നോമ്പ് മലയാള സാഹിത്യത്തില്‍

ശമീര്‍ബാബു കൊടുവള്ളി
മാർച്ച് 2025

നോമ്പിനെ പ്യൂപ്പയോടും പെരുന്നാളിനെ പ്യൂപ്പയില്‍നിന്ന് പുറത്തുവരുന്ന ചിത്രശലഭത്തോടും ഉപമിക്കുന്നുണ്ട് നോവലിസ്റ്റ് പി സുരേന്ദ്രന്‍: 'ശലഭം പുഴുവായിരിക്കെ പ്യൂപ്പക്കകത്ത് ധ്യാനിക്കുന്നതുപോലെയാണ് നോമ്പുമാസ ജീവിതം. പ്യൂപ്പക്കകത്ത് പ്രാര്‍ഥന മാത്രം. അതിന്റെ അനുഗ്രഹത്താല്‍ പുഴു ഒരു ചിത്രശലഭമായി മാറും. നോമ്പു കഴിഞ്ഞ് അത് നല്‍കിയ അപാരമായ ഊര്‍ജവുമായി പെരുന്നാള്‍ ആഘോഷത്തിലേക്ക് എത്തുന്നതുപോലെ' (പ്യൂപ്പക്കകത്തെ പ്രാര്‍ത്ഥനക്കാലം, രിസാല വാരിക, 2015 ജൂണ്‍ 10). കവിയും കഥാകൃത്തും നോവലിസ്റ്റുമായ കമല സുരയ്യയിലെ വിശ്വാസത്തിന്റെ ആത്മാവ് തേജോമയമായ കാലം റമദാന്‍ മാസമായിരുന്നുവെന്ന് മകന്‍ എം.Wഡി നാലപ്പാട് ഓര്‍മിക്കുന്നുണ്ട്. ഒരു റമദാനിലായിരുന്നല്ലോ അവരുടെ ഇസ്ലാം സ്വീകരണം. മുസ്ലിംകള്‍ നോമ്പെടുക്കുന്ന കാലമായതിനാല്‍ താനും അതിലെ ഒരംഗമാണെന്ന ബോധം സുരയ്യക്കുണ്ടായിരുന്നു. നോമ്പിന്‍ ദിനങ്ങളില്‍ എഴുത്തുമുറിയില്‍ പ്രവേശിച്ച് ഖുര്‍ആന്‍ പാരായണം ശ്രവിക്കും അവര്‍ (വേദന മറന്ന നോമ്പുകാലങ്ങള്‍, എം.ഡി നാലപ്പാട്, മാധ്യമം അഹ് ലൻ റമദാന്‍ 2012).

നന്മകളുടെ പൂക്കാലമായാണ് കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി നോമ്പിനെ വീക്ഷിക്കുന്നത്: 'നന്മയുടെ വെളിച്ചം വിതറുന്ന മാസം വീണ്ടും വന്നു. തിന്മയെ അകറ്റി നിര്‍ത്തി നന്മയെ സ്വായത്തമാക്കാന്‍ വെമ്പല്‍ കൊള്ളുകയാണ് വിശ്വാസികള്‍' (നന്മകളുടെ പൂക്കാലം, മംഗളം പൂനിലാവ് 2016). എല്ലാ കാലത്തെയും മനുഷ്യ സമൂഹത്തിനുവേണ്ടി ഖുര്‍ആന്‍ മുന്നോട്ടുവെച്ച ചിന്തനീയമായ ആശയങ്ങള്‍ സാക്ഷാത്കരിക്കാനുള്ള മുഹൂര്‍ത്തമായാണ് നോമ്പുകാലത്തെ കഥാകൃത്തും നോവലിസ്റ്റുമായ യു.കെ കുമാരന്‍ ഉള്‍ക്കൊള്ളുന്നത്. നോമ്പിന്റെ വ്യാപകമായ ലക്ഷ്യം മറ്റൊരു സമൂഹവും സാര്‍ഥകമാക്കിയിട്ടില്ലെന്നും അദ്ദേഹം കരുതുന്നു(അമ്പിളിക്കീറ് പ്രത്യക്ഷമാകുന്നകുന്നതും കാത്ത്..., സുപ്രഭാതം റമദാന്‍ പതിപ്പ്, 2022). നോമ്പിന്റെ ആരംഭം അറിയാറുള്ളത് പുലര്‍കാലത്ത് ബാപ്പയുടെ ഖുര്‍ആന്‍ പാരായണത്തില്‍നിന്നാണെന്ന് കവി റഫീക്ക് അഹമ്മദ് ഓര്‍ക്കുന്നു. ആ സന്ദര്‍ഭത്തില്‍ തന്നിലുണ്ടാവുന്ന ഭാവങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു: 'ഏഴാകാശത്തിനപ്പുറത്തെ അജ്ഞാതലോകങ്ങളെക്കുറിച്ച് ഞാന്‍ സങ്കല്‍പ്പിക്കും. ആകാശം കടയപ്പെട്ട പഞ്ഞിപോലെ ആയിത്തീരുകയും നക്ഷത്രങ്ങള്‍ ചിതറപ്പെടുകയും പര്‍വതങ്ങള്‍ കടപുഴകുകയും ചെയ്യുന്ന ഖിയാമം നാളിനെക്കുറിച്ചുള്ള ഭയാനക ചിന്തകളും എന്റെ ഉള്ളിലൂടെ കടന്നുപോകും. നിദ്രവും ഉണര്‍വും കെട്ടുപിണയുന്ന പുലര്‍കാലങ്ങളില്‍ മന്ദതാളത്തിലുള്ള ഖുര്‍ആന്‍ ആലാപനം സ്വപ്നമോ യാഥാര്‍ഥ്യമോ എന്നറിയാത്ത അലൗകികമായ ഏതോ അവസ്ഥകളിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകും'(ഒരു വ്രതമാസ സന്ധ്യയില്‍, മാതൃഭൂമി റംസാന്‍ സപ്ലിമെന്റ്, 2012).

'നോമ്പിന്റെ ദൗത്യം' എന്ന പേരില്‍ പി.ടി അബ്ദുറഹ്‌മാന്റെ ഒരു കവിതയുണ്ട്. യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച 'അകത്ത് ആയിരം ദൃശ്യങ്ങള്‍' എന്ന അദ്ദേഹത്തിന്റെ കവിതാ സമാഹാരത്തിലാണ് അത് അച്ചടിച്ചുവന്നത്. ആത്മീയതയുടെ പച്ച തുരുത്തിലേക്കും ദൈവത്തിന്റെ അനശ്വര സൗഖ്യത്തിലേക്കും സാധകനെ എത്തിക്കാനാണ് നോമ്പ് ശ്രമിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കവിത ആരംഭിക്കുന്നത്:  'വിശുദ്ധമീവ്രതം/ ചുമന്നിരിക്കുന്നീ/ മനുഷ്യനെപ്പച്ച/ തുരുത്തിലെത്തിക്കാന്‍/ മഹാമരുവിന്റെ/ കഠിനതയില്‍നി/ ന്നനശ്വര സൗഖ്യ/ സ്ഥലിയിലെത്തിക്കാന്‍!'. തപിക്കുന്ന നഫ്‌സുമായാണ് വിശ്വാസികള്‍ റമദാന്‍ മാസത്തില്‍ കഴിയുക. നോമ്പിന്റെ ഉള്‍ക്കരുത്ത് അവര്‍ തിരിച്ചറിയുമ്പോള്‍, 'പാപമൊരുപിടി ഭസ്മ'മായി മാറുന്നുവെന്ന് കവി വര്‍ണിക്കുന്നു. 'നോമ്പിന്റെ നോവ് മറന്നവര്‍', 'ഒരു വ്രതമാസ സ്മരണ' എന്നീ കവിതകളും പി.ടിയുടേതായി മേല്‍ സമാഹാരത്തിലുണ്ട്. അല്ലാഹുവില്‍നിന്ന് റസൂലിന്റെ നഫ്‌സിലേക്ക് ആജ്ഞയായാണ് നോമ്പ് വന്നത്. നോമ്പിലൂടെ നേത്രങ്ങള്‍ ബാഷ്പ ബിന്ദുക്കള്‍ പൊഴിക്കുന്നുവെന്നും ഹൃദയതന്തു സ്‌തോത്രം ഒഴുക്കുന്നുവെന്നും 'നോമ്പിന്റെ നോവ് മറന്നവരി'ല്‍ കവി പറഞ്ഞുവെക്കുന്നു. ജിബ് രീൽ മാലാഖ, വിധിനിര്‍ണയ രാവ്, പശ്ചാത്താപം എന്നിവ പ്രമേയങ്ങളായി വരുന്ന കവിതയാണ് 'ഒരു വ്രതമാസ സ്മരണ'. വിധിനിര്‍ണയ രാവിനെ വിസ്മയത്തോടും പവിത്രതയോടും കൂടിയാണ് കവി നോക്കിക്കാണുന്നത്: 'ആയിരം മാസത്തേക്കാള്‍/ ശ്രേഷ്ഠത നിറഞ്ഞൊരു/ മോഹന നിശീഥിനി/ ലൈലത്തുല്‍ ഖദ്‌റത്രേ!'. യൂസഫലി കേച്ചേരിയുടെ നോമ്പ് സംബന്ധിയായ കവിതയാണ് 'മര്‍ഹബ'. ഈ കവിത വന്നിരിക്കുന്നത് 2001-ലെ മാതൃഭൂമി റംസാന്‍ സപ്ലിമെന്റിലാണ്. നോമ്പിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഈ മാസം സ്വീകരിക്കേണ്ട നന്മകളും വര്‍ജിക്കേണ്ട തിന്മകളും എണ്ണിപ്പറഞ്ഞ് നോമ്പിന് സ്വാഗതമോതുകയാണ് കവി: 'അന്നപാനങ്ങള്‍ മാത്രം വെടിഞ്ഞാല്‍ പോരാ വ്രത/ മന്യൂനമാകാന്‍, കാമക്രോധാദി പാപങ്ങളെ/ നിശ്ശേഷമുച്ഛാടനം ചെയ്തന്തകരണത്തെ/ നിഷ്‌കളങ്കതയുടെ സംസത്തില്‍ കഴുകിയും/ നേര്‍വഴി നയിക്കുവാനല്ലാഹുവരുളിയ/ ഖുര്‍ആനില്‍ പവിത്രമാം സൂക്തങ്ങളുരുവിട്ടും/ അപരാധങ്ങള്‍ക്കെല്ലാം മാപ്പുനല്‍കുവാനായി/ പ്രപഞ്ചാധിപനോടു താണുകേണപേക്ഷിച്ചും/ ഏകനാമിലാഹിനെ സാഷ്ടാംഗം പ്രണമിച്ചും/.......' കവിത തുടര്‍ന്നുപോവുന്നു. 'പാരിലെത്തിയ റംസാന്‍/ മാസമേ സ്വര്‍ഗത്തിന്റെ ഹാസമേ, വ്രതശുദ്ധ/ മാനസരൊന്നായ് ചേര്‍ന്നു മര്‍ഹബ പാടാം ഞങ്ങള്‍' എന്ന് പറഞ്ഞുകൊണ്ട് കവിത അവസാനിക്കുകയും ചെയ്യുന്നു.

വിടചൊല്ലുന്ന റമദാനിനെ മുന്‍നിര്‍ത്തിയാണ് 'പുണ്യറമദാന് വിട'(ശബാബ് വാരിക, 2022 ഏപ്രില്‍ 29) എന്ന കവിതയില്‍ ചെറിയമുണ്ടം അബ്ദുര്‍റസ്സാഖ് നോമ്പിന്‍ വരികള്‍ കുറിക്കുന്നത്. കവിതയില്‍ കവിയുടെ ഹൃദയ വേദനയുടെ എരിവുണ്ട്; വിരഹത്തിന്റെ നൊമ്പരവുമുണ്ട്. പ്രണയ ഭാജനമായാണ് കവി നോമ്പിനെ ആവാഹിച്ചിരിക്കുന്നത്. 'കാത്തിരിക്കും ഞാന്‍ നിന്നെ/ വേഴാമ്പല്‍ കിളിപോലെ/ ഓര്‍ത്തിരിക്കും ഞാന്‍ നിന്നെ/ പുത്രഖിന്നയെപ്പോലെ'. ശരീരത്തിന്റെ ദാഹം അകറ്റാന്‍ വേഴാമ്പല്‍ മഴ പ്രതീക്ഷിക്കാറുണ്ട്. കാത്തിരിപ്പിനൊടുവില്‍ മഴ പെയ്യുമ്പോള്‍ വേഴാമ്പല്‍ ഹര്‍ഷപുളകിതമാവും. കവിയും നോമ്പിനെ കാത്തിരിക്കുന്നു. ആത്മാവിന്റെ ദാഹം അകറ്റാനാണ് ഈ കാത്തിരിപ്പ്. 'നന്മയും നേരും പൂക്കും/ വൃക്ഷമായെന്‍ ജീവിതം/ കര്‍മധന്യമാക്കിയ/ തിങ്കളേ, വരൂ വീണ്ടും' എന്ന വരികളോടെയാണ് കവിത അവസാനിക്കുന്നത്.

നോമ്പ് പ്രമേയമായി വരുന്ന ക്ലാസിക് കവിതയാണ് ടി. ഉബൈദിന്റെ 'റംസാന്‍ പെരുമാള്‍'. രണ്ട് ആശയങ്ങളെ കോര്‍ത്തിണക്കിയാണ് കവിത അനുവാചകരില്‍ ആനന്ദം തീര്‍ക്കുന്നത്. ഒന്ന്, റംസാന്‍തന്നെ. രണ്ട്, പെരുമാള്‍. കേരളത്തില്‍നിന്ന് മക്കത്ത് പോയി ഇസ്ലാം സ്വീകരിച്ച രാജാവാണ് പെരുമാള്‍. ഈ രാജാവിനോട് ചേര്‍ത്തുവെച്ചുകൊണ്ട് രാജകീയമായ പ്രൗഢിയോടെയുള്ള റമദാനിന്റെ വരവ് ചിത്രീകരിക്കുകയാണ് കവി. നാല് ഭാഗങ്ങളാണ് കവിതക്കുള്ളത്. മുസ്ലിംകള്‍ക്ക് വിശുദ്ധമായ മാസമാണ് റമദാനെന്നും ആ മാസം സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുകയും നരകവാതിലുകള്‍ അടക്കപ്പെടുകയും ചെയ്യുമെന്നും ഒന്നാം ഭാഗത്ത് പറയുന്നു. രണ്ടാം ഭാഗത്ത് റമദാനിനെ പെരുമാളായി കവി ഭാവനയില്‍ സങ്കല്‍പ്പിക്കുന്നു. രാജാവിന്റെ എഴുന്നള്ളത്തുപോലെ, റമദാന്‍ ഹാവഭാവാദികളോടെ വിശ്വാസികളുടെ ഹൃദയത്തിലേക്ക് കടന്നുവരുന്നു. പശ്ചിമ ആകാശത്തിന്റെ തെരുവിലൂടെയാണ് റംസാന്‍ പെരുമാളിന്റെ വരവ്. നോമ്പിന്റെ പ്രൗഢിയും ഉജ്ജ്വലതയും സൗന്ദര്യവുമൊക്കെ ഇവിടെ അനുഭവിക്കാം. ചിന്തകളിലും ചുറ്റുപാടുകളിലും നോമ്പ് ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കവിതയുടെ മൂന്നാം ഭാഗത്തുള്ളത്. ഭാവനയുടെ ചിറകിലേറി ചരിത്രത്തിലേക്കുള്ള സഞ്ചാരമാണ് നാലാം ഭാഗത്ത്. ആ സഞ്ചാരത്തിന്റെ അവസാനത്തില്‍ റസൂല്‍, ജിബ് രീൽ മാലാഖ, ഹിറാ ഗുഹ, അറേബ്യ എന്നിവയെ കവി കണ്ടുമുട്ടുന്നു. റമദാന്‍ മാസത്തോടുള്ള ഉബൈദിന്റെ ആദരവില്‍നിന്നാണ് മേല്‍ ഭാവനകള്‍ രൂപപ്പെട്ടിട്ടുള്ളത്. നിരൂപകനും ഗ്രന്ഥകാരനുമായ ഇബ്‌റാഹീം ബേവിഞ്ച തന്റെ 'ഉബൈദിന്റെ കവിതാലോകം' എന്ന കൃതിയില്‍ 'റംസാന്‍ പെരുമാളി'നെ കൂടുതല്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

സുപ്രഭാതം റമദാന്‍ പതിപ്പ് 2022-ല്‍ വന്ന ജമാല്‍ കൊച്ചങ്ങാടിയുടെ 'അത്താഴം മുട്ടുകാര്‍' രസകരമാണ്. നോമ്പിനോടുള്ള മുസ്ലിം സമീപനത്തെ വിമര്‍ശനത്തിന്റെ നോട്ടപ്പാടിലൂടെ വിലയിരുത്തുകയാണ് കൊച്ചങ്ങാടി. നന്മകളും പുണ്യങ്ങളും റമദാന്‍ മാസത്തില്‍ മാത്രം പരിമിതമായിപ്പോവുന്നതിനെ സംബന്ധിച്ച് അദ്ദേഹം പരിതപിക്കുന്നു: 'മസ്ജിദിലാളുകളഞ്ചുനേരം നിത്യം/ വന്‍ സുജൂദിലാണിപ്പൊഴേ പള്ളി നിറയാറുള്ളൂ/ യാചകര്‍ പെരുകുന്നു ദയതന്‍ ഖജനാവ്/ ഈയൊരു മാസം മാത്രം തുറക്കപ്പെടാറുള്ളൂ'. പതിനൊന്ന് മാസം വാരിക്കൂട്ടിയ തിന്മകളാവുന്ന നാണ്യങ്ങള്‍ റമദാന്‍ മാസത്തില്‍ മാറിക്കിട്ടുമെന്നാണ് പാവങ്ങള്‍ വിചാരിക്കുന്നത്. ഉറക്കം നടിച്ചുറങ്ങുന്ന ഇക്കൂട്ടരെ അറവന മുട്ടി എങ്ങനെ ഉണര്‍ത്താനാണെന്ന് കവി ചോദിക്കുന്നു. 'കാപട്യമേ നിങ്ങളറിയുവീ, നല്ലാഹു/ കാണ്മത് പുറമല്ല കരളിനകമല്ലോ'.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media