പണ്ഡിതരും ഗവേഷകരും അവരുടെ ഗവേഷണാനുഭവങ്ങള്‍ പങ്കുവയ്ക്കാനും അവ മുസ്ലിം സ്ത്രീകളുടെ ദൈനംദിന ജീവിതവുമായി എങ്ങനെ സംവദിക്കുന്നുവെന്ന് കണ്ടെത്താനും
വേണ്ടി 2025 ജനുവരി 26, 27, 28 തീയതികളില്‍ ഖത്തറിലെ ദോഹയിലെ അല്‍-മുജാദില സെന്റര്‍ ആന്‍ഡ് മോസ്‌ക് ഫോര്‍ വിമനില്‍ നടന്ന ജദല്‍ സമ്മിറ്റ് ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള ഖദീജ റംസിയ, ഡോ. നാജിയ പി.പി, ആബിദ അബ്ദുല്ല, ഡോ. ഫര്‍സാന കെ.പി എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു
വനിതാ പണ്ഡിതര്‍ക്കും ഗവേഷകര്‍ക്കും പ്രാക്ടീഷണര്‍മാര്‍ക്കും ജീവിതത്തെ രൂപപ്പെടുത്തുന്ന വിഷയങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന, മുസ്ലിം സ്ത്രീകള്‍ക്കായുള്ള ഒരു ആഗോള ഇടമായാണ് അല്‍ മുജാദില വിഭാവനം ചെയ്യപ്പെടുന്നത്. അല്‍ മുജാദിലയുടെ ആദ്യ ആഗോള സമ്മിറ്റ് ആയിരുന്നു ജദല്‍ 2025. സമ്പന്നമായ മുസ്ലിം സ്ത്രീ ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലത്തെക്കുറിച്ച് ചിന്തിക്കുകയും ഭാവിക്കായുള്ള ആലോചനകള്‍ നടത്തുകയുമായിരുന്നു ജദല്‍ സമ്മിറ്റിന്റെ ലക്ഷ്യം. 20-ലധികം രാജ്യങ്ങളില്‍ നിന്നുള്ള, വ്യത്യസ്ത മേഖലകളില്‍ നിന്നുമായി പങ്കെടുത്ത 70-ലധികം സ്ത്രീകള്‍ ഓരോരുത്തരും അവരുടെ അനുഭവങ്ങളും വീക്ഷണങ്ങളും ഉള്‍ക്കാഴ്ചകളും പങ്കുവെച്ചു. മുസ്ലിം സ്ത്രീ അനുഭവങ്ങളില്‍ വേരൂന്നിയ പുതിയ രീതിശാസ്ത്രങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച സജീവമായ ചര്‍ച്ചകള്‍ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് പരസ്പരം പരിചയപ്പെടാനും ആശയകൈമാറ്റം നടത്താനും വേണ്ടുവോളം അവസരങ്ങളുണ്ടായി എന്നത് ജദലിന്റെ മറ്റൊരു സവിശേഷതയായിരുന്നു.
മുസ്ലിം സ്ത്രീകളുടെ മുഖ്യധാരാ അക്കാദമിക ഇടത്തിലെ സാന്നിധ്യം അടിച്ചമര്‍ത്തപ്പെട്ട മതസ്വത്വം എന്നതിലേക്ക് ചുരുക്കപ്പെടുന്ന സമകാലിക സാഹചര്യത്തില്‍ മുസ്ലിം സ്ത്രീ വിഷയിയായിട്ടുള്ള സിദ്ധാന്തങ്ങളുടെ പരിമിതികള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം നിയമം, ടെക്‌നോളജി, ഡിജിറ്റല്‍ സ്‌പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ദൈനംദിന ജീവിതം, പൊതു ജീവിതം, പൊതു ഇടം തുടങ്ങി മുസ്ലിം സ്ത്രീ ജീവിതത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പല സെഷനുകളിലായി അവതരണങ്ങളും ചര്‍ച്ചകളും നടന്നു. മുസ്ലിം സ്ത്രീ പ്രതിനിധാനങ്ങളെ മുന്‍നിര്‍ത്തി ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആക്റ്റിവിസ്റ്റുകള്‍ എങ്ങനെയാണ് കേരളത്തിന്റെ പൊതുമണ്ഡലത്തെ നവീകരിക്കുന്നത് എന്ന് പരിശോധിക്കാനാണ് Religious Discourse and Public Participation എന്ന സെഷനില്‍ അവതരിപ്പിക്കപ്പെട്ട എന്റെ പേപ്പറില്‍ ഞാന്‍ ശ്രമിച്ചത്. മുസ്ലിം സ്ത്രീകളുടെ ആത്മീയവും ബൗദ്ധികവുമായ വളര്‍ച്ചക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ പര്യാപ്തമായ ചര്‍ച്ചകളുടെ ഭാഗമാവാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്.
ഇസ്ലാമിക ചരിത്രത്തില്‍ പള്ളികള്‍ എന്നും വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ആ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയാണ് അല്‍ മുജാദില. കേവലം അക്കാദമിക് പണ്ഡിതര്‍ മാത്രമല്ല, മതനേതാക്കളും സാമൂഹികപ്രവര്‍ത്തകരും ഒരുമിച്ചു ചേര്‍ന്ന ഒരു വേദിയായിരുന്നു ജദല്‍. അക്കാദമിക ചര്‍ച്ചകള്‍ക്കപ്പുറം, മുസ്ലിം സ്ത്രീകളുടെ ജീവിതാനുഭവങ്ങളുമായും അവരുടെ നിത്യജീവിതത്തിലെ സംഘര്‍ഷങ്ങളുമായും ആശങ്കകളുമായും സംവദിക്കാനാണ് സമ്മേളനം ശ്രമിച്ചത്.'ജദല്‍' ഒരേ ആശങ്കകളും ലക്ഷ്യങ്ങളും വെല്ലുവിളികളും പങ്കുവെക്കുന്ന സ്ത്രീകളെ കാണുകയും അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തത് മനസ്സിന് ധൈര്യവും ഊര്‍ജവും നല്‍കി. ജദലിന്റെ മറ്റൊരു പ്രത്യേകത പരസ്പരം കേള്‍ക്കാനുള്ള സന്നദ്ധത ആയിരുന്നു; വിവിധ സംസ്‌കാരങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും വന്നവരാണെങ്കിലും ലോകത്തെവിടെയുമുള്ള മുസ്ലിം സ്ത്രീകള്‍ ഏറിയും കുറഞ്ഞും ഒരേ സംഘര്‍ഷങ്ങളാണ് അഭിമുഖീകരിക്കുന്നത് എന്ന് തോന്നി. പ്രസവാനന്തര ഭക്ഷണ പാരമ്പര്യങ്ങളുടെ പശ്ചാത്തലത്തില്‍, ഗാര്‍ഹിക ഇടത്തില്‍ നടക്കുന്ന വിജ്ഞാനോത്പാദനത്തെയും ബൗദ്ധിക സംവാദങ്ങളെയും കുറിച്ചായിരുന്നു എന്റെ പേപ്പര്‍. കുടുംബം സാമൂഹിക ക്രമീകരണത്തിന്റെ അടിസ്ഥാന ഘടകമായ മുസ്ലിം സമൂഹങ്ങളില്‍ 'public engagement' എന്നത് എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു പുനര്‍വിചിന്തനത്തിനുള്ള ശ്രമമായിരുന്നു അത്.
സമ്മേളനത്തിലെ എല്ലാ ചര്‍ച്ചകളിലും പൊതുവായി ഉയര്‍ന്നു വന്ന വിഷയങ്ങളിലൊന്ന് പാശ്ചാത്യ സിദ്ധാന്തങ്ങളും പഠനരീതികളും മുസ്ലിം സ്ത്രീകളുടെ ജീവിതത്തെ മനസ്സിലാക്കാന്‍ എത്രമാത്രം അപര്യാപ്തമാണ് എന്നതാണ്. നിയമം, നരവംശശാസ്ത്രം, സാമൂഹികനയം തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ വാസ്തുവിദ്യ, ഡിജിറ്റല്‍ ലോകം തുടങ്ങിയ മേഖലകളിലെ പഠനങ്ങള്‍ പോലും ഈ അപര്യാപ്തതയിലേക്ക് വിരല്‍ ചൂണ്ടി. എന്റെ സെഷനിലെ ആദ്യ പ്രബന്ധത്തിന്റെ തലക്കെട്ട് തന്നെ 'ശത്രു ഒരു വ്യക്തിയല്ല, സിദ്ധാന്തമാണ്' എന്നായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രൊഫസര്‍, അവരുടെ ഗവേഷണ പ്രബന്ധം നിരസിച്ച അനുഭവം പങ്കുവെച്ചത് ചിരിയുണര്‍ത്തി. കുവൈത്തിലെയും ബഹ്‌റൈനിലെയും ശക്തരായ സ്ത്രീകളെക്കുറിച്ചുള്ള പഠനത്തില്‍ തിയറി ഇല്ല എന്നും പറഞ്ഞാണ് അവരുടെ സൂപ്പര്‍വൈസര്‍ തീസിസ് തള്ളിയത്.
അല്‍-മുജാദിലയുടെ സാരഥിയായ ഡോ. സുഹൈറ സിദ്ദിഖി അവതരിപ്പിച്ച വിലായതിനെക്കുറിച്ച പ്രബന്ധം ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ഹനഫി കര്‍മശാസ്ത്ര സംഹിതകളെ മുന്‍നിര്‍ത്തി, വിലായത് എന്ന ആശയം ആധുനിക വ്യവഹാരങ്ങളില്‍ പലപ്പോഴും വിവരിക്കപ്പെടും വിധം സ്ത്രീകളുടെ നിയന്ത്രണത്തിനുള്ളതല്ല, അപ്രാപ്തരുടെ സംരക്ഷണാര്‍ഥമുള്ളതാണെന്ന് അവര്‍ സമര്‍ഥിച്ചു.'സച്ചരിതരായ സ്ത്രീത്വത്തിന്റെ ബഹുമുഖ മാതൃകകള്‍' എന്ന വിഷയത്തില്‍ ഡോ. മറിയം ഷെയ്ബാനി നടത്തിയ സെഷന്‍, പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ഭാര്യമാരുടെ ജീവിതത്തെ മുന്‍നിര്‍ത്തി, മുസ്ലിം സ്ത്രീയായി ജീവിക്കുന്നതിന്റെ വിവിധമാനങ്ങള്‍ പ്രതിപാദിക്കുന്നതായിരുന്നു. യഥാര്‍ഥ ഗവേഷണം ജീവിതാനുഭവങ്ങളില്‍ വേരൂന്നിയതും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതുമായിരിക്കണം എന്ന് ജദല്‍ ഓര്‍മപ്പെടുത്തി.
'മുസ്ലിം സ്ത്രീ ചികിത്സകരും അവരുടെ ചികിത്സാ രീതികളും' എന്ന വിഷയത്തിലാണ് പ്രബന്ധമവതരിപ്പിച്ചത്്. കേരളത്തിലെ, വിശിഷ്യാ മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീ ചികിത്സകരുടെ ബഹുമുഖമായ സാമൂഹിക ഇടപെടലുകള്‍ പിതൃസത്താധിഷ്ഠിത സമൂഹത്തില്‍ അവര്‍ നടത്തുന്ന നിലനില്‍പ്പിന്റെ ശ്രമങ്ങള്‍ എന്നിവ പരിശോധിക്കുകയാണ് ഈ പഠനം. വിശ്വാസപരമായും ഔഷധപരമായുമുള്ള ചികിത്സാ രീതികളിലൂടെ സമൂഹത്തില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് ഈ ചികിത്സകര്‍. സാമൂഹിക - മതപരമായ മേഖലയില്‍ അവഗണിക്കപ്പെടുന്നവരായിരുന്നാലും, ആത്മീയവും വൈദ്യശാസ്ത്രപരവുമായ ചികിത്സാ രീതികളിലൂടെ സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിയുന്നു. മതപരമായ അറിവ് ഉപയോഗപ്പെടുത്തുകയും സ്വതന്ത്ര ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും സമൂഹത്തില്‍ തന്ത്രപരമായ ബന്ധങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്നതിലൂടെ, അവര്‍ പരമ്പരാഗത ലിംഗഭേദ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്നു. കൂടാതെ സ്ത്രീ ചികിത്സകരുടെ പങ്ക് ആത്മീയ -വൈദ്യശാസ്ത്ര പരമായ ചികിത്സക്കപ്പുറം വ്യാപിച്ചു കിടക്കുന്നു. ഇവര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായും പൊതു ജനാരോഗ്യത്തിനായും പലവിധത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഈ പ്രബന്ധാവതരണത്തിലൂടെ അത്യന്തം സമ്പന്നമായ അനുഭവങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു. എന്റെ ഗവേഷണത്തിന് കൂടുതല്‍ ആഴം നല്‍കുന്ന വിധത്തില്‍ ഗുണപരമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ലഭിച്ചു. തുടര്‍ന്നുണ്ടായ ചര്‍ച്ച വളരെ ചിന്തോദ്ദീപകമായിരുന്നു, വിവിധ വീക്ഷണങ്ങള്‍ അന്വേഷിക്കാനും എന്റെ വാദങ്ങള്‍ കൂടുതല്‍ പരിപോഷിപ്പിക്കാനും സഹായകമായി.
വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പണ്ഡിതര്‍, ഗവേഷകര്‍, അക്കാദമിക വിദഗ്ധര്‍ എന്നിവര്‍ക്ക് ഫലപ്രദമായ സംവാദങ്ങള്‍ കൈമാറുന്നതിനുള്ള അവസരങ്ങള്‍ ലഭിച്ചു. ഏറെ തൃപ്തികരവും ബൗദ്ധികമായി പ്രചോദനമേകുന്നതുമായ ഒരു അനുഭവമായിരുന്നു എനിക്ക് ജദല്‍.
മുസ്ലിം സ്ത്രീകളുടെ ഐഡന്റിറ്റി ചരിത്രപരമായി സാമ്രാജ്യത്വ, കോളനി ഭരണകൂടങ്ങള്‍ അവരെ 'പരിഷ്‌കൃതരാക്കാനും' അവരുടെ വിശ്വാസ്യത ഇല്ലാതാക്കാനും വേണ്ടി നിശ്ശബ്ദമാക്കുകയും നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, മുസ്ലിം സ്ത്രീകള്‍ വളരെക്കാലമായി തീവ്രമായ പരിശോധനയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. സബ മഹ്‌മൂദിന്റെ മതനിഷ്ഠരായ മുസ്ലിം സ്ത്രീകളെക്കുറിച്ചും അവരുടെ ഏജന്‍സിയെയും വിമോചനത്തെയും കുറിച്ചുമുള്ള കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി, എന്റെ പ്രബന്ധം 'veil' സാര്‍വത്രികമായി അടിച്ചമര്‍ത്തുന്ന ഒന്നായി കണക്കാക്കുന്നതിലെ പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നു. പാശ്ചാത്യേതര സാഹചര്യങ്ങളില്‍ വിമോചനം നിര്‍വചിക്കുന്നതിലെ പ്രശ്‌നങ്ങളെ ഇത് പരിശോധിക്കുകയും വിവിധ ചുറ്റുപാടുകളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് വിമോചനം എന്തായിരിക്കുമെന്ന് പുനര്‍വിചിന്തനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ജദല്‍ കോണ്‍ഫറന്‍സ് എനിക്ക് വെറുമൊരു അക്കാദമിക് അനുഭവമായിരുന്നില്ല. ഇങ്ങനെയൊരു ഇടം ഞാന്‍ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍, മുസ്ലിം സ്ത്രീകള്‍ക്കായി മതപരമായ അടിത്തറയില്‍ കെട്ടിപ്പടുത്ത ഒരു intellectual ഇടം.