേക്ക് എപ്പോഴും വിളിക്കാം എന്ന ആശ്വാസവും.

സെപ്റ്റംബര്‍ 9 ഒരു തിങ്കളാഴ്ച. ഞാനൊരുക്കിയ ഒരു സര്‍പ്രൈസിന് പലരും സാക്ഷിയായി. പ്രത്യേകിച്ചും എന്റെ മാതാപിതാക്കള്‍. 25 ജുസ്ഇന് ശേഷം അവരോട് എത്രയായി എന്ന് മറച്ചുവെച്ചു. എനിക്കാവശ്യം അവരുടെ സന്തോഷവും ദുആയും മാത്രമായിരുന്നു. സമയം 8:45-ഓടുകൂടി എന്റെ അധ്യാപകനെ സമീപിച്ചു. നാളുകളോളമായ കാത്തിരിപ്പിന്റെ അവസാന നിമിഷം എന്റെ ഓരോ ആയത്തിലും ഞാന്‍ അറിഞ്ഞു. അത് എന്റെ അധ്യാപകന്റെ മുഖത്തും തെളിഞ്ഞു. അവസാന ഭാഗം ഓതുമ്പോഴേക്കും കൂട്ടുകാരെല്ലാം ചുറ്റും കൂടി. അധ്യാപകന്റെ ഫോണില്‍ ഉമ്മാനെ വിളിച്ചു. 'ഉമ്മാ ഞാന്‍ തീര്‍ക്കാന്‍ പോവാണ്'- ഉമ്മ ധൃതിയില്‍ ഉപ്പാനെ വിളിക്കുന്നത് കേട്ടു. രണ്ടുപേരും ഒരുമിച്ചിരിക്കുകയാണ്. സൂറ ജാസിയയുടെ അവസാന ഭാഗമാണെന്ന് പറഞ്ഞപ്പോള്‍ ആവേശത്തില്‍ പേജ് മറിക്കുകയാണെന് മനസ്സിലായി. വീണ്ടും ഓതാന്‍ ആരംഭിച്ചു. നിശ്ശബ്ദത നിറഞ്ഞ സദസ്സില്‍ എന്റെ ശബ്ദം ഇടറി. ദുനിയാവ് നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായ അന്നത്തെ പത്താം ക്ലാസുകാരിയുടെ മുന്നില്‍ ദുനിയാവ് മുഴുവന്‍ ലഭിച്ച എന്തോ ഒന്ന് എനിക്ക് അനുഭവപ്പെട്ടു. അവസാന ആയത്തും ഓതി ഞാനവസാനിപ്പിച്ചു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ കണ്ടു. ഓടി വന്ന് എന്നെ ഓരോരുത്തരായി കെട്ടിപ്പിടിച്ചു. സുജൂദിന്റെ ആഴങ്ങള്‍ മനോഹരമുള്ളതായി.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media