തുര്‍ക്കിയയിലെ നോമ്പ്

ഹംദ സഹ്‌റത്ത്
മാർച്ച് 2025

തുര്‍ക്കിയയില്‍ എന്റെ ഏഴാമത്തെ നോമ്പാണ് ഈ കൊല്ലം. 2018-ലാണ് ഞാന്‍ ആദ്യമായി സ്‌കോളര്‍ഷിപ്പ് കിട്ടി തുര്‍ക്കിയയിലേക്ക് വരുന്നത്. ഇപ്പോള്‍ പി.ജി അവസാന സെമസ്റ്ററിലാണ്. 6 കൊല്ലം വ്യത്യസ്തമായ റമദാന്‍ അനുഭവങ്ങളാണ് എനിക്ക് സമ്മാനിച്ചിട്ടുള്ളത്. അതില്‍ ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവും പ്രയാസമേറിയതും2021-ലെ നോമ്പായിരുന്നു. ഉപ്പാന്റെ കുഞ്ഞനുജനെ കോവിഡ് കൊണ്ടുപോയ സമയം. 16-17 മണിക്കൂര്‍ നീണ്ട നോമ്പ്, ഹോസ്റ്റലില്‍ എല്ലാവരെയും ഒറ്റയ്ക്ക് ഒരു റൂമിലാക്കിയ സമയം, അത്താഴവും നോമ്പുതുറയും എല്ലാം ഒറ്റക്ക് റൂമിനുള്ളില്‍. വളരെ പ്രയാസമുള്ള ദിവസങ്ങളായിരുന്നു അന്ന്. എല്ലാവരും കോവിഡ് മഹാമാരിയെ പേടിച്ചുനിന്ന നാളുകള്‍. തുര്‍ക്കിയയില്‍ നോമ്പ് പ്രത്യേക രസമാണ്; ഹോസ്റ്റലില്‍ ഉറങ്ങാതെ, എല്ലാ നാട്ടില്‍നിന്നുമുള്ളവരും ഒരുമിച്ച് തറാവീഹ് നമസ്‌കാരം നിര്‍വഹിക്കുമായിരുന്നു. ഫിലിപ്പൈന്‍സ്, ജോര്‍ജിയ, കസാക്കിസ്ഥാന്‍, മലേഷ്യ, ഈജിപ്ത്, യമന്‍, മൊറോക്കോ, ഗ്രീസ്, ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെ ഒരുപാട് രാജ്യങ്ങളില്‍ നിന്നുമുള്ള എന്റെ സുഹൃത്തുക്കളുടെ വ്യത്യസ്ത രീതിയിലുള്ള ഖിറാഅത്ത് കേള്‍ക്കാന്‍ നല്ല രസമായിരുന്നു. എന്റെ ഉറ്റ സുഹൃത്ത് ഫിലിപ്പൈനി സഹോദരിയായിരുന്നു. അവളുടെ ഒരു ആന്റിയെ 'ആയിഷത്താ' ആയിഷ 'ആത്തേ' എന്നായിരുന്നു അവരെ വിളിക്കാറ്. 'ആത്തേ' എന്നത്, ഇത്താത്ത എന്നാണ് ഫിലിപ്പീന്‍കാരുടെ ഭാഷയില്‍. ആത്തേ വിവാഹം ചെയ്തിരുന്നത് ഒരു തുര്‍ക്കിയക്കാരനെ ആണ്, എറന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. ഹോങ്ങ്കോങ്ങില്‍ ജോലി ചെയ്യുന്ന സമയത്ത് പരിചയപ്പെട്ടാണ് വിവാഹിതരായത്. 'ടീനാ പെഡ്റോ' എന്ന് പേരുള്ള ആത്തേ അങ്ങനെ ഇസ് ലാം സ്വീകരിച്ച് ആയിഷ' ആയി. എല്ലാ നോമ്പിനും എന്നെ ക്ഷണിക്കും ആത്തെ. നമ്മുടെ തുര്‍ക്കിയയിലെ ഉമ്മയാണവര്‍. എനിക്ക് വേണ്ടി ഒരുപാട് വിഭവങ്ങള്‍ ഉണ്ടാക്കി വെക്കും. അതു കാണുമ്പോള്‍ വീടും നാടും ഒക്കെ ഓര്‍മവരും. എന്നെ അവരുടെ സ്വന്തം മകളെപ്പോലെയാണ് ആത്തെ കാണുന്നത്. ഒരിക്കല്‍ ഞാന്‍ നാട്ടില്‍നിന്നും തിരിച്ചു വന്നപ്പോള്‍ ഒരുപാട് മസാലപ്പൊടിയും മുരിങ്ങക്കായയും തേങ്ങയും ഒക്കെ കൊണ്ടു വന്ന് 'ആത്തെ'ക്ക് കൊടുത്തു. അവരുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അങ്ങനെ ആത്തെയെ നമ്മുടെ ഇന്ത്യന്‍ വിഭവങ്ങളായ ചപ്പാത്തിയും ബട്ടര്‍ ചിക്കനുമൊക്കെ ഉണ്ടാക്കാന്‍ ഞാന്‍ പഠിപ്പിച്ചു. ആത്തെ അവരുടെ ഫിലിപ്പീന്‍ വിഭവങ്ങളായ അഡോബോ, പാന്‍സിറ്റും മറ്റും എന്നെയും പഠിപ്പിച്ചു. എന്റെ ഒട്ടുമിക്ക പെരുന്നാളും നോമ്പും അവരുടെ കൂടെ തന്നെ ആയിരുന്നു.

ഒരിക്കല്‍ നോമ്പിന് നമ്മളെ തുര്‍ക്കിയയിലെ 'കാര്‍ത്തെപ്ലെ' (Kartepe') എന്ന District-ല്‍ ഉള്ള മേയര്‍ നോമ്പ് തുറയ്ക്ക് ക്ഷണിച്ചു. നല്ല വിഭവ സമൃദ്ധമായ ഭക്ഷണവും സംസാരവുമായൊക്കെ അടിച്ചു പൊളിച്ചു. ആ ദിവസം, അവരുട ഭാര്യ 'എലിഫ്' ഞങ്ങളെ എല്ലാവരെയും വളരെ ബഹുമാനത്തോടെയാണ് അന്ന് വരവേറ്റത്. മേയറും ഭാര്യയും ഒരിക്കലും മറക്കാന്‍ പറ്റാത്ത രണ്ട് വ്യക്തികളായി എന്റെ മനസ്സില്‍ ഇന്നുമുണ്ട്. തുര്‍ക്കിയക്കാരില്‍ ഞാന്‍ കണ്ട ഒരു വ്യത്യാസം എല്ലാവരും അവരവരുടെ ഇഷ്ടത്തിനാണ് നോമ്പ് എടുക്കാറുള്ളത്. നോമ്പ് എടുക്കാത്തവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാവാറുണ്ട്. പെരുന്നാളിന് പള്ളിയില്‍ എല്ലാവര്‍ക്കും 'ബയ്റാം ഷെക്കര്‍' കിട്ടും, 'ബയ്റാം (Bayram) എന്നാല്‍ പെരുന്നാള്‍ എന്നും 'ഷെക്കര്‍' (Seker) എന്നാല്‍ 'മധുരം' എന്നുമാണര്‍ഥം. ഇസ്തംബൂളിലെ ആത്തെയുടെ വീട്ടില്‍ പോയാല്‍ വാതില്‍ക്കല്‍ നിന്നുകൊണ്ട് ആത്തെ എനിക്ക് 'ബയ്റാം ഷെക്കര്‍' തരും. അതുപോലെ എറന്‍ 'uncle, (ആത്തെയുടെ ഭര്‍ത്താവ്), മുതിര്‍ന്ന് വലുതായ ഈ എനിക്ക് പെരുന്നാള്‍ പൈസയും തരും.

നമ്മുടെ നാട്ടിലെ പോലെ ഒരുപാട് പൊരിച്ചതും വറുത്തതും ആയ വിഭവങ്ങള്‍ ഒന്നും ഇവിടെ ഉണ്ടാവാറില്ല. ഒരു സൂപ്പ് (ചോര്‍ബ). സാലഡ്, കുറച്ച് ചോറ്, 'പിലാവ്' ഇറച്ചിയോ കോഴിയോ അങ്ങനെ എന്തെങ്കിലും പിന്നെ മധുരവും. റമദാന്‍ ഷര്‍ബത്തും ഉണ്ടാവാറുണ്ട്, അതുപോലെ ഇവരുടെ ഒരു പ്രത്യേക ബ്രഡും അതിന്റെ കൂടെ ഉണ്ടാകും. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ എല്ലാവരും സലാം പറഞ്ഞ് കെട്ടിപ്പിടിച്ച്, സൊറയൊക്കെ പറഞ്ഞിരിക്കും. മൂത്തവരുടെ കൈയില്‍ ഒരു മുത്തം കൊടുത്ത് കുഞ്ഞു മക്കള്‍ പെരുന്നാള്‍ പൈസയും മധുരവുമൊക്കെ വാങ്ങി കഴിക്കും.

ഒരിക്കല്‍ ഒരു പെരുന്നാള്‍, ഞാന്‍ ഇസ്തംബൂളിലെ ചരിത്ര പ്രസിദ്ധമായ 'അയാ സോഫിയ' അഥവാ 'ഹാഗിയ സോഫിയ' പള്ളിയിലായിരുന്നു കൂടിയത്. വളരെ മനോഹരമായ ഒരനുഭവമായിരുന്നു അത്. 88 വര്‍ഷങ്ങള്‍ക്ക് ശേഷം ഉണ്ടായ തറാവീഹ് നമസ്‌കാരം കൂടിയായിരുന്നു അവിടെ. ചരിത്ര നാടായ ഇസ്തംബൂള്‍ എന്നും ഒരു അനുഭവമാണ്, അത്ഭുതകരമായ ഒരനുഭവം. ഇന്‍ശാ അല്ലാഹ്, ഒരു മാസം കഴിഞ്ഞാല്‍ എന്റെ ഏഴാമത്തെ നോമ്പും തുടങ്ങുകയായി തുര്‍ക്കിയയില്‍. നാടും വീടും കുടുംബത്തെയുമൊക്കെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെങ്കിലും ഇവിടെ നമ്മളെ ചേര്‍ത്തു പിടിക്കാന്‍ ഒരുപാട് പേരുണ്ടെന്ന് ആലോചിക്കുമ്പോള്‍ സമാധാനമാണ്. എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ എന്ന പ്രാര്‍ഥന മാത്രം.

*****************************************************************************************************

നോമ്പുകാല ജര്‍മനി

- അന്‍സീറ റമീസ്

എന്റെ പേര് അന്‍സീറ. ഭര്‍ത്താവ് റമീസിന്റെയും മക്കളായ റിഫയുടെയും റയാന്റെയും കൂടെ ജര്‍മനിയിലെ ഹാനോവറില്‍ ആണ് താമസം. ജര്‍മനിയിലെ എന്റെ ഏഴാമത്തെ നോമ്പാണിനി വരാനിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞതുപോലെ തന്നെ നോമ്പിന്റെ ദൈര്‍ഘ്യവും കുറഞ്ഞുവരികയാണ്. നമ്മളിവിടെ വന്ന വര്‍ഷത്തെ നോമ്പ് മറക്കാനാവാത്തതാണ്.

സുബ്ഹിയുടെയും മഗ് രിബിന്റെയും ഇടയിലുള്ള ദൈര്‍ഘ്യവും ചൂടുകൊണ്ടുള്ള ബുദ്ധിമുട്ടും നല്ലതുപോലെ ഉണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ രാവിലെ 3 മണിക്കടുപ്പിച്ച് തുടങ്ങുന്ന നോമ്പിന് വിരാമം കുറിക്കാന്‍ പറ്റുന്നത് രാത്രി 9.30 ഒക്കെ ആകുമ്പോഴായിരുന്നു. സുബ്ഹിക്കും മഗ് രിബിനും ഇടയിലുള്ള ദൂരം കുറച്ചധികം തന്നെ ആയിരുന്നു.

നമ്മുടെ നാടിനെ താരതമ്യം ചെയ്ത് നോക്കുമ്പോള്‍ നോമ്പുകാല ഒരുക്കങ്ങളും ആരവങ്ങളും ഇവിടെ കുറവ് തന്നെയാണ്. മഗ് രിബ് ബാങ്ക് കഴിഞ്ഞാല്‍ പിന്നെ നാട്ടിലെ പോലെ ആദ്യം നോമ്പ് മുറിക്കാനും പിന്നീട് നോമ്പുതുറക്കാനും ഒന്നും സമയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അധിക ദിവസങ്ങളിലും ഒരു നേരം തന്നെയായിരുന്നു ഭക്ഷണം. ഒരു കണ്ണൂരുകാരിയായ എനിക്ക് ഇത് സങ്കല്‍പിക്കാന്‍ പോലും പറ്റാത്തതായിരുന്നു. നോമ്പ് മുറിക്കാന്‍ രണ്ടോ മൂന്നോ തരം പലഹാരങ്ങളില്ലാതെ എന്തു നോമ്പുതുറ!

എന്നാല്‍, ഓരോ നോമ്പുകാലം വന്ന് പോകുമ്പോഴേക്കും അതൊക്കെ ശീലമായി.

നോമ്പുകാലമെന്ന് പറഞ്ഞാല്‍ ഭക്ഷണം മാത്രമല്ലല്ലോ, ഇബാദത്താണല്ലോ. വൈകി വിളിക്കുന്ന മഗ് രിബ് പോലെ തന്നെ ഇശാഉം വൈകിയേ നമുക്കരികിലെത്തുള്ളൂ. അതുകൊണ്ടുതന്നെ നോമ്പ് തുറക്കല്‍ കഴിഞ്ഞ് മഗ് രിബും തറാവീഹും കഴിഞ്ഞാല്‍ ഇശാക്ക് കാത്തു നില്‍ക്കാന്‍ പറ്റാതെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോകാറുണ്ട്. പിന്നെ പാതിരാ നേരത്തെണീച്ചാണ് ഇശാ നമസ്‌കാരം.

എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നോമ്പ് ചൂടുകാലത്തുനിന്നും തണുപ്പ് കാലത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നോമ്പിന്റെ ദൈര്‍ഘ്യവും കാഠിന്യവുമൊക്കെ കുറഞ്ഞുവരുന്നു.

നാട്ടിലെ നോമ്പുകാലത്തെ അപേക്ഷിച്ച് ഇവിടെയുള്ള വല്യ നഷ്ടം പള്ളിയില്‍നിന്നുള്ള ബാങ്ക് വിളിയാണ്. എല്ലാ കാലത്തും അതൊരു നഷ്ടമാണെങ്കിലും നോമ്പുകാലത്ത് ബാങ്ക് കേള്‍ക്കുമ്പോഴുള്ള അനുഭൂതി ഒന്ന് വേറെ തന്നെയാണല്ലോ. ഇവിടെ ബാങ്ക് ഉച്ചത്തില്‍ കൊടുക്കുന്നത് അനുവദനീയമല്ല. അതുകൊണ്ടുതന്നെ ഫോണില്‍ നോക്കിയാണ് ബാങ്കിന്റെ സമയം നിശ്ചയിക്കുന്നത്.

ഇവിടെ കൂടുതലും തുര്‍ക്കി പള്ളികളും അറബി പള്ളികളുമാണ്. നമ്മള്‍ കൂടുതലും പോയിരുന്നത് തുര്‍ക്കി പള്ളികളിലായിരുന്നു. പള്ളികളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ വിപുലമായി തന്നെ നോമ്പുതുറ ഒരുക്കാറുണ്ട്. കൂടുതല്‍ ഉണ്ടാവുന്നത് തുര്‍ക്കിക്കാരാണെങ്കിലും എല്ലാ നാട്ടുകാരെയും അവര്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും തന്നെയാണ് സ്വീകരിക്കാറുള്ളത്. എല്ലാ നാട്ടുകാരും ഒരുമിച്ച് നോമ്പുതുറക്കുന്നത് പ്രത്യേകാനുഭൂതി തന്നെയാണ്. നോമ്പുതുറക്കാന്‍ പള്ളികളില്‍ പോയാല്‍ വയറും മനവും ഒരുപോലെ നിറയും. അവിടെ സാധാരണയായിട്ട് റൈസ് അല്ലെങ്കില്‍ ബുള്‍ഗുര്‍ പിന്നെ അവരുടെ സൂപ്പ്, തുര്‍ക്കിഷ് റൊട്ടിയും പിന്നെ ഇറച്ചിയും പച്ചക്കറിയോ പയര്‍വര്‍ഗങ്ങളോ ഇട്ടിട്ടുള്ള കറികളും ഒക്കെയാണ് ഉണ്ടാവാറ്. എല്ലാവരും ഒന്നിച്ചിരുന്ന് സന്തോഷത്തോടെ നോമ്പുതുറക്കുകയും മഗ് രിബും തറാവീഹും നമസ്‌കരിക്കുകയും ചെയ്യുന്നു. പൊതുവെ കുട്ടികളെയും കൂട്ടി പള്ളിയില്‍ പോവുന്നത് അവര്‍ പ്രോത്സാഹിപ്പിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടികള്‍ നിസ്‌കരിക്കുന്നത് അവര്‍ സന്തോഷത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.

അതുകൊണ്ട് പള്ളികളില്‍ പോകാന്‍ കുട്ടികള്‍ക്കും ഇഷ്ടമേ ഉള്ളൂ. വാരാന്ത്യത്തിലാണ് ഞങ്ങള്‍ കൂടുതലും പള്ളികളില്‍ പോകാറുള്ളത്. പള്ളിയിലെ നമസ്‌കാരം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്ക് ലേറ്റാകുന്നതിനാല്‍ കുട്ടികള്‍ക്ക് അടുത്ത ദിവസം സ്‌കൂളില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടാകും. ആദ്യ വര്‍ഷങ്ങളിലൊക്കെ നോമ്പെടുക്കല്‍ ബുദ്ധിമുട്ടാണെങ്കിലും ഇപ്പോള്‍ ദൈര്‍ഘ്യം കുറഞ്ഞതുകൊണ്ട് കുട്ടികള്‍ക്കും നോമ്പെടുക്കാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ നോമ്പിന് നമുക്കിവിടെ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനുള്ള ഭാഗ്യവും ഉണ്ടായത് മറക്കാനാവാത്ത അനുഭവമായിരുന്നു. സുഹൃത്തുക്കളുടെ കൂടെ പള്ളിയില്‍ ഇഅ്തികാഫിരുന്ന ആ രാത്രി ഓര്‍മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നു. അവിടെ വേറെയും കുറേ പേര്‍ നമ്മളോടൊപ്പമുണ്ടാകുമായിരുന്നു.

നോമ്പുപോലെ തന്നെ ഇവിടെ ആഘോഷിച്ച പെരുന്നാളും നാടിനെക്കാള്‍ വ്യത്യസ്തമാണ്. പള്ളികളിലൊക്കെ പെരുന്നാള്‍ നമ്സ്‌കാരവും ചില സ്ഥലങ്ങളില്‍ ഈദ് ഗാഹും ഉണ്ടാവാറുണ്ട്. പെരുന്നാള്‍ നമസ്‌കാരം കഴിയുമ്പോള്‍ ചിലര്‍ മധുരം വിതരണം ചെയ്യുന്നുണ്ടാവും. അവരത് വീടുകളില്‍നിന്നും ഒരുക്കിക്കൊണ്ടുവരുന്നതാണ്. പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് കുട്ടികള്‍ പള്ളിയില്‍ നിന്നും വരുന്നത് കൈനിറയെ മിഠായികളും കൊണ്ടായിരിക്കും. ആ മിഠായിയുടെ മധുരം പോലെ തന്നെ അവര്‍ക്ക് പെരുന്നാള്‍ പള്ളിയുടെ ഓര്‍മകളും മധുരിക്കുന്നതായിരിക്കും.

പെരുന്നാളിനിവിടെ സ്‌കൂളുകള്‍ക്കൊന്നും അവധി ഉണ്ടാവാറില്ല. പക്ഷേ, നമുക്ക് കാരണം പറഞ്ഞാല്‍ സ്‌കൂളില്‍നിന്ന് അവധി നല്‍കാറുണ്ട്. നാട്ടിലെ കുടുംബസന്ദര്‍ശനം പോലെയുള്ള ഒരു പാട് കൂട്ടുകാരുണ്ടിവിടെ. പെരുന്നാളിന് എല്ലാവരും ഒത്തുകൂടി കളിചിരിയില്‍ മുഴുകും. വര്‍ഷത്തില്‍ ഒരു തവണ ജര്‍മനിയിലെ മലയാളി കൂട്ടായ്മ നടത്തുന്ന ഈദ് ഗെറ്റുഗദറും ഉണ്ടാവാറുണ്ട്.

സാധാരണ പെരുന്നാളിന്റെ അന്ന് അടുത്തുള്ള ഫാമിലീസൊക്കെ ഒത്തുകൂടും. എല്ലാവരും ഭക്ഷണമൊക്കെ കൊണ്ടുവന്ന് ഒന്നിച്ച് ഈദ് ആഘോഷിക്കും. നമുക്ക് അത്രയൊന്നും പറ്റില്ലെങ്കിലും കുറച്ചൊക്കെ പെരുന്നാളോര്‍മകള്‍ മക്കള്‍ക്കും ഉണ്ടാവാന്‍ വേണ്ടി കഴിയുന്നത്ര ശ്രമിക്കാറുണ്ട്. അതിനുവേണ്ടി മൈലാഞ്ചികളൊക്കെ നാട്ടില്‍നിന്ന് കൊണ്ടുവരും. അതിന്റെ കുറവുകള്‍ പെണ്‍മക്കള്‍ക്ക് ഉണ്ടാവാന്‍ പാടില്ലല്ലോ. പിന്നെ സുഹൃത്തുക്കളുടെ കൂടെയുള്ള പെരുന്നാളാഘോഷം കഴിഞ്ഞ് പിരിയുമ്പോള്‍ സന്തോഷത്തോടെ എല്ലാവരും അടുത്ത നോമ്പ് കാലത്തിനു വേണ്ടി കാത്തിരിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media