ആര്‍ക്കാണ് നോമ്പ് നിര്‍ബന്ധം?

വിവ: അഷ്‌റഫ് കീഴുപറമ്പ്
മാർച്ച് 2025
നോമ്പ് സംബന്ധമായി islamqa.infoയില്‍ വന്ന ഏതാനും ചോദ്യങ്ങളും മറുപടിയും

ആര്‍ക്കൊക്കെയാണ് നോമ്പ് നിര്‍ബന്ധമാവുക?

അഞ്ച് ഉപാധികള്‍ ഒത്ത് വന്നാലാണ് ഒരാള്‍ക്ക് നോമ്പ് നിര്‍ബന്ധമാവുക. ഒന്ന്: മുസ് ലിമായിരിക്കുക. മുസ് ലിമല്ലാത്ത ഒരാള്‍ക്ക് അത് ബാധകമല്ല. രണ്ട്: ഉത്തരവാദിത്തമേല്‍ക്കാനുള്ള പ്രായമെത്തിയ ആള്‍ (മുകല്ലഫ്) ആയിരിക്കണം. മറ്റൊരു ഭാഷയില്‍ പ്രായപൂര്‍ത്തിയാവണം. ബുദ്ധി സ്ഥിരതയും ഉണ്ടാവണം. കുട്ടികള്‍ക്കും ഭ്രാന്തന്‍മാര്‍ക്കും നോമ്പെടുക്കേണ്ടതില്ല. മൂന്ന്: നോമ്പെടുക്കാന്‍ കഴിവുള്ളവനാവണം. രോഗിക്കും യാത്രക്കാരനും ഇളവുണ്ട്. ശേഷിയില്ലായ്മ രണ്ട് വിധത്തിലാവാം. സ്ഥിര സ്വഭാവമുള്ളതും താല്‍ക്കാലിക സ്വഭാവമുള്ളതും. രോഗം സുഖപ്പെടുന്നതാണെങ്കില്‍ അത് താല്‍ക്കാലിക സ്വഭാവമുള്ളതാണ്. രോഗമുക്തി നേടിയാല്‍ നോമ്പ് നോറ്റ് വീട്ടണം. രോഗശമന പ്രതീക്ഷയില്ലാത്ത നിത്യരോഗികളോ പടുവൃദ്ധരോ ആണെങ്കില്‍ അവരുടെ അവശത സ്ഥിരസ്വഭാവമുള്ളതാണ്. അവര്‍ നോമ്പിന് പകരമായി ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കിയാല്‍ മതി. നാല്: നാട്ടില്‍ താമസിക്കുന്നവനാവുക. യാത്രക്കാരനാണെങ്കില്‍ ഇളവുണ്ട് എന്നര്‍ഥം. ഏറ്റവും എളുപ്പമുള്ളതാണ് യാത്രക്കാരന്‍ തെരഞ്ഞെടുക്കേണ്ടത്. നോമ്പെടുത്ത യാത്ര ശരീരത്തിന് ഹാനികരമാവുമെങ്കില്‍ നോമ്പനുഷ്ഠാനം അപ്പോള്‍ നിഷിദ്ധമായിത്തീരും. അഞ്ച്: തടസ്സങ്ങളില്‍നിന്ന് മുക്തരാവുക. ആര്‍ത്തവവും പ്രസവവും ആണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ഈ രണ്ട് അവസ്ഥകളിലും സ്ത്രീകള്‍ക്ക് നോമ്പെടുക്കേണ്ടതില്ല.

 

ആര്‍ത്തവകാരികളുടെ നോമ്പ്

ആര്‍ത്തവകാരികള്‍ നോമ്പെടുക്കരുതെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്? ഒരു ശാരീരിക പ്രക്രിയയെ നോമ്പുമായി ബന്ധപ്പെടുത്തുന്നത് എന്തിനാണ്?

 

അല്ലാഹു നല്‍കിയ നിയമങ്ങള്‍ സ്വീകരിക്കാനും ജീവിതത്തില്‍ പകര്‍ത്താനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്; അവയുടെ യുക്തി പിടികിട്ടിയില്ലെങ്കിലും. ഖുര്‍ആനിക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (അല്‍ അഹ്‌സാബ്: 36, അത്തൂര്‍: 51). ഏറ്റവും വലിയ യുക്തിജ്ഞന്‍ (ഹകീം) അല്ലാഹുവാണ്; എങ്കില്‍ ഓരോ ദൈവിക നിയമത്തിന് പിന്നിലും വലിയ യുക്തി ഉണ്ടാവുമെന്ന് തീര്‍ച്ചയാണ്. അല്ലാഹു ഏതൊന്ന് നിയമമാക്കുന്നുവോ അതില്‍ മനുഷ്യന് ധാരാളം നന്മകളുണ്ടാവും; ഏതൊന്ന് നിരോധിക്കുന്നുവോ അതില്‍ മനുഷ്യന് ഹാനികരമായ ധാരാളം തിന്മകളും. ആ യുക്തികളെല്ലാം നമുക്ക് തിരിഞ്ഞ് കിട്ടണമെന്നില്ല ചിലപ്പോള്‍.

ആര്‍ത്തവമുള്ളപ്പോള്‍ നോമ്പ് നോല്‍ക്കരുതെന്നും അത് റമദാനിലെ നോമ്പാണെങ്കില്‍ പിന്നീട് ശുദ്ധികാലത്ത് നോറ്റ് വീട്ടണമെന്നും ഇസ് ലാം കല്‍പിക്കുന്നു. ആര്‍ത്തവകാരിയുടെ നോമ്പ് ശരിയാകില്ലെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെങ്കിലും, പാടില്ലെന്ന് പറഞ്ഞതിന്റെ യുക്തി എന്താണെന്ന വിഷയത്തില്‍ അവര്‍ ഭിന്നാഭിപ്രായക്കാരാണ്. സ്ത്രീശരീരത്തില്‍നിന്ന് രക്തം പോകുന്നത് അവളെ ക്ഷീണിപ്പിക്കുമെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. ആര്‍ത്തവത്തിന്റെ ക്ഷീണവും നോമ്പിന്റെ ക്ഷീണവും അവള്‍ക്ക് പ്രയാസമുണ്ടാക്കിയേക്കാം.

ശൈഖുല്‍ ഇസ് ലാം ഇബ്‌നു തൈമിയ്യ പറഞ്ഞത് പോലെ (മജ്മൂഉല്‍ ഫതാവാ 25/234), ഇസ് ലാമിന്റെത് മിതത്വത്തിന്റെ (ഇഅ്തിദാല്‍) രീതിയാണ്. ശരീരത്തിന് രക്തനഷ്ടമുണ്ടായി ക്ഷീണമുള്ള സമയത്തല്ല, രക്ത നഷ്ടമുണ്ടാവാത്ത ആരോഗ്യമുള്ള സമയത്ത് നോമ്പെടുക്കുക എന്നതാണ് മിതത്വം. ആര്‍ത്തവകാലത്ത് നോമ്പ് പാടില്ലെന്ന് പറഞ്ഞതിന്റെ യുക്തി മനസ്സിലായിട്ടില്ല എന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്.

നോമ്പൊഴിവാക്കാന്‍ ന്യായമായ കാരണം വേണം

ഞങ്ങള്‍ക്ക് മുലകുടിക്കുന്ന പത്ത് മാസമായ കുഞ്ഞുണ്ട്. എന്റെ ഭാര്യക്ക് ഇതിന്റെ പേരില്‍ റമദാനിലെ നോമ്പ് ഒഴിവാക്കാമോ?

ഗര്‍ഭിണിയാണെങ്കിലും മുലകൊടുക്കുന്നവളാണെങ്കിലും രണ്ടാലൊരു അവസ്ഥയിലായിരിക്കും. ഒന്ന്: നോമ്പെടുക്കുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല. മുലകുടിക്കുന്ന കുഞ്ഞിനോ ഗര്‍ഭസ്ഥ ശിശുവിനോ അതുകൊണ്ട് യാതൊരു ഹാനിയും വരുന്നില്ല. എങ്കില്‍ അവള്‍ നോമ്പെടുക്കുക തന്നെ വേണം; മുറിക്കാന്‍ പാടില്ല.

രണ്ട്: താന്‍ നോമ്പെടുത്താല്‍ കുഞ്ഞിനോ ഗര്‍ഭസ്ഥ ശിശുവിനോ അത് ഹാനികരമായിത്തീരുമെന്ന് ഭയപ്പെടുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ നോമ്പൊഴിവാക്കല്‍ നിര്‍ബന്ധമാണെന്നാണ് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ശൈഖ് ഇബ്‌നു ഉസൈമീന്‍ പറയുന്നു: 'ന്യായമായ കാരണങ്ങളുണ്ടെങ്കിലേ മുലകൊടുക്കുന്നവളും ഗര്‍ഭിണിയും നോമ്പ് ഒഴിവാക്കാവൂ. ന്യായമായ കാരണങ്ങളാല്‍ നോമ്പ് ഒഴിവാക്കിയാല്‍ അത് പിന്നീട് നോറ്റ് വീട്ടുകയും വേണം. രോഗിയെക്കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞതാണ് അതിന് തെളിവ്. 'ഒരാള്‍ രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ അത് നോറ്റ് വീട്ടണം' എന്നുണ്ടല്ലോ. മേല്‍ പറഞ്ഞ ഈ രണ്ട് കൂട്ടരെയും രോഗിയുടെ തലത്തില്‍ കാണാം; കുഞ്ഞിന് എന്തെങ്കിലും ഹാനി വരും എന്നാണ് അവര്‍ ഭയപ്പെടുന്നതെങ്കില്‍. ചില പണ്ഡിതന്മാര്‍ ഇവര്‍ മറ്റു ദിവസങ്ങളില്‍ നോമ്പെടുക്കുന്നതോടൊപ്പം പാവങ്ങള്‍ക്ക് ഭക്ഷണം കൂടി നല്‍കണം എന്ന് പറയുന്നുണ്ടെങ്കിലും, മറ്റു പണ്ഡിതന്മാര്‍ ഭക്ഷണം നല്‍കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്. കാരണം, ഖുര്‍ആനിലോ ഹദീസിലോ അതിന് തെളിവുകളില്ല. അബൂഹനീഫയുടെ അഭിപ്രായവും അതാണ്. ആ അഭിപ്രായമാണ് ശക്തവും.

 

നോമ്പ് സമയങ്ങള്‍ നഷ്ടപ്പെടുത്തരുത്

നോമ്പു കാലത്തും പാചകവും മറ്റു വീട്ടു ജോലികളും ചെയ്യേണ്ടി വരുമല്ലോ. ഇങ്ങനെ കുറെ സമയം നഷ്ടപ്പെടും. ഈ സമയത്ത് നമുക്ക് ചെയ്യാവുന്ന പുണ്യകര്‍മങ്ങളും ഉണ്ടാവില്ലേ?

തസ്ബീഹ് (സുബ്ഹാനല്ലാഹ്), തഹ് ലീല്‍ (ലാ ഇലാഹ ഇല്ലല്ലാഹ്), തക്ബീര്‍ (അല്ലാഹു അക് ബര്‍), ഇസ്തിഗ്ഫാര്‍ (അസ്തഗ്ഫിറുല്ലാഹ്) എന്നിങ്ങനെ ഏത് സമയത്തും ചൊല്ലാവുന്ന ദിക്‌റുകള്‍ നബി (സ) പഠിപ്പിച്ചിട്ടുണ്ട്. മനസ്സറിഞ്ഞ് അത്തരം ദിക്‌റുകള്‍ ചൊല്ലിക്കൊണ്ടിരിക്കുക. ഓരോ തസ്ബീഹും തഹ് മീദും തഹ് ലീലും തക്ബീറും സ്വദഖയാണെന്നും ഹദീസുകളില്‍ കാണാം. നാവിന് ഏറ്റവും ലഘുവായത്, എന്നാല്‍ ത്രാസില്‍ ഭാരം കൂടുന്നത്, കാരുണ്യവാനായ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് എന്ന വിശേഷണത്തോടെ രണ്ട് ദിക്‌റുകളും നബി (സ) നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്: സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം (ബുഖാരി, മുസ് ലിം). ഇത്തരം ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലി നാവിനെയും മനസ്സിനെയും നനവുള്ളതാക്കുക. മനസ്സറിഞ്ഞ് ചൊല്ലിയാല്‍ വലിയ പ്രതിഫലവും ലഭിക്കും.

 

റമദാനിലെ സകാത്ത്

റമദാനില്‍ സകാത്ത് കൊടുക്കുന്നതാണ് മറ്റു മാസങ്ങളില്‍ കൊടുക്കുന്നതിനേക്കാള്‍ ഉത്തമം എന്ന് പറയുന്നത് ശരിയാണോ? അതിനുള്ള തെളിവ് എന്താണ്? സകാത്ത് കൊടുത്തു വീട്ടേണ്ട സമയം റമദാനിന് മുമ്പോ ശേഷമോ ഒക്കെ ആകാമല്ലോ.

ഒരു വര്‍ഷം തികഞ്ഞാലാണ് സമ്പത്തിന് സകാത്ത് ബാധകമാവുക; കൃഷി അതില്‍ നിന്നൊഴിവാണ്; വിളവെടുക്കുന്ന സമയത്താണ് അതിന്റെ സകാത്ത് നല്‍കേണ്ടത് (അല്‍ അന്‍ആം 141). എപ്പോഴാണോ വര്‍ഷം തികയുന്നത് അപ്പോള്‍ തന്നെ കൊടുക്കുന്നതാണ് ഉത്തമം. കാരണം, പലതരം അപകടങ്ങളും തടസ്സങ്ങളും വരാമല്ലോ. സകാത്ത് നല്‍കേണ്ട വ്യക്തിയുടെ മരണം വരെ സംഭവിക്കാം. അതിനാല്‍ സമയമായാല്‍ സകാത്ത് നല്‍കുന്നത് നീട്ടിവെക്കരുത്. എന്നാല്‍, സമയ പരിധിയെത്തുന്നതിന് മുമ്പ് നല്‍കുന്നതിന് വിരോധമില്ല. അബ്ബാസി(റ)ല്‍നിന്ന് റസൂല്‍ (സ) രണ്ട് വര്‍ഷത്തെ സകാത്ത് മുന്‍കൂറായി സ്വീകരിച്ചതായി അലി (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (തിര്‍മിദി 673).

അതേസമയം ഏത് പുണ്യകര്‍മവും റമദാനില്‍ ചെയ്യുക എന്നത് ഏറെ ശ്രേഷ്ഠകരം തന്നെയാണ്. റമദാനിലോ റമദാന്‍ കഴിഞ്ഞോ ആണ് 'ഹൗല്‍' (കാലപരിധി) എത്തുന്നതെങ്കില്‍ റമദാനില്‍ തന്നെ കൊടുക്കുകയാണ് നല്ലത്. സമയപരിധിയെത്തിയിട്ടും സകാത്ത് നല്‍കുന്നത് പിന്തിക്കുകയാണെങ്കില്‍ ന്യായമായ കാരണങ്ങള്‍ വേണം. ചിലപ്പോള്‍ സകാത്ത് റമദാനില്‍ കൊടുക്കുന്നതിനേക്കാള്‍ ഉത്തമം മറ്റു ചില സന്ദര്‍ഭങ്ങളില്‍ കൊടുക്കുന്നതായിരിക്കും. ഉദാഹരണത്തിന്, വലിയ ഭൂകമ്പമോ വരള്‍ച്ചയോ പകര്‍ച്ചവ്യാധിയോ ഒക്കെ ഉണ്ടാകുന്നു. ജനങ്ങള്‍ വളരെ പ്രയാസത്തിലായിരിക്കുന്ന ഈ ഘട്ടത്തില്‍ സകാത്ത് നല്‍കുന്നത് റമദാനില്‍ നല്‍കുന്നതിനേക്കാള്‍ ഉത്തമമായിരിക്കും. റമദാനില്‍ തന്നെ എല്ലാവരും സകാത്ത് നല്‍കുകയാണെങ്കില്‍ ആ കാലത്ത് പാവപ്പെട്ടവര്‍ക്ക് വേണ്ടതിലധികം ലഭിക്കുമെങ്കിലും റമദാന്‍ കഴിഞ്ഞ് സകാത്ത് നല്‍കാന്‍ ആളുകളില്ലെങ്കില്‍ പിന്നെയുള്ള മാസങ്ങൾ പാവങ്ങള്‍ കഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ശൈഖ് ഉസൈമീന്‍ പറയുന്നു: 'പാവങ്ങളുടെ നന്മ ഉദ്ദേശിച്ച് സകാത്ത് പിന്തിക്കുന്നതില്‍ വിരോധമില്ല. ഉദാഹരണത്തിന്, റമദാനില്‍ സകാത്ത് നല്‍കുന്നവര്‍ ധാരാളമുണ്ടാകും. പാവങ്ങള്‍ക്ക് ആ മാസം സുഭിക്ഷതയുമുണ്ടാകും. പക്ഷേ, ആ സീസണില്‍ ശൈത്യകാലം വരുന്നത് റമദാനല്ലാത്ത മറ്റൊരു മാസമാണ്. ആ സമയത്ത് പാവങ്ങളുടെ ആവശ്യങ്ങള്‍ വര്‍ധിക്കുകയും സകാത്ത് നല്‍കുന്നവര്‍ ചുരുങ്ങുകയുമാണെങ്കില്‍ ശൈത്യകാലത്തേക്ക് സകാത്ത് നീട്ടിവെക്കുന്നത് അനുവദനീയമാണ്. സകാത്തിന് അര്‍ഹരായവരുടെ താല്‍പര്യമാണല്ലോ നാം പരിഗണിക്കേണ്ടത്'' (അശ്ശര്‍ഹുല്‍ മുംതിഅ് 6/189).

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media