അതിര്‍ത്തികള്‍ കടന്ന് അകലങ്ങളില്‍ എത്തുന്തോറും നോമ്പനുഭവങ്ങളും മാറിക്കൊണ്ടേയിരിക്കും. ഓരോ പ്രദേശത്തെയും സാംസ്‌കാരിക സാമൂഹിക പാരിസ്ഥിതിക സാഹചര്യങ്ങളില്‍ നിന്ന് രൂപപ്പെടുന്ന വൈവിധ്യങ്ങളെ അന്വേഷിക്കാനാണ് നോമ്പുകാല യാത്രകള്‍ തുടങ്ങിയത്. അതില്‍ സവിശേഷമായ ഇഫ്താര്‍ തെരുവുകള്‍ തേടിയാണ് കാര്യമായി അലഞ്ഞത്.
നോമ്പ് തുറയുടെ രീതിയില്‍ തന്നെ എത്രയേറെ വൈവിധ്യങ്ങളാണ്. ബാങ്കൊലികള്‍ക്ക് പിന്നാലെ കാരക്ക ചീളുകളിലേക്ക് പ്രവഹിക്കുന്ന കൈകളാണ് നമ്മുടെ നാട്ടിലെ ശീലം. ഏതാണ്ടെല്ലാ സ്ഥലങ്ങളിലും കാരക്കയില്‍ തന്നെയാണ് തുടക്കം. എന്നാല്‍, പാനീയങ്ങളിലും വിഭവങ്ങളിലും വ്യത്യസ്തതകള്‍ കാണാം. ഓരോ നാട്ടിലെയും എരിവിനും മധുരത്തിനും അവരുടെ ജീവിത ഘടനയുടെ കഥ പറയാനുണ്ടാവും. അതിലെ എണ്ണക്കും വേവിനും ആ നാടിന്റെ പരിഛേദമുണ്ടാവും. മൈലുകള്‍ മാറിമറിയുമ്പോള്‍ അവ അനുഭവിക്കാനാവും.
പള്ളികളില്‍ പടക്കം പൊട്ടിച്ച് ബാങ്ക് സമയം അറിയിക്കുന്ന നഗരങ്ങളുണ്ട്. ചിലയിടങ്ങളില്‍ ഇഫ്ത്വാര്‍ അറിയിക്കാന്‍ സൈറണ്‍ മുഴങ്ങും. മറ്റ് ചിലയിടത്ത് ഇഫ്ത്വാര്‍ സമയമായെന്ന് മൈക്കില്‍ വിളിച്ച് പറയും. മിക്ക പള്ളികളിലും വിപുലവും വ്യവസ്ഥാപിതവുമായ നോമ്പ് തുറകളുണ്ടാവാറുണ്ട്. ചിലയിടങ്ങളില്‍, നാട്ടുകാര്‍ ചെറിയ ചെറിയ ഗ്രൂപ്പുകളാക്കി നോമ്പ് തുറപ്പിക്കും. സ്വന്തം ഭക്ഷണം കൊണ്ടുവന്ന് കൂട്ടമായി ഇരുന്ന് തുറക്കുന്ന പള്ളികളുമുണ്ട്. ഒരു തളികക്ക് ചുറ്റും അഞ്ചാറ് പേര്‍ കൂടിയിരുന്ന് കഴിക്കുന്നതിനാണ് കൂടുതല്‍ അഴക്.
നോമ്പിന് മാത്രം സജീവമാകുന്ന ഇഫ്ത്വാര്‍ ഗല്ലികള്‍ ഇന്ത്യന്‍ നഗരങ്ങളിലെ പ്രധാന ആകര്‍ഷകങ്ങളാണ്. കളര്‍ഫുള്‍ ലൈറ്റുകളും തോരണങ്ങളും മനം നിറക്കുന്ന ഗന്ധങ്ങളും കൊണ്ട് സമ്പന്നമായ ഗല്ലികള്‍ പുലരുവോളും തിങ്ങി നിറയും. കബാബും ടിക്കയും തന്തൂരിയും നെഹാരിയും മുഗളായിയും മലായിയും അല്‍ഫാമും ഷവര്‍മയും എരിപൊരികൊള്ളും. മണിക്കൂറുകള്‍ വെന്തുരുകുന്ന ഹലീമും ദലീമും രാവിലെ മുതല്‍ പാകമാവും. ചിക്കനും മട്ടനും ബീഫും മീനും മുതല്‍ ഒട്ടകം വരെ തെരുവില്‍ വേവും. സര്‍ബത്തുകള്‍ കൊണ്ട് കാര്‍ണിവെലൊരുക്കും. മധുരങ്ങളുടെ പരീക്ഷണശാലകള്‍ നീണ്ട് കിടക്കും. ഡസന്‍കണക്കിന് സ്‌റ്റൈലില്‍ ചായകൊണ്ട് മാജിക് കാണിക്കും.
അത്തര്‍ പൂശി, ജുബ്ബയും തൊപ്പിയുമണിഞ്ഞ് കച്ചവടങ്ങളെ സജീവമാക്കുന്ന ആയിരങ്ങള്‍. കുഞ്ഞുങ്ങളെയും കൂട്ടി കടകള്‍ മാറി മാറി കയറി പുലരും വരെ തെരുവ് നിറക്കുന്ന സ്ത്രീകള്‍...
ഇശാ നിസ്‌കാരവും തറാവീഹും പള്ളികളില്‍ തിങ്ങി നിറഞ്ഞ് തന്നെ നിര്‍വഹിക്കുന്നു. ആറ് ദിവസം മുതല്‍ ഇരുപതും ഇരുപത്തഞ്ചും ദിവസം കൊണ്ട് ഖത്തം പൂര്‍ത്തിയാക്കിയാണവര്‍ തറാവീഹ് അവസാനിപ്പിക്കുന്നത്. നോമ്പ് ഇരുപത്തിയേഴ് ആവുമ്പോഴേക്ക് ഏതാണ്ടെല്ലാ പള്ളികളും ഖത്തം തീര്‍ക്കും.
അത്താഴത്തോടെയാണ് മിക്ക തെരുവുകളും കൂടണയുക. നോമ്പ് കാലത്ത് ഭക്ഷണം കിട്ടാതെ അലയാനുള്ള സാഹചര്യം ഇല്ലാത്ത വിധം മിക്ക നഗരങ്ങളിലും സമൂഹ നോമ്പുതുറകളും അത്താഴങ്ങളും ഒന്നെങ്കിലും ഉണ്ടാവാറുണ്ട്.
വ്യവസായ നഗരങ്ങളിലെ ഉറങ്ങാത്ത തെരുവുകള്‍
മുംബൈയിലെ നഗര തിരക്കുകള്‍ക്കിടയിലും ഇഫ്ത്വാര്‍ സൗന്ദര്യമുള്ള അനുഭവങ്ങളാണ്. മുഹമ്മദലി സ്ട്രീറ്റിലെ മിനാര മസ്ജിദില്‍ അസര്‍ നമസ്‌കാരം കഴിയുന്നതോടെ ഇഫ്ത്വാര്‍ ഒരുക്കങ്ങള്‍ ആരംഭിക്കും. അഞ്ചോ ആറോ പേര്‍ക്ക് ഒരുമിച്ച് ഇരിക്കാവുന്ന വലിയ തളികകള്‍ നിരത്തുന്നതോടെ ചെറു സംഘങ്ങളായി ആയിരങ്ങള്‍ പള്ളിയുടെ മുറ്റം നിറയും. സര്‍ബത്, വ്യത്യസ്ത ഫ്രൂട്ടുകള്‍, പലഹാരങ്ങള്‍, ബന്‍, മാംസ കറി തുടങ്ങിയവയൊക്കെയായി തളിക നിറയും. പള്ളി കോമ്പൗണ്ട് വിട്ടു തെരുവില്‍ വരെ ആളുകള്‍ നിറയും. സ്ത്രീകള്‍ക്കായി പള്ളിക്ക് സമീപം ഒഴിഞ്ഞ ഷോപ്പുകളും തെരുവിലുമായി പ്രത്യേക സൗകര്യം ഒരുക്കാറുണ്ട്. ബാങ്കൊലി മുഴങ്ങുന്നതോടെ പല ദിക്കുകളില്‍ നിന്ന് എത്തിയ അപരിചിതര്‍ തളികകളില്‍ സാഹോദര്യത്തോടെ വിഭവങ്ങള്‍ പങ്കുവെക്കുന്നു. അവസാനമെത്തുന്നവര്‍ക്ക് കാരക്ക ചീളുകളെങ്കിലും നല്‍കാന്‍ പരസ്പരം മത്സരിക്കുന്നു. ഇഫ്ത്വാറിന് ശേഷം നിമിഷ നേരം കൊണ്ട് പള്ളിയും മുറ്റവും ശുചീകരിച്ചു അവര്‍ അതേ സ്ഥലത്തു നമസ്‌കാരത്തിനായി വരിചേരുന്നു.
ഇന്ത്യയിലെ ഏറ്റവും സജീവമായ ഇഫ്ത്വാര്‍ തെരുവിലെ ആദ്യ അഞ്ചില്‍ എണ്ണാവുന്ന തെരുവാണ് മുഹമ്മദലി സ്ട്രീറ്റ്. വര്‍ണാഭമായ അലങ്കാരങ്ങള്‍, പശ്ചാത്തല സംഗീതങ്ങളും ഭക്ഷണത്തിന്റെ പുകയും മണവും ചേര്‍ന്ന് ആകെ ജഗപൊകയാണ് സ്ട്രീറ്റ്. തറാവീഹ് കഴിയുന്നതോടെ പല ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ആളുകള്‍ ഒഴുകും. ചുവപ്പ്, പച്ച, മഞ്ഞ, വെള്ള നിറങ്ങളില്‍ ടിക്ക മാംസങ്ങള്‍. കല്‍ക്കരി കനലുകളില്‍ സീക് കബാബ് സ്റ്റിക്കുകള്‍ക്ക് കാറ്റു വീശുന്നതിന്റെ കനലുകളും പുകയും അന്തരീക്ഷത്തില്‍ പടരുന്നുണ്ടാവും. രുചികരമായ ഫിര്‍ണികള്‍ മുതല്‍ ബിസ്‌ക്കറ്റുകള്‍, ഖാജ, സാന്‍ഡല്‍, സുതര്‍ഫെനി വരെയുള്ള പലതരം മധുരപലഹാരങ്ങളും വ്യത്യസ്ത പാനീയങ്ങളും ഇവിടത്തെ തനത് മുദ്രയാണ്.
കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദുകളിലൊന്നായ നഖോദ മസ്ജിദ് കേന്ദ്രീകരിച്ചാണ് കൊല്‍ക്കത്ത നഗരത്തിലെ പ്രധാന ഇഫ്താര്‍ തെരുവ്. സെന്‍ട്രല്‍ അവന്യൂവിലെ സകരിയ ബസാറിലുള്ള മസ്ജിദില്‍ ഒരേ സമയം പതിനായിരത്തിലധികം പേര്‍ക്ക് നമസ്‌കരിക്കാനാവും. 1823-ല്‍ ഗുജറാത്തിലെ കച്ചില്‍ നിന്ന് വ്യാപാരത്തിനെത്തിയ കച്ചി മേമന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച പള്ളിക്ക് ഇന്‍ഡോ - സാര്‍സനിക് വാസ്തുവിദ്യ മാതൃകയിലുള്ള നിര്‍മാണ ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്.
പള്ളിക്കകത്ത് വിശാലമായ സ്ഥലം ഉണ്ടെങ്കിലും പള്ളിയുടെ മുറ്റം, ടെറസ്സ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇഫ്ത്വാര്‍ ഒരുക്കാറുള്ളത്. വളന്റിയേഴ്സ് വിതരണം ചെയ്യുന്ന ഭക്ഷണത്തിനു പുറമെ പലരും സ്വന്തം ഭക്ഷണങ്ങളും കരുതിയാണ് എത്തുന്നത്. എന്നാല്‍ റൈസ്, റൊട്ടി തുടങ്ങിയവ ഇവിടെ പൊതുവിതരണത്തില്‍ ലഭിക്കാറില്ല. സ്ത്രീകള്‍ ധാരാളം എത്തിച്ചേരുന്നു എന്നതാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണം. തിരക്കിനിടയില്‍ ജനക്കൂട്ടത്തില്‍ ഒരാളായി ഇഫ്ത്വാറില്‍ പങ്കെടുക്കുമ്പോള്‍ പരസ്പരം കൈമാറുന്ന അനുഭൂതിയാവും അവിടെ എത്തിക്കുന്നത്.
നമസ്‌കാരം കഴിയുമ്പോഴേക്ക് തൊട്ടടുത്ത സകരിയ സ്ട്രീറ്റ് വിളക്കുകളും തോരണങ്ങളും നക്ഷത്രങ്ങളും കൊണ്ട് നമ്മളെ കാത്തിരിക്കുന്നുണ്ടാവും. ഭക്ഷ്യ വസ്തുക്കള്‍ മാത്രമല്ല തൊപ്പി, അത്തര്‍, മിസ്വാക്, മോതിരങ്ങള്‍, മുസ്ഹഫ്, വസ്ത്രങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയൊക്കെയായി കമ്പോളം സജീവമാകും. റൂഹ്അഫ്സയും വിവിധ തരം സര്‍ബത്തിലുമാവും തുടക്കം. മില്‍ക്ക് ഷേക്ക്, ഫലൂദ, കരിമ്പ്, തണ്ണിമത്തന്‍ തുടങ്ങിയ സ്റ്റാളുകളും ധാരാളമുണ്ടാവും. ദഹി വടയാണ് ഇവിടുത്തെ പ്രധാന ഇഫ്ത്വാരി വിഭവങ്ങളില്‍ ഒന്ന്. ഫിര്‍ണി, ഷാഹി തുക്ഡ തുടങ്ങിയവയും ജനപ്രിയമാണ്. ഷാഹി തുക്ഡക്ക് മുകളില്‍ വിതറുന്ന കുങ്കുമ പൂവാണ് ഇതിലെ ഹൈലൈറ്റ്. നിരവധി മധുരപലഹാരങ്ങള്‍ ലൈവ് ആയി തയ്യാറാകുന്ന ഷോപ്പുകള്‍ ധാരാളം. കബാബ്, ടിക്ക, തന്തൂരി വിഭവങ്ങളുടെ വലിയ ശേഖരവും കൂട്ടത്തിലുണ്ട്. ഇടക്ക് തറാവീഹ് നമസ്‌കാര സമയത്ത് തെരുവ് കുറച്ച് ഒഴിയും. നമസ്‌കാര ശേഷം സജീവമാവുന്ന സകരിയ ബസാര്‍ പുലരുവോളും ജനനിബിഡമാവും.
നൈസാമിന്റെ നാട്ടിലെ ഹലീം വിശേഷങ്ങള്‍
മറ്റു നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹൈദരാബാദില്‍ ഇഫ്ത്വാര്‍ ഗലികള്‍ മാത്രമല്ല; പേരുകേട്ട ഹോട്ടലുകളിലും തെരുവ് പോലെ നിറഞ്ഞൊഴുകും. അറബ് നാട്ടില്‍ ഹരീസ് എന്നും മലബാറില്‍ അലീസയെന്നും വിളിക്കുന്ന വിഭവത്തിന്റെ ഹൈദരാബാദ് വകഭേദമാണ് ഹലീം. മാംസം, ഗോതമ്പ്, നെയ്യ് എന്നിവ ചേര്‍ത്ത് മണിക്കൂറുകള്‍ വേവിച്ചെടുക്കുന്ന വിഭവം ഹെദരാബാദിന്റെ കൈയൊപ്പാണ്. ഹലീം രുചിക്കാന്‍ മാത്രം ഹൈദരാബാദിലേക്ക് വണ്ടി കയറുന്നവര്‍ വരെയുണ്ട്. വഴിയോര കച്ചവടം മുതല്‍ വിവിധ ഷോപ്പുകളില്‍ ഹലീം ലഭ്യമാണെകിലും പ്രത്യേക ഷോപ്പുകളില്‍ നിന്നാണ് മിക്കവാറും ആളുകളും ഹലീം ടേസ്റ്റ് ചെയ്യുന്നത്. ചാര്‍മിനാര്‍ തെരുവിലെ മിലന്‍ ജ്യൂസ് സെന്ററില്‍ നിന്ന് ഫ്രൂട്ട് സലാഡും മള്‍ബറി ക്രീമും ഒക്കെ കഴിച്ചാണ് സ്ട്രീറ്റ് വിടാറുള്ളത്. ചായയാണ് ഹൈദരാബാദിലെ മറ്റൊരു മാസ്സ് ഐറ്റം. ഇറാനി ചായയും, സാഫ്രോണ്‍ ചായയും ഉള്‍പ്പെടെ ഇതില്‍ ധാരാളം വകഭേദമുണ്ട്. ഉയരം കൂടുമ്പോഴാണ്, കേരളത്തില്‍ നിന്ന് ദൂരം കൂടുമ്പോഴാണ് ചായക്ക് മധുരം കൂടാറുള്ളത് എന്ന് തോന്നിപ്പോവാറുണ്ട്. ഇനി ഹൈദരാബാദ് തനി ഐറ്റം മാറ്റി പിടിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് ടോളിചൗകിയാവും നല്ല ഓപ്ഷന്‍. യമനി, അഫ്ഗാനി, ടര്‍ക്കിഷ്, പാകിസ്താനി ഉള്‍പ്പെടെ നിരവധി രുചി ഭേദങ്ങള്‍ക്ക് ഇവിടെ അവസരങ്ങളുണ്ട്. അവസാന പത്തില്‍ പെരുന്നാള്‍ പര്‍ച്ചേസ് കൂടെ ചേരുന്നതോടെ സമീപത്തെ ചെറു പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും കുടുംബങ്ങള്‍ പുലരുവോളം നഗരത്തിലുണ്ടാവും.
മക്ക മസ്ജിദാണ് ഇഫ്ത്വാറിന്റെ ശ്രദ്ധാ കേന്ദ്രം. ഇവിടെ മസ്ജിദ് കമ്മിറ്റി പ്രത്യേകം ഭക്ഷണം ഒന്നും വിതരണം ചെയ്യുന്നില്ല. പക്ഷേ, സ്വന്തം ഭക്ഷണങ്ങള്‍ കരുതിയും വാങ്ങിയും കുടുംബങ്ങളായി ആയിരങ്ങള്‍ ഇഫ്ത്വാറിന് പള്ളിയിലെത്തും. തുണിയോ പേപ്പറോ വിരിച്ചു ഇഫ്ത്വാറിന് കാത്തിരിക്കുന്നവരെ തേടി തെരുവ് കച്ചവടക്കാര്‍ ഹലീമും തണ്ണിമത്തനും കുപ്പിവെള്ളവുമായി ഒഴുകും. തൊട്ടടുത്തുള്ള കൂട്ടത്തിനു തങ്ങള്‍ കരുതിയതില്‍നിന്ന് ഷെയര്‍ ചെയ്യുന്നവരെ ധാരാളമായി കാണാം.
തെന്നിന്ത്യന്‍ നഗരങ്ങളിലെ കാഴ്ചകള്‍
ചെന്നൈ ട്രിപ്ലിക്കെയ്ന്‍ ഹൈറോഡിലെ വലിയ പള്ളിയിലാണ് (ബിഗ് മോസ്‌ക്) അന്ന് ഇഫ്ത്വാറിനെത്തിയത്. ആര്‍ക്കോട്ട് നവാബുമാരുടെ കാലത്ത് നിര്‍മിച്ച മനോഹരമായ പള്ളി ചെന്നൈ നഗരത്തിലെ വലിയ പള്ളികളിലൊന്നാണ്. ഇരുമ്പും മരവും ഉപയോഗിക്കാതെ പൂര്‍ണമായും ഗ്രാനൈറ്റ് ഉപയോഗിച്ചാണ് മസ്ജിദ് നിര്‍മിച്ചത്. ആര്‍ക്കോട്ട് നവാബായിരുന്ന മുഹമ്മദ് അലി ഖാന്‍ വല്ലാജ 1795-ല്‍ നിര്‍മിച്ച പള്ളിക്ക് വല്ലാജ മസ്ജിദ് എന്നും പേരുണ്ട്.
അസര്‍ നമസ്‌കാരത്തിനാണ് അവര്‍ പള്ളിയിലെത്തിയത്. ജമാഅത്ത് കഴിഞ്ഞയുടന്‍ നടുമുറ്റത്ത് ഇഫ്ത്വാറിനുള്ള സുപ്ര നിവര്‍ത്തിത്തുടങ്ങി. തമിഴ്‌നാട്ടിലെ പ്രധാന നോമ്പ് തുറ വിഭവമായ മസാലകഞ്ഞി പള്ളികമ്മിറ്റി വക തയ്യാറായിട്ടുണ്ട്. ചെറിയ പാത്രങ്ങളിലായി അവ സുപ്രകളില്‍ നിരത്തി. മറ്റു വിഭവങ്ങള്‍ ഒരുങ്ങുന്നത് കാണാഞ്ഞപ്പോള്‍ അവര്‍ മുഖാമുഖം നോക്കി നെടുവീര്‍പ്പിട്ടു. ഇനി അധിക സമയമില്ല; സംഘാടകരാണെങ്കില്‍ കഞ്ഞിവിളമ്പിയ ശേഷം ഭാവമാറ്റങ്ങളില്ലാതെ ഇരിക്കുന്നു. ഒരു പഴം പോലുമില്ലാത്ത വിധം അനാഥമാവുമോ എന്ന ആശങ്കയിലിരിക്കുമ്പോള്‍ കാറ്ററിങ്ങ് കമ്പനിയുടേത് പോലെ ഒരു മിനി ലോറി പള്ളി കോമ്പൗണ്ടില്‍ വന്നു. പിന്നെ, വളരെ വേഗത്തിലുള്ള ഒരുക്കങ്ങളാണ്. വലിയ പാത്രങ്ങള്‍ ആദ്യം നിരത്തിവെച്ചു. വര്‍ണാഭമായ നൂറോളം ബക്കറ്റുകളും കൂടെയുണ്ട്. തൊപ്പി ധരിച്ച രണ്ട് ഡസനിലധികം വളണ്ടിയര്‍മാര്‍ വാഹനത്തിലെ ഭക്ഷണം വിതരണത്തിന് ഒരുങ്ങിത്തുടങ്ങി. നാട്ടുകാര്‍ പ്രത്യേകിച്ച് കൗതുകമൊന്നും പ്രകടപ്പിക്കുന്നില്ല; ഇന്നത്തെ ഇഫ്ത്വാര്‍ സ്‌പോണ്‍സര്‍ ചെയ്തവരാവും എന്ന് മനസ്സിലാക്കി. വിതരണത്തിന് നേതൃത്വം നല്‍കുന്ന തൊപ്പി ധരിച്ചയാളുടെ അടുത്ത് പോയി സലാം പറഞ്ഞു. അയാള്‍ സലാം മടക്കി. എന്നിട്ട് പറഞ്ഞു; ഞങ്ങള്‍ മുസ്ലിംകളല്ല. സൂഫിദര്‍ ആശ്രമത്തിലെ സേവകരാണ്. കേട്ടപ്പോള്‍ കുറച്ചു കൂടി കൗതുകമായി. രാം ദേവിന്റെ നേതൃത്വത്തില്‍ മുരളിയും കോമളുമടങ്ങുന്ന 26 അംഗ സംഘമാണ് ഇഫ്ത്വാറിന് ഭക്ഷണം വിതരണം ചെയ്യുന്നത്. അന്ന് മാത്രമല്ല നോമ്പ് മുഴുവനും. 36 വര്‍ഷമായി വലിയ പള്ളിയില്‍ ഇഫ്ത്വാര്‍ വിളമ്പുന്നത് മൂന്ന് കി.മീ അകലെയുള്ള സൂഫിദര്‍ ആശ്രമത്തില്‍ നിന്നാണ്. മൈലാപ്പൂരില രാധാകൃഷ്ണന്‍ റോഡിലെ സൂഫിദര്‍ ഒരു ഹിന്ദു പശ്ചാത്തലമുള്ള സൂഫി ആശ്രമമാണ്. സൂഫി സന്യാസിയായ ഷെഹന്‍ഷ ബാബ നെഭ്രാജ് സാഹിബിന്റെ പാത പിന്തുടരുന്ന ദാദാ രത്തന്‍ചന്ദാണ് ആശ്രമം ആരംഭിക്കുന്നത്. ഇന്ത്യാ-പാക് വിഭജന വേളയില്‍ സിന്ധില്‍ നിന്ന് മദ്രാസിലേക്ക് കുടിയേറിയ രത്തന്‍ചന്ദ് ആര്‍ക്കോട്ട് കുടുംബവുമായി എത്തിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വല്ലാജ പള്ളിയില്‍ ഇഫ്ത്വാര്‍ ആരംഭിക്കുന്നത്. സര്‍വമത സമഭാവനാ ദര്‍ശനം പിന്തുടരുന്ന സൂഫിദര്‍ ആശ്രമം ക്രിസ്ത്യന്‍ ഹിന്ദു ആചാര അനുഷ്ഠാനങ്ങളിലും ഇത്തരം അന്നദാനം സംഘടിപ്പിക്കാറുണ്ട്.
റോസ് മില്‍ക്ക്, പഴം, കട്ട് ഫ്രൂട്ട്, മൈസൂര്‍ പാ, വെജിറ്റബിള്‍ അച്ചാര്‍, ബിരിയാണി എന്നിവയാണ് സൂഫിദര്‍ ട്രസ്റ്റ് മെനു. ബിരിയാണിക്ക് പകരം പുലാവ്, കോളിഫ്ളവര്‍ ചോറ്, ഫ്രൈഡ് റൈസ് തുടങ്ങിയവ ഇട ദിവസങ്ങളില്‍ മാറി വരും. എന്തായാലും ഫുള്‍ വെജ് ആയിരിക്കും. ഭക്ഷണമെത്തിക്കല്‍ മാത്രമല്ല; അവസാനമെത്തുന്ന നോമ്പുകാരനും ഭക്ഷണം വിതരണം ചെയ്യുന്നതും ഇവരുടെ വളണ്ടിയര്‍മാരാണ്. രാവിലെ 9 മണിക്ക് ആശ്രമത്തിലെ പാചകപുരയില്‍ പച്ചക്കറി മുറിക്കുന്നത് മുതല്‍ ഞങ്ങള്‍ കൂടെയുണ്ട്. ഇനി ഈ ബക്കറ്റുകള്‍ നാളത്തേക്ക് വൃത്തിയാക്കി വെച്ച ശേഷമേ ഞങ്ങള്‍ക്ക് വിശ്രമമുള്ളൂ എന്നും രാംദേവ് പറയുന്നു. നിങ്ങളുടെ പ്രചോദനമെന്താണെന്ന് ചോദിച്ചപ്പോള്‍ നോമ്പു മുറിക്കുമ്പോഴുള്ള നിങ്ങളുടെ പ്രാര്‍ഥനയാണെന്നാണ് അദ്ദേഹത്തിന്റെ മറുപടി.
ബാംഗ്ലൂരിലെ ഫ്രെസര്‍ ടൗണ്‍ ജുമാ മസ്ജിദിലെ പ്രധാന വിഭവം കട്ട് ഫ്രൂട്ടുകളും ലഘു കടിയും കഞ്ഞിയുമാണ്. പള്ളിക്കു മുന്നിലെ സ്ട്രീറ്റ് ഇഫ്ത്വാര്‍ സ്ട്രീറ്റായി മാറും. ഹോട്ടലുകള്‍ക്കു മുന്നില്‍ പ്രത്യേക കൗണ്ടറുകള്‍ സ്ഥാപിച്ച് പ്രത്യേക വിഭവങ്ങള്‍ വില്പന നടക്കും. കനലുകളിലെ തീയും ഷവായ മക്കറിലെ തീയും മാത്രമല്ല, ചുട്ടു പൊള്ളുന്ന കല്ലില്‍നിന്നും മാംസങ്ങള്‍ വേവിക്കുന്ന കാഴ്ചകള്‍ ആകര്‍ഷകമാണ്. ഒട്ടക മാംസവും മല്‍സ്യ വിഭവങ്ങളും കണ്ട ചുരുക്കം ചില ഇഫ്ത്വാര്‍ തെരുവുകളില്‍ ഒന്നാണ് ബാംഗ്ലൂരിലേത്. മറ്റു തെരുവുകളില്‍ നിന്ന് വ്യത്യസ്തമായി ധാരാളം വിദ്യാര്‍ഥികളും യുവാക്കളും നിറഞ്ഞ തെരുവ് കൂടിയായിരുന്നു ഫ്രെസര്‍ ടൗണിലേത്.
ആന്ധ്രാ പ്രദേശിലെ വിജയവാഡയും വിശാഖപട്ടണവുമാണ് റമദാന്‍ അനുഭവങ്ങള്‍ക്ക് തെരഞ്ഞെടുത്ത നഗരങ്ങള്‍. വിജയവാഡയില്‍ തരപെട്ടിലെ ജുമാ മസ്ജിദില്‍ മസാല കഞ്ഞി തന്നെയാണ് പ്രധാന വിഭവം. കൂടെ ചെറിയ പാക്കറ്റ് മിക്‌സ്ചര്‍ കൂടി തരും. അത് കഞ്ഞിയില്‍ ചേര്‍ത്ത് കുടിക്കുന്ന ലളിതമായ ഇഫ്ത്വാര്‍. ശേഷം സമീപത്തെ ഇസ്ലാംപേട്ടിലെ തെരുവിലേക്ക് ജനം ഒഴുകും. ചെറിയ സ്ട്രീറ്റ് ആണെങ്കിലും ധാരാളം ഭക്ഷണ സ്റ്റാളുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വിശാഖപട്ടണം തുറമുഖത്തിനടുത്ത് മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു തെരുവിലെ ജുമാ മസ്ജിദിലാണ് പിന്നീട് എത്തിയത്. സാധാരണക്കാരായ നാട്ടുകാര്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു പഴയ പള്ളി. പള്ളിക്കു പുറത്തെ ഈദ് ഗാഹിലാണ് ഇഫ്ത്വാര്‍ ഒരുക്കിയിരുന്നത്. കുട്ടികള്‍ ധാരാളമായി പങ്കെടുക്കുന്ന ഇഫ്ത്വാര്‍ വിശാഖപട്ടണത്തായിരുന്നു കണ്ടത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളിലെ പള്ളികളിലെ സ്ഥിരം വിഭവമായ കഞ്ഞി തന്നെയാണ് ഇവിടെയും പ്രധാനപ്പെട്ടത്. മിക്‌സ്ചര്‍ പാക്കറ്റ് കൂടി നല്‍കുന്നുണ്ട്. ജാതി-മത ഭേദമന്യേ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ഇഫ്ത്വാറിന് മുമ്പ് വീടുകളിലേക്ക് കഞ്ഞി പാത്രങ്ങളിലാക്കി കൊണ്ടു പോകുന്നുണ്ട്. നാട്ടുകാരല്ലാത്ത അപൂര്‍വം ആളുകള്‍ എത്തുന്നതിനാലാവണം അവരെ സല്‍ക്കരിക്കാന്‍ ജനങ്ങള്‍ മത്സരിക്കുന്നുണ്ടായിരുന്നു. ഇഫ്ത്വാറിന് മുമ്പ് മൈക്കില്‍ ഇമാം ധാരാളം പ്രാര്ഥിക്കുന്നുണ്ട്. പൊതുവെ തമിഴ്‌നാട്, ആന്ധ്രാ പ്രദേശിലെ പള്ളികളില്‍ ഈ വിധം പ്രാര്‍ഥന കാണാറുണ്ട്. ചെറു വിഭവങ്ങള്‍ കൊണ്ടുള്ള ഇഫ്ത്വാറിന് ശേഷം പള്ളിയില്‍ തന്നെ പാകം ചെയ്ത ബിരിയാണിയും വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഹലീം തന്നെയാണ് ഇവിടെയും ജനപ്രിയ ഇഫ്ത്വാര്‍ വിഭവം.
ഗുജറാത്തിലെ നാഗരിക സ്വാധീനങ്ങള്‍
ഗുജറാത്തിലെ വ്യാവസായിക നഗരമായ സൂററ്റിലെ റാന്‍ഡറിലാണ് മസ്ജിദ്-ഇ-ഖുവാത്ത്-ഇ ഇസ് ലാം. ഒറ്റ തൂണില്‍ നില്‍ക്കുന്ന പള്ളി നിര്‍മാണ വൈഭവം കൊണ്ട് ശ്രദ്ധേയമാണ്. മൂന്ന് മിനാരങ്ങളും അതിമനോഹരമായ കൊത്തുപണികളുമുള്ള രണ്ട് നിലകളുള്ള കെട്ടിടമാണിത്. വെര്‍ണാകുലര്‍, കൊളോണിയല്‍, ബറോക്ക്, അറബിക് വാസ്തുവിദ്യകളുടെ മിശ്രിതത്തിലാണ് കെട്ടിടത്തിന്റെ രൂപകല്‍പന. പള്ളിക്ക് താഴെയുള്ള അറയില്‍ പ്രവേശിച്ചാല്‍ ഒറ്റ തൂണിന്റെ ഘടന കാണാനാവും. ഈ തൂണില്‍നിന്ന് നാല് ഭാഗത്തേക്ക് പില്ലറുകളുണ്ട്. ഇതിലാണ് കെട്ടിടം നിലകൊള്ളുന്നത്. അസര്‍ നമസ്‌കാരത്തിനാണ് ഈ പള്ളി തെരഞ്ഞെടുത്തത്. കൂട്ടത്തിലെ ഏക പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ അവളെ വീട്ടിലേക്കു ഇഫ്ത്വാറിന് ക്ഷണിച്ചു. അതിലൊരാള്‍ അയാളുടെ സ്ട്രീറ്റിലെ കടയില്‍ ഇഫ്ത്വാറിന് സൗകര്യം ചെയ്തു കൊടുത്തപ്പോള്‍ അവള്‍ അത് സ്വീകരിച്ചു. ഹ്യൂസ്, ഐസ്‌ക്രീം വിഭവങ്ങള്‍ ലഭിക്കുന്ന കടയിലെ ഏതാണ്ടെല്ലാ വിഭവങ്ങളും അവള്‍ക്കു മുന്നില്‍ അവര്‍ നിരത്തി.
സൂററ്റിന്റെ പ്രതാപ കാലത്ത് റാന്‍ഡറായിരുന്നു പ്രധാന നഗര കേന്ദ്രം. റാന്‍ഡറിന്റെ ഓരോ കോര്‍ണറുകളും വ്യത്യസ്ത രൂപത്തിലുള്ള മസ്ജിദുകളാല്‍ സമ്പന്നമാണ്. കൊളോണിയല്‍ അധിനിവേശങ്ങള്‍ക്ക് നിമിത്തമായതിന് പുറമെ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ബര്‍മ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്ന പ്രദേശമാണ് റാന്‍ഡര്‍. വീടുകളില്‍ ഉപയോഗിച്ച തടി, കാര്‍പെറ്റ്, പുരാതന പാത്രങ്ങള്‍, വസ്ത്ര രീതി, ഭക്ഷണ വിഭവങ്ങളിലൊക്കെ ഈ സ്വാധീനം കാണാം. റമദാനിലെ രാവുകളില്‍ റാന്‍ഡറില്‍ നടക്കുന്ന ഭക്ഷ്യ മേളയില്‍ ബര്‍മ - പേര്‍ഷ്യ - അറബിക് ഭക്ഷണങ്ങള്‍ ലഭിക്കും. തറാവീഹ് നമസ്‌കാരാനന്തരം സജീവമാകുന്ന റമദാന്‍ തെരുവ് പുലരുവോളം പ്രകാശപൂരിതമാവും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ റമദാന്‍ രാവുകളില്‍ പുലരുവോളം തെരുവിലുണ്ടാവും.
പതിനഞ്ചാം നൂറ്റാണ്ടില്‍ അഹമ്മദ് ഷാ നിര്‍മിച്ച ജമാ മസ്ജിദ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളില്‍ ഒന്നാണ്. പള്ളിയിലെ പല ഭാഗങ്ങളിലായി വിശ്വാസികള്‍ ചെറു കൂട്ടങ്ങളായി ഇഫ്ത്വാറിന് ഒരുങ്ങുകയാണ്. ഓരോരുത്തരും വിഭവങ്ങള്‍ കൊണ്ടുവന്നു പള്ളികളില്‍ നോമ്പ് തുറക്കുന്നതാണ് പൊതു രീതി. ചിലര്‍ അവരുടെ ഹദിയ എന്ന നിലയില്‍ ചെറു സംഘങ്ങള്‍ക്ക് ഇഫ്ത്വാര്‍ ഒരുക്കുന്നുണ്ട്. ഞങ്ങളെ കണ്ടപ്പോള്‍ ഒരു പ്രായം ചെന്ന ബിസിനസ്സുകാരന്‍ സ്വീകരിച്ചിരുത്തി. കേരളത്തില്‍ നിന്നെത്തിയ സംഘം എന്ന നിലയില്‍ നിങ്ങളെ സത്കരിക്കാനുള്ള അവകാശം എനിക്കുണ്ടെന്നു പ്രഖ്യാപിച്ചു അയാള്‍ ഒരുക്കം ആരംഭിച്ചു. അയാള്‍ തന്നെ സുപ്ര വിരിച്ചു. സര്‍ബത്തിനും വെള്ളത്തിനും പ്രത്യേക പാത്രങ്ങള്‍ എത്തിച്ചു. ഒരു സഹായിയെ അയച്ചു സമൂസയും പക്കുവടയും വാങ്ങിപ്പിച്ചു. കൈയില്‍ സൂക്ഷിച്ച കാരക്ക സുപ്രയില്‍ വിതറി. ബാങ്ക് കൊടുക്കാനായപ്പോള്‍ അയാളും കൂട്ടത്തില്‍ ഇരുന്നു. പല ഭാഗങ്ങളില്‍ കൂടിയിരിക്കുന്ന ചെറു സംഘങ്ങളില്‍ ഒരു സംഘമായി ഞങ്ങളും ഇഫ്ത്വാറിന്റെ ഭാഗമായി.
നമ്‌സകാര ശേഷം അയാള്‍ ഞങ്ങളിലൊരാളുടെ കൈ ചേര്‍ത്തുപിടിച്ചു തെരുവിലേക്ക് നടന്നു. പള്ളിക്കു പുറത്തു തന്നെ ഒരു തെരുവ് കച്ചവടക്കാരന്റെ മുന്നില്‍ വലിയൊരു ആള്‍ക്കൂട്ടമുണ്ട്. പള്ളിയില്‍നിന്ന് ഇറങ്ങുന്ന ഭൂരിഭാഗം പേരും അവിടെ സന്ദര്‍ശിച്ചാണ് നീങ്ങുന്നത്. നല്ല വലുപ്പമുള്ള പ്രത്യേക തരം പപ്പടവും എരിവുള്ള ആലൂ മസാലയുമാണ് വിഭവം. അര മണിക്കൂറിനുള്ളില്‍ അവ തീര്‍ന്നു. ജമാഅത്ത് നിസ്‌കാരത്തിന് എത്തുന്നവര്‍ക്ക് മാത്രം ലഭിക്കുന്ന വിഭവമാണ്. ഇങ്ങനെ ചില കടകള്‍ കേരളത്തിലും കണ്ടിട്ടുണ്ട്.
യു.പിയിലെ അസ്വസ്ഥതകള്‍ക്കിടയിലെ റമദാന്‍ രാവുകള്‍
അന്ന് ഗ്യാന്‍വാപിയില്‍ സമൂഹ നോമ്പുതുറയായിരുന്നു; ആദിത്യനാഥ് അന്ന് വാരണസിയിലുണ്ട്. അതിനാല്‍ അവസാന നിമിഷം സമൂഹ നോമ്പ് തുറക്കുള്ള അനുമതി ഭരണകൂടം റദ്ദ് ചെയ്തു. സാധാരണ നമസ്‌കാരത്തിന് എത്തുന്ന ഏതാനും പേര്‍ മാത്രമാണ് ഇഫ്ത്വാറിനെത്തിയത്. സമൂഹ നോമ്പ് തുറ മാറ്റിയതറിയാതെ വന്ന കുറച്ചു പേര്‍ വേറെയുമുണ്ട്. പള്ളിക്കകത്ത് മുസ്വല്ലക്ക് മുകളില്‍ സുപ്ര വിരിച്ച് എല്ലാവരും നിരയായി ഇരുന്നു. പള്ളി കമ്മിറ്റി പ്രത്യേകിച്ച് വിഭവങ്ങളൊന്നും കരുതിയിട്ടില്ല. പല വിഭവങ്ങളുമായി വന്നവര്‍ മറ്റുള്ളവരുടെ വയറും മനസ്സും നിറക്കാന്‍ പരസ്പരം മത്സരിച്ചു. മുതിര്‍ന്നവര്‍ വാത്സല്യത്തോടെ ഞങ്ങളെ നിര്‍ബന്ധിച്ചു. ചെറുപ്പക്കാര്‍ വിനയാന്വിതരായി സല്‍ക്കരിച്ചു.
നമസ്‌കാര ശേഷം പ്രദേശവാസികള്‍ ഒറ്റക്കും കൂട്ടായും ഞങ്ങളോട് സംവദിച്ചു. ഞങ്ങള്‍ ഇഫ്ത്വാര്‍ യാത്രയെക്കുറിച്ച് വിവരിച്ചു; അവര്‍ ഗ്യാന്‍വാപിയെക്കുറിച്ചും. പൂജ നടക്കുന്ന നിലവറ മുകളില്‍ നിന്ന് കാണും വിധം സംസാരങ്ങള്‍ നീണ്ടു. വുദു ഖാനയിലെ കമ്പിവേലിയുടെ പരിസരത്ത് എത്തിയപ്പോള്‍ സുരക്ഷാ സേന ഇടപെട്ടു. നിസ്‌കാരം കഴിഞ്ഞ സ്ഥിതിക്ക് ഉടന്‍ പള്ളി വിടണമെന്ന് അവര്‍ ഉപദേശിച്ചു.
നോമ്പ് ഇവിടെയും ആഘോഷമാണ്. മിക്ക പള്ളികളും നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. മഗ് രിബിന് ശേഷം ഞങ്ങള്‍ മദന്‍പുര മാര്‍ക്കറ്റ് ഭാഗത്തേക്ക് നീങ്ങി. വഴിയില്‍ ഗംഗാ ആരതി കഴിഞ്ഞ് വരുന്നവര്‍ കൂടി ആയപ്പോള്‍ ഒരു പാരാവാരം ഒഴുകാന്‍ തുടങ്ങി. മദന്‍പുരയില്‍ നിറയെ ബനാറസ് സാരികളുടെ വില്‍പനകേന്ദ്രങ്ങളാണ്. തറാവീഹ് നമസ്‌കാരാനന്തരം മദന്‍പുരയും ദാല്‍മണ്ടിയും മൈദാഗിനും നിറഞ്ഞൊഴുകാന്‍ തുടങ്ങി. തൂവെള്ള കുര്‍ത്ത ദാരികളും, വര്‍ണാഭമായ വസ്ത്രങ്ങളുമായി തെരുവ് നിറഞ്ഞു. നമ്മുടെ നാട്ടിലെ സര്‍ബത്ത് കടകളിലെ പോലുള്ള തിരക്കാണ് തൊപ്പി കടകളില്‍. ചെറുപ്പക്കാരാണ് മത്സരിച്ച് തൊപ്പിയിലെ വൈവിധ്യം തിരയുന്നത്. രാത്രി പന്ത്രണ്ടായിട്ടും അണയാത്ത തെരുവില്‍ നിന്ന് ഞങ്ങള്‍ പതുക്കെ മടങ്ങി.
ബ്രാസ് സിറ്റി
പിച്ചള കരകൗശല ഉല്‍പന്നങ്ങളുടെ കേന്ദ്രമെന്ന നിലയില്‍ ബ്രാസ് സിറ്റി എന്ന പേരിലാണ് വ്യാവസായിക ലോകത്ത് മുറാദാബാദ് അറിയപ്പെടുന്നത്. റുസ്തം ഖാന്‍ 1625-ല്‍ സ്ഥാപിച്ച ജമാ മസ്ജിദിനെ കേന്ദ്രീകരിച്ചാണ് നഗരമുള്ളത്. നഗര ഹൃദയത്തിലെ ജമാ മസ്ജിദില്‍ അസര്‍ നമസ്‌കാരത്തിന് പള്ളി തിങ്ങി നിറഞ്ഞിട്ടുണ്ട്. കുട്ടികളും ചെറുപ്പക്കാരുമായി നൂറ് കണക്കിന് വിശ്വാസികളാണ് അസറിന് ഒത്തു കൂടിയത്. മുഗള്‍ പള്ളികളുടെ പൊതു മാതൃകയിലുള്ളതു പോലെ വിശാലമായ മുറ്റം പള്ളിക്കുണ്ട്. നമസ്‌കാരാനന്തരം പള്ളിയുടെ മുറ്റം നിറയെ ചെറു ഗ്രൂപ്പുകളായി അവര്‍ കുശലം പറയുകയാണ്. അകത്തെ പള്ളിയില്‍ ഇമാമിന്റെ നേതൃത്വത്തില്‍ മജ്‌ലിസ് നടക്കുന്നുണ്ട്. കുറച്ച് കുട്ടികളെ ഒരു ഉസ്താദ് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഇതിനൊക്കെ പുറമെ തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന ഡസന്‍ കണക്കിന് കുട്ടികള്‍ വേറെയും. ഒരു ഉല്‍സവാന്തരീക്ഷത്തില്‍ നാടിന്റെ പരിഛേദം അവിടെ കാണാം. അല്‍പം ഉയരത്തിലുള്ള പള്ളിയിലേക്ക് ചുറ്റ് നിന്നും നന്നായി കാറ്റ് ലഭിക്കുന്നുമുണ്ട്. പള്ളിയോടു ചേര്‍ന്ന് വിശാലമായ ഈദ് ഗാഹ് മൈതാനിയുമുണ്ട്. 1980-ല്‍ മുസ്ലിംകള്‍ക്ക് നേരെ പോലീസിനെ ഉപയോഗിച്ചു നടന്ന ഏകപക്ഷീയ അക്രമത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടത് ഇവിടെ വെച്ചാണ്.
അപരിചിതരായ ഞങ്ങളെ കണ്ടതോടെ ചെറു സംഘങ്ങളായും ഒറ്റക്കെത്തിയും ഒട്ടുമിക്കയാളുകളും പരിചയപ്പെടാനെത്തി. ബ്രാസിന്റെയും മെറ്റലിന്റെയും നിര്‍മാണ യൂണിറ്റുകളോ, കച്ചവട കേന്ദ്രങ്ങളോ ബന്ധപ്പെട്ടാണ് ഏറെ പേരും ഉപജീവനം നടത്തുന്നത്. പരിചയപ്പെടുന്നവരൊക്കെ വീട്ടിലേക്ക് ഇഫ്ത്വാറിന് ക്ഷണിക്കുകയാണ്. ഞാനാണ് ആദ്യം വിളിച്ചതെന്ന് പറഞ്ഞ് അവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ വരെയുണ്ടായി. ചെറുപ്രായക്കാരായ മക്കളെ കൂട്ടി ഞങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതു വരെ കാണാമായിരുന്നു. ഒരു കുടുംബത്തില്‍ നിന്ന് മൂന്ന് സഹോദരങ്ങള്‍ ഒരുമിച്ച് വന്ന് പിന്തുടര്‍ന്നപ്പോള്‍ പള്ളിയില്‍ നിന്ന് നോമ്പ് മുറിച്ചു വീട്ടില്‍ വരാമെന്ന് ഏറ്റു. പക്ഷേ, ഏതാണ്ടെല്ലാവരും നോമ്പുതുറക്ക് പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങി. പള്ളിയില്‍ വളരെ ചുരുക്കം പേര് ബാക്കിയുണ്ട്. നാട്ടുകാര്‍ക്ക് വേണ്ടി പള്ളിയുടെ മുന്നില്‍ സുപ്ര വിരിച്ചു തുടങ്ങി. എന്നാല്‍ അതിഥികള്‍ എന്ന നിലയില്‍ ഇമാമിന്റെ റൂമിലേക്ക് കൊണ്ടു പോയി. ഇമാമും പള്ളി ഭാരവാഹികളും ചേര്‍ന്ന് മുറാദാബാദ് ബിരിയാണിയടക്കം നല്‍കി പ്രത്യേക സല്‍ക്കാരമായിരുന്നു.
നമസ്‌കാരത്തിന് നാട്ടുകാര്‍ വീണ്ടും ഒരുമിച്ചു കൂടി. നേരത്തെ പരിചയപ്പെട്ടവരുടെ കൂടെ ഞങ്ങള്‍ വീട്ടിലേക്ക് നീങ്ങി. പള്ളിക്ക് തൊട്ടടുത്ത് ഒരു പഴയ ഫ്‌ളാറ്റിലെ മൂന്നാം നിലയിലാണ് അവര്‍ താമസിക്കുന്നത്. ഫ്‌ളാറ്റിന്റെ ഒന്നാം നിലയില്‍ അവരുടെ തന്നെ പിച്ചള ഫാക്ടറി പ്രവര്‍ത്തിക്കുണ്ട്. വീട്ടിലെ സ്വീകരണ മുറിയില്‍ പിച്ചള, സ്റ്റീല്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബവുമായി വലിയ കുടുംബമാണ് ആ വീട്ടിലുള്ളത്. എത്തിയ ഉടന്‍ ലഘു പലഹാരങ്ങളും പഴങ്ങളും ആയി അവരെ സ്വീകരിച്ചു. ശേഷം തനത് ശൈലിയിലുണ്ടാക്കിയ ബിരിയാണിയും റൊട്ടിയും കറികളും മധുരങ്ങളും. വീട്ടുകാരും കൂടെയിരുന്നു. ശേഷം അടുത്ത നമസ്‌കാരത്തിനായി പള്ളിയിലേക്ക് ഇറങ്ങി. മുറാദാബാദ് മാര്‍ക്കറ്റും സജീവമാണ്. ഒറ്റ സ്ട്രീറ്റില്‍ എന്നതിലുപരി പല ഭാഗങ്ങളിലായി പ്രാദേശിക വിഭവങ്ങളുടെ ഹോട്ടലുകളും സ്റ്റാളുകളും ധാരാളമുണ്ട്. പെരുന്നാള്‍ അടുത്തതിനാല്‍ സ്ത്രീകളും കുട്ടികളും പാതിരാ പര്‍ച്ചേസിങ്ങിനായി തെരുവിലുണ്ട്.
അലഹബാദ്
രാജ്യത്ത് ഹിന്ദുത്വ വാദികള്‍ മുസ്ലിം പശ്ചാത്തലമുള്ള സ്ഥലങ്ങളുടെ പേരുമാറ്റിയതിലെ പ്രധാനമായ അലഹബാദിലേക്കാണ് അടുത്ത യാത്ര. റെയില്‍വേ ബോര്‍ഡുകളിലൊക്കെ പ്രയാഗ്രാജ് ആയിട്ടുണ്ടെങ്കിലും നാട്ടുകാര്‍ പ്രാദേശികമായി അലഹബാദ് എന്ന് തന്നെയാണ് പൊതുവില്‍ പ്രയോഗിക്കുന്നത്. അലഹബാദ് ജമാ മസ്ജിദ് നഗര ഹൃദയത്തിലാണ്. താരതമ്യേന വളരെ കുറച്ചാളുകളാണ് ഇഫ്ത്വാറിന് പള്ളിയിലെത്തുന്നത്. അതിനാല്‍ തന്നെ യാത്രക്കാരായ സംഘത്തെ കണ്ടപ്പോള്‍ ഇമാമും പ്രദേശവാസികളും ഹൃദ്യമായി സ്വീകരിച്ചു. അലഹബാദിലെ ജീവിത സാഹചര്യങ്ങളും സാമൂഹിക വിഷയങ്ങളും ദീര്‍ഘമായി സംവദിച്ചു. പള്ളിക്കുള്ളില്‍ നമസ്‌കാര സ്ഥലത്ത് തന്നെയാണ് ഇഫ്ത്വാര്‍ സുപ്ര വിരിക്കുന്നത്. ബിരിയാണിയാണ് നോമ്പുതുറ വിഭവം. പലഹാരങ്ങളും പഴങ്ങളും വേണ്ടത്ര ഉണ്ടായിരുന്നില്ല. ഇഫ്ത്വാര്‍ ഗല്ലികളെകുറിച്ച് അന്വേഷിച്ചപ്പോള്‍ ഇവിടെയും ഒറ്റ ഗല്ലിയായി ഇല്ല എന്ന് മനസ്സിലായി. നോര്‍ത്ത് ഇന്ത്യന്‍ പൊതു വിഭവങ്ങള്‍ തന്നെയാണ് ഇവിടെയും കണ്ടത്. നഗര ഹൃദയത്തിലെ ഷാഹി മസ്ജിദില്‍ നിന്നാണ് ഇശാ നമസ്‌കരിച്ചത്. മുഗള്‍ നിര്‍മാണത്തിലുള്ള ഷാഹി മസ്ജിദ് വേണ്ടത്ര സംരക്ഷിക്കപ്പെടാതെ ആളൊഴിഞ്ഞ രീതിയിലാണുള്ളത്.
യു.പി തലസ്ഥാനമായ ലഖ്നൗ വ്യത്യസ്തതകൊണ്ട് സജീവമായ നഗരമാണ്. അവധ് നവാബുമാരുടെ ചരിത അടയാളങ്ങളുള്ള ലഖ്‌നൗ ഇന്ത്യയിലെ സജീവമായ ശിയാ കേന്ദ്രം കൂടിയാണ്. ചോട്ടാ ഇമാം ബാരയും ബഡാ ഇമാം ബാരയും കേന്ദ്രീകരിച്ചുള്ള സ്ട്രീറ്റിലാണ് വൈകുന്നേരങ്ങളില്‍ നാട്ടുകാര്‍ ഒത്തു കൂടുന്നത്. അവധ് ഭരണാധികാരിയായിരുന്ന മുഹമ്മദ് അലി ഷായും അദ്ദേഹത്തിന്റെ ഭാര്യ മാലിക ജഹാനും കൂടിയാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണ വൈഭവത്തില്‍ ദല്‍ഹി ജമാ മസ്ജിദിനെ കിടപിടിക്കാവുന്ന മനോഹരമായ പള്ളി. നഗര ഹൃദയത്തിലാണെങ്കിലും ധാരാളം മരങ്ങളും ചെടികള്‍ക്കുമിടയിലെ ശാന്തമായ പ്രദേശത്താണ് പള്ളിയുള്ളത്. അകം പള്ളിയില്‍ കൊള്ളാവുന്ന കുറച്ചു ആളുകള്‍ മാത്രമാണ് ഇഫ്ത്വാറിന് എത്തിയത്. ബാങ്കിന് മുമ്പ് തന്നെ എല്ലാവര്‍ക്കും ഓരോ തളികയിലാക്കി വിഭവങ്ങള്‍ വിതരണം ചെയ്തു. പക്ഷേ മഗ് രിബ് ബാങ്കോട് കൂടി അവര്‍ നോമ്പ് തുറക്കുന്നില്ല. പ്രഭാതം മുതല്‍ പ്രദോഷം വരെ എന്ന നിര്‍ദേശത്തെ അക്ഷരം പ്രതി നടപ്പാക്കുകയാണ് അവര്‍. പക്ഷേ, സുന്നി ആശയക്കാരാണെന്നു മനസ്സിലാക്കിയതോടെ ഞങ്ങളോട് നോമ്പ് മുറിച്ചോളാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ കേന്ദ്രത്തില്‍ പോയി അവരുടെ അനുഷ്ഠാന ശൈലിയെ മാനിക്കാതിരിക്കണ്ട എന്ന് കരുതി സ്‌നേഹപൂര്‍വം ഞങ്ങളത് നിരസിച്ചു. നേരത്തെ വിതരണം ചെയ്ത ഭക്ഷണ പാത്രങ്ങള്‍ ഓരോരുത്തരും മുന്നില്‍ വെച്ചു തന്നെ മഗ് രിബ് നമസ്‌കരിച്ചു. അപ്പോഴേക്ക് നേരം ഏതാണ്ട് ഇരുട്ടി. ഇപ്പോള്‍ നോമ്പ് മുറിക്കുമെന്നു കരുതിയെങ്കിലും അവര്‍ ഇശാ നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണ്. ഇശാ ബാങ്ക് സമയമായിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. ജംആയി ഇശാ നമസ്‌കരിക്കുകയാണ് അവര്‍. കൂട്ടത്തിലൊരാള്‍ വന്നു ഞങ്ങളെ വീണ്ടും നിര്‍ബന്ധിച്ചു. നിങ്ങളുടെ വിശ്വാസവുമായി മുന്നോട്ടു പോവുക, നിങ്ങള്‍ നോമ്പ് ഇപ്പോഴെങ്കിലും മുറിക്കൂ. അവസാനം പിന്നിലേക്ക് മാറിയിരുന്ന് നോമ്പ് മുറിച്ചു. ഇശാ നമസ്‌കാര ശേഷം പള്ളിയിലുണ്ടായിരുന്ന മറ്റുള്ളവരും ഞങ്ങളുടെ കൂടെയിരുന്ന് ഇഫ്ത്വാറില്‍ ചേര്‍ന്നു. പ്രദേശവാസികളായ ചെറുപ്പക്കാര്‍ അവരുടെ നോമ്പ് അനുഭവങ്ങളും പ്രദേശത്തെ സുന്നി-ശിയാ ബന്ധങ്ങളുമൊക്കെ ദീര്‍ഘമായി വിശദീകരിച്ചു. അടുത്ത മുഹറത്തിനു ലഖ്നൗയിലേക്ക് ഞങ്ങളെ അവര്‍ ക്ഷണിച്ചു. ബഡാ ഇമാംബരയിലെ പള്ളിയിലാണ് തറാവീഹ് നമസ്‌കാരം നടക്കുന്നത്. ഞങ്ങള്‍ നഗരത്തിലെ മറ്റൊരു സുന്നി പള്ളിയിലേക്കും നീങ്ങി. നഗരത്തിലെ പഴയ വ്യാപാര കേന്ദ്രമായ ചൗക്കിലാണ് പ്രധാന ഹോട്ടലുകള്‍ ഉള്ളത്. പല സ്ഥലങ്ങളിലായി ബിരിയാണിയും കബാബ് സെന്ററുകളും ജ്യൂസ് കടകളും ഉണ്ട്.
പ്രശസ്ത ഇസ്ലാമിക കലാലയമായ ദാറുല്‍ ഉലൂം നദ്വത്തുല്‍ ഉലമ സന്ദര്‍ശിച്ചു. ളുഹ്ര് നമസ്‌കാരം കഴിഞ്ഞ് ജാമിയ പള്ളിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കെയാണ് പള്ളിയിലെ മുഅദ്ദിന്‍ കരഞ്ഞു കൊണ്ട് പള്ളി വൃത്തിയാക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കാര്യം അന്വേഷിച്ചപ്പോഴാണ് സ്ഥാപനത്തിന്റെ ചാന്‍സലറായിരുന്ന മൗലാനാ റാബി ഹുസൈന്‍ നദ്വി മരണപ്പെട്ട വാര്‍ത്ത അറിയുന്നത്. മയ്യിത്ത് സ്ഥാപനത്തിലെ ഗസ്റ്റ് റൂമിലുണ്ട് എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി. ആളുകള്‍ അറിഞ്ഞു തുടങ്ങുന്നേയുള്ളൂ. ഷെഡ്യൂള്‍ പ്രകാരം മറ്റു യാത്രകളുള്ളതിനാല്‍ ഞങ്ങള്‍ മടങ്ങി.
എഴുപത് ശതമാനത്തിലധികം മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന രാംപൂരിലെ പ്രധാന മസ്ജിദായ ജമാ മസ്ജിദിലാണ് റമദാനിലെ ഒരു ജുമുഅ നമസ്‌കരിച്ചത്. നവാബ് ഫൈസുല്ല ഖാന്‍ മുഗള്‍ ശൈലിയില്‍ നിര്‍മിച്ച ജമാ മസ്ജിദ് നവാബ് കല്‍ബ് അലി ഖാന്‍ ആണ് പൂര്‍ത്തിയാക്കിയത്. നമസ്‌കാരത്തിന് ഏതാണ്ട് രണ്ടു മണിക്കൂര്‍ മുമ്പ് തന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം പള്ളിയിലേക്ക് ഒഴുകുകയാണ്. ഒന്നര മണിക്കൂര്‍ മുമ്പ് എത്തിയിട്ട് പോലും വെയില്‍ കൊള്ളാത്ത ഒരു സ്ഥലം ഞങ്ങള്‍ക്ക് കിട്ടിയില്ല. ശക്തമായ വെയില്‍ കാരണം താല്‍ക്കാലിക പന്തല്‍ പള്ളിയുടെ നടുക്കളത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. അകത്തും പുറത്തുമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ജുമുഅ നമസ്‌കാരത്തിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ ഏതാണ്ടെല്ലാവരും സ്വഫ്ഫുകളില്‍ ഇരുന്നു. അച്ചടക്കത്തോടെ ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും ചൊല്ലുന്നത് കാണാം. ഖുതുബ ആരംഭിക്കും മുമ്പ് ഉര്‍ദുവില്‍ ഇമാം പ്രസംഗിക്കുന്നുണ്ട്. ജുമുഅ നമസ്‌കാര ശേഷവും ദീര്‍ഘ നേരം ജനം പള്ളിയില്‍ ചെലവഴിച്ചാണ് മടങ്ങിയത്. ശക്തമായ വെയിലും ചൂടും ഉണ്ടായിട്ടും പ്രദേശവാസികള്‍ റമദാനിലെ വെള്ളിയാഴ്ചയെ ആത്മീയ ചൈതന്യത്തോടെ നേരിടുന്നു.
ഫിറോസ് തുഗ്ലക്കിന്റെ കാലത്തെ ഗവര്‍ണറായിരുന്ന മാലിക് സര്‍വാര്‍ സ്ഥാപിച്ച ജോന്‍പൂരിലേക്കാണ് പിന്നീട് നീങ്ങിയത്. ഫിറോസ് തുഗ്ലക്കാണ് ജോന്‍പൂര്‍ സ്ഥാപിച്ചതെന്നും പറയപ്പെടുന്നുണ്ട്. കിഴക്കിന്റെ പ്രഭു എന്നര്‍ഥം വരുന്ന 'മാലിക് ഉസ് ശര്‍ഖ്' എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹത്തിന് ശേഷം പിന്‍ഗാമികള്‍ ശര്‍ഖികള്‍ എന്ന് വിളിക്കപ്പെട്ടു. അടാല മസ്ജിദ്, ജാമിഅ മസ്ജിദ്, ലാല്‍ ദര്‍വാസ മസ്ജിദ്, ഷാഹി ഖില തുടങ്ങി ശര്‍ഖി കാലത്തെ ശ്രദ്ധേയമായ ശേഷിപ്പുകള്‍ ജോന്‍പൂരിലെ അപൂര്‍വ കാഴ്ചയാണ്. ക്രൂരമായ അവഗണന പേറുന്ന ശര്‍ഖി ഭരണ ശേഷിപ്പുകളുടെ പുതിയ കാല യു.പിയിലെ ഭാവിയെന്താവും എന്ന് കണ്ടറിയണം. പകല്‍ സമയ യാത്രയായതിനാലാവണം ജോന്‍പൂരിന്റെ റമദാന്‍ അനുഭവം വേണ്ടത്ര എക്‌സ്‌പ്ലോര്‍ ചെയ്യാനായിട്ടില്ല.