നനച്ചുളി

സി.കെ സൈനബ്
മാർച്ച് 2025

കക്കാട് ദേശത്ത് പ്രസിദ്ധമായ കണ്ടോളി പാറക്കടുത്താണ് എന്റെ വീട്. ചെറുപ്പകാലത്തെ ഓര്‍മകളില്‍ തെളിഞ്ഞുവരുന്ന ഒന്നാണ് നോമ്പുകാലവും അതിനായുള്ള ഒരുക്കങ്ങളും.

നോമ്പ് അടുക്കുമ്പോഴേക്കും നനച്ചുളി കഴിയണം. വീടും പരിസരവും വൃത്തിയാക്കണം. പിലാക്കല്‍ ചാച്ചി എന്ന് നാട്ടുകാരും കുടുംബക്കാരും വിളിക്കുന്ന എന്റെ ഉമ്മ നനച്ചുളിന്റെ ആദ്യപടിയായി നീളന്‍ ഓട എടുത്ത് അതിന്റെ അറ്റത്തായി ചൂല് കെട്ടി ഉറപ്പിക്കും. വീടിന്റെ ഉള്ളിലും പുറത്തും ഉള്ള മാറാല തട്ടിയെടുക്കാനാണ്. അതിനുശേഷം വിറകുപുരയിലെ മാറാല തട്ടി ഉള്ളിലെ ചിതല് തിന്നുതുടങ്ങിയ വിറകെല്ലാം പുറത്തിട്ട് തട്ടി വൃത്തിയാക്കി വീണ്ടും പഴയ സ്ഥാനത്ത് അടക്കി വെക്കും. നോമ്പ് കാലത്തിലേക്കായി പുതിയ വിറകും ഒരുക്കി വെക്കും.

പിന്നെ വീട് മോടി കൂട്ടാനായി നൂറ് (ചുണ്ണാമ്പ്) വാങ്ങിക്കൊണ്ടുവന്ന് ഒരു വലിയ ചെമ്പില്‍ ഇട്ടു തിളപ്പിച്ച വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ ദിവസം അങ്ങനെ വെക്കും. അതിനിടക്ക് വീട്ടിലെ വാതിലും ജനലും അടക്കം വീട്ടിലെ മര ഉരുപ്പടികളിലെല്ലാം പാറോത്തില കൊണ്ട് വന്ന് തുടച്ച് വൃത്തിയാക്കി കഴുകി ഉണക്കും. കട്ടില്‍, മേശ, അടുക്കളയിലെ പലക, ചിരവ, ചാക്കണ, മുറം, കിണ്ടി, കോളാമ്പി, കൈലാട്ട ഈ വക സാധനങ്ങള്‍ എല്ലാം വൃത്തിയാക്കേണ്ട ചുമതല ഞങ്ങള്‍ കുട്ടികള്‍ക്കാണ്.

അപ്പോഴേക്കും ചുണ്ണാമ്പ് നീറി പാകമായിരിക്കും. വൈറ്റ് വാഷിന് ഉമ്മയുടെ ഒരു ബന്ധു തന്നെയാണ് എത്തുന്നത്. വന്ന ഉടനെ കൊടപ്പനയുടെ തണ്ട് വെട്ടിക്കൊണ്ടുവന്ന് അതിന്റെ ഒരറ്റം അടിച്ചടിച്ച് ബ്രഷിന്റെ പരുവത്തിലാക്കും. നീറ്റിയിട്ട ചുണ്ണാമ്പിലേക്ക് കുറച്ച് നീലം കലക്കി ചേര്‍ത്ത് ഇളക്കി പാകമാക്കും. പിന്നെ ചായമടി തുടങ്ങും. പ്രകൃതിയിലാകെ ചുണ്ണാമ്പിന്റെ മണം പരക്കും.

അടുത്തത് ഭക്ഷണ കാര്യങ്ങള്‍ ഒരുക്കലാണ്. അതിനായി അയല്‍വാസി ആഴ്ചമാമ സഹായത്തിനുണ്ടാവും. പത്തിരിക്കായി കുതിര്‍ത്ത അരി വലിയ ഉരലില്‍ ഒരേസമയം രണ്ടും മൂന്നും പേര്‍ ചേര്‍ന്നാണ് ഇടിക്കുന്നത്. ഉരലില്‍ ഉലക്ക ചെന്നിടിക്കുന്ന പ്രത്യേക താളം കൊണ്ട് ആ കാലത്തെ ഇടവഴികള്‍ സംഗീത സാന്ദ്രമായിരുന്നു. പൊടിച്ച അരി വറുത്തെടുക്കുന്നു. അത് പാതിരാത്രി വരെ നീളും.

രാത്രി മാമ ഞങ്ങള്‍ കുട്ടികളോട് പറയും 'ആരും ഉറങ്ങണ്ട മക്കളെ, ഞമ്മക്ക് ഒരു സാധനണ്ടാക്കണം'

രാവിലെ അരി കഴുകിയെടുത്ത ആദ്യത്തെ വെള്ളം മാമ സൂക്ഷിച്ചുവെച്ചിരുന്നു. അതങ്ങനെ അനക്കം തട്ടാതെ ഊറിയിട്ടുണ്ടാവും. പതിയെ മുകളിലത്തെ വെള്ളം ഊറ്റിക്കളയും. അടിഭാഗത്ത് ഊറിക്കിടക്കുന്ന തവിടു ചേര്‍ന്ന പൊടിയെടുത്ത് അതില്‍ കുറച്ച് വെള്ളം ചേര്‍ത്ത് അടുപ്പത്ത് വെച്ച് തിളപ്പിച്ച് കുറുക്കി എടുക്കും. കുറുകി വരുമ്പോള്‍ അതിലേക്ക് അരിപ്പൊടി തരിച്ചെടുത്ത് തരി കുറച്ച് ചേര്‍ത്ത് വീണ്ടും ഇളക്കും. മുഴുവന്‍ കുറുകി വന്നതിനുശേഷം ഇറക്കിവെച്ച് മാമ പോയി മുറ്റത്തെ പ്ലാവില്‍ നിന്ന് കുറച്ച് ഇല പറിച്ചു വരും. അത് കുമ്പിള്‍ കുത്തി ഞങ്ങള്‍ക്ക് തരും. ഉമ്മയും ഞങ്ങള്‍ മക്കളും മാമയും ചേര്‍ന്ന് അത് കോരി കുടിക്കും. ഇപ്പോഴും നാവില്‍ ഓര്‍ക്കാന്‍ സുഖമുള്ള രുചി. പൊടി മുഴുവന്‍ വലിയ മണ്‍പാത്രത്തില്‍ ഇട്ടുവെച്ച് വായ്ഭാഗം തുണികൊണ്ട് മൂടിക്കെട്ടും.

മാസം കണ്ടോ എന്നറിയാന്‍ അന്ന് ഇന്നത്തെപ്പോലുള്ള സംവിധാനങ്ങള്‍ ഇല്ല. എവിടെയെങ്കിലും മാസം കണ്ടതായി അറിഞ്ഞാല്‍ അവിടത്തുകാര്‍ കൂവും. ആ കൂവല്‍ കേട്ടാല്‍ അടുത്ത പ്രദേശത്തുകാരും കൂവും- ഇതായിരുന്നു അന്നത്തെ വാര്‍ത്താവിനിമയ സംവിധാനങ്ങളിലൊന്ന്. പലപ്പോഴും നട്ടപ്പാതിരാക്കായിരിക്കും വിവരമറിയുന്നത്. പലരും നേരം വെളുത്തതിനുശേഷമായിരിക്കും അറിയുന്നത്.

അത്താഴം ഉണ്ടാക്കാനായി പാതിരാക്ക് പെണ്ണുങ്ങള്‍ എണീറ്റ് പണി തുടങ്ങും. സമയമറിയാന്‍ ആകെ ഉള്ളത് അടുത്ത പ്രദേശമായ കൊടിയത്തൂരില്‍ നിന്ന് രാത്രി രണ്ടുമണിക്ക് കേള്‍ക്കുന്ന വെടി പൊട്ടിക്കുന്ന ശബ്ദം മാത്രമാണ്.

രാത്രി ഉമ്മ മണ്ണെണ്ണ വിളക്കും കത്തിച്ച് മുറ്റത്തിറങ്ങും. അടുത്തുതന്നെ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ വീടാണ്. 'ചെറിയാത്തേ..... ചെറിയാത്തേ..... ബെടി പൊട്ടിയോ.... ജ്ജ് കേട്ടോ....'?

ബെടി പൊട്ടി എന്നറിഞ്ഞാല്‍ പിന്നെ ബേജാറാണ്. ഒച്ചയും ബഹളവും കേട്ട് ഞങ്ങള്‍ കുട്ടികളും ഉണരും. 'നേരം വെളുക്കുമ്പോഴേക്കും വെശക്കണം' എന്നാണ് അന്നത്തെ ആളുകള്‍ പറയാറുള്ളത്

നോമ്പുകാലത്തെ കുളിക്കും ഉണ്ടായിരുന്നു പ്രത്യേകതകള്‍. പുഴയിലാണ് എല്ലാവരുടെയും അലക്കലും കുളിയും. എന്നാല്‍, നോമ്പ് നോറ്റാല്‍ മുങ്ങി കുളിക്കാന്‍ പാടില്ല എന്നാണ്. പുഴയില്‍ നിന്ന് പാട്ട കൊണ്ട് വെള്ളം കോരി കുളിക്കും. ആണുങ്ങള്‍ ചെവിയും മൂക്കും പൊത്തിപ്പിടിച്ച് ഒറ്റമുങ്ങലാണ്.

തറാവീഹ് നമസ്‌കാരത്തിനായി അയല്‍വാസികളായ പെണ്ണുങ്ങള്‍ എല്ലാരും ഏതെങ്കിലും ഒരു വീട്ടില്‍ ഒരുമിച്ചു കൂടും. ഉമ്മയായിരിക്കും ഇമാമത്ത് നില്‍ക്കുന്നത്. ഉമ്മാക്ക് ഖുര്‍ആന്‍ ഭാഗങ്ങള്‍ മനപ്പാഠമായിരുന്നു. വലിയ ചെമ്പില്‍ കുറിയരിയും ഗോതമ്പിന്റെ നുറുക്കും എല്ലാം കൂടി ഇട്ട് ചീര കഞ്ഞി അടുപ്പത്തിട്ടായിരിക്കും പോകുന്നത്. പഞ്ഞ കാലത്ത് തറാവീഹിന് വരുന്ന പെണ്ണുങ്ങള്‍ക്ക് ആ കഞ്ഞി വലിയ ആശ്വാസമായിരുന്നു. നിസ്‌കാരത്തിനിടയ്ക്ക് പെണ്ണുങ്ങള്‍ വന്ന് കുടിച്ചു പോകും. ഉമ്മ നിസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും ആ കഞ്ഞി പല വയറുകള്‍ നിറച്ചിട്ടുണ്ടാവും. ആരൊക്കെ കുടിച്ചെന്ന് ഉമ്മ അന്വേഷിക്കാറില്ല. വിശക്കുന്നവര്‍ക്ക് അന്നം നല്‍കല്‍, അതുമാത്രമായിരുന്നു ഉമ്മയുടെ ഉദ്ദേശ്യം.

പള്ളിയുടെ അടുത്തായിരുന്നു ഞങ്ങളുടെ വീട്. വീടിന്റെ മുന്നിലൂടെയാണ് നടവഴി. ആ വഴിയിലൂടെ വെള്ളത്തുണിയും തലേക്കെട്ടും നീട്ടി വളര്‍ത്തിയ താടിയും ഉള്ള ചില കാരണവന്മാര്‍ നടന്നു പോകുമായിരുന്നു. അവര്‍ റമദാനിലെ ഓരോ പത്തിലെയും പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലിക്കൊണ്ടായിരിക്കും നടക്കുന്നത്. അവരില്‍ നിന്നാണ് ഞാനടക്കം മിക്ക കുട്ടികളും പ്രാര്‍ഥനകള്‍ പഠിച്ചത്.

മൂന്നിറക്ക് പച്ചവെള്ളം കൊണ്ടാണ് നോമ്പ് തുറ. കാരക്ക ഇല്ല, ജ്യൂസ് ഇല്ല, ഫ്രൂട്സ് ഇല്ല, പൊരികരികള്‍ ഒന്നുമില്ല. പത്തിരിയും ഉരലില്‍ ഇടിച്ചെടുത്ത മസാല കൂട്ടുകളിട്ട കറിയും മാത്രം.

അന്നത്തെ നോമ്പ്തുറ സല്‍ക്കാരങ്ങള്‍ ഒരുക്കാന്‍ അയല്‍വാസികള്‍ ആയിരിക്കും മുന്നില്‍. അസര്‍ നിസ്‌കരിച്ച് കഴിഞ്ഞാല്‍ പിന്നെ പെണ്ണുങ്ങള്‍ പത്തിരി പലയും കുഴലും എടുത്ത് വരും. പൊടിവാട്ടലും കുഴക്കലും പരത്തലും ജോറാക്കും.

നോമ്പ് തുറ സല്‍ക്കാരത്തിന് വേണ്ട പ്ലേറ്റും ഗ്ലാസും ചട്ടിയും കലവും കയിലും സ്പൂണും അടക്കം വൈകുന്നേരമാകുമ്പോഴേക്കും പല വീടുകളില്‍ നിന്നായി ശേഖരിച്ച സാധനങ്ങള്‍ നോമ്പുതുറയുള്ള വീട്ടില്‍ നിറയും. പിറ്റേന്ന് അവ തിരിച്ചു നല്‍കലും പാത്രം മാറിപ്പോയതിന്റെയും എണ്ണം കുറഞ്ഞു പോയതിന്റെയും പരിഭവം പറച്ചിലുകളും എല്ലാം ഇന്ന് ഓര്‍മ.

ബാപ്പക്ക് രണ്ട് ഭാര്യമാരായിരുന്നു. ഒരു പുഴക്ക് അപ്പുറവും ഇപ്പുറവും ആയിരുന്നു രണ്ട് വീടുകളും. രണ്ട് വീട്ടിലും ആയി 13 മക്കൾ. പെരുന്നാളിന് മുന്നേ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചേന്ദമംഗല്ലൂരിലെ തുണിക്കടയില്‍ നിന്നും തുണി മുറിച്ചു വാങ്ങും. പുത്തനുടുപ്പിനുള്ള ഏര്‍പ്പാടുകള്‍ തീര്‍ന്നാല്‍ പിന്നെ മൈലാഞ്ചിയുടെ ഊഴമാണ്. പല വീടുകള്‍ കയറിയിറങ്ങി മൈലാഞ്ചി ശേഖരിക്കും. ഉമ്മ അത് അമ്മിയിലിട്ട് അരച്ചെടുക്കും. വല്യാപ്പ (ഉമ്മയുടെ ബാപ്പ)യാണ് ഞങ്ങള്‍ക്ക് മൈലാഞ്ചി ഇട്ടു തരുന്നത്. പഴയ ഒരു മണ്‍ചട്ടി എടുത്ത് അടുപ്പത്ത് വെച്ച് അതിലേക്ക് നേരത്തെ എടുത്ത് സൂക്ഷിച്ചുവെച്ച ചക്ക വിളഞ്ഞി എടുത്ത് ഉരുക്കിയെടുക്കും. എന്നിട്ട് ഒരു ഈര്‍ക്കില്‍ എടുത്ത് വെളിഞ്ഞി ചൂടോടെ കൈയില്‍ കുത്തിത്തരും. കൈവെള്ള ചൂടായാലും കൈ വലിക്കാതെ ഇരുന്നു കൊടുക്കും. വിളഞ്ഞി കുത്തിക്കഴിഞ്ഞാല്‍ കൈവെള്ളയില്‍ ഒന്നാകെ മൈലാഞ്ചി വാരിപൊത്തും. ആ മൈലാഞ്ചിയുടെ തണുപ്പ് വല്ലാത്തൊരു സുഖമായിരുന്നു. മൈലാഞ്ചി ഇട്ട് ഉറക്കം വന്നാല്‍ ഒരു കീറപ്പായ വിരിച്ച് നിലത്ത് കിടക്കും. സുബഹിക്ക് മുമ്പ് പള്ളിയില്‍ നിന്നും തക്ബീര്‍ കേട്ട് ഞങ്ങള്‍ ഉണരുമ്പോള്‍ കൈയിലെ മൈലാഞ്ചി പായയിലും നിലത്തും ഒക്കെ പറ്റിപ്പിടിച്ചിരിക്കും. പിന്നെ ചൂട്ടും കത്തിച്ച് പുഴയിലേക്ക്. അവിടുന്നാണ് മൈലാഞ്ചി കഴുകിക്കളയുന്നത്. അപ്പോള്‍ ഒരു മണം വരാനുണ്ട്. പെരുന്നാള്‍ മണം. കുളിയും കഴിഞ്ഞ് നേരെ വീട്ടിലേക്ക്. അപ്പോഴേക്കും ഉമ്മ തേങ്ങാചോറിനും പോത്ത് വരട്ടിനും പരിപ്പ് കറിക്കും പപ്പടത്തിനും ഉള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കാണും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media