'അല്ല നാസര്‍ മാഷേ... ഇന്നും അലാറം ചതിച്ചാ... കണ്ടിട്ട് നോമ്പില്ലാന്ന് തോന്നണ്...' സെക്കന്റ് അവര്‍ ക്ലാസും കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് വന്ന അലവി മാഷിന്റെ ഉച്ചത്തിലുള്ള കമന്റ് കേട്ട് റൂമിലുണ്ടായിരുന്നവര്‍ ഒരുനിമിഷം തങ്ങളുടെ നോട്ടം നാസര്‍ മാഷിലേക്ക് പായിച്ചു. എതിര്‍ ദിശയില്‍ ഏതോ പുസ്തകത്തില്‍ തലകുമ്പിട്ടിരുന്ന ശാരദ ടീച്ചറാണ് തലപൊക്കി പ്രതികരിച്ചത്.' അത് പിന്നെ ഒരിക്കല്‍ ഒരബദ്ധം പറ്റീന്ന് കരുതി എന്നും അങ്ങനെയാവൂ... ങ്ങള് നാസര്‍ മാഷിനെ വെറുതെ മക്കാറക്കല്ലേ...'
നോമ്പും അലാറവും തമ്മില്‍ കര്‍മശാസ്ത്രപരമായി വല്ല പൊരുത്തവുമുണ്ടെന്നറിയില്ല. എങ്കിലും അലവി മാഷിന്റെ പറച്ചിലില്‍ ചില പൊരുളുണ്ട്. കഴിഞ്ഞ ദിവസം നോമ്പെടുക്കാന്‍ കഴിയാത്തത് അത്താഴത്തിന് എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്നത് കൊണ്ടാണല്ലോ.
പതിവുപോലെ മൊബൈലില്‍ അലാറമൊക്കെ സെറ്റാക്കിയാണ് നാസര്‍ മാഷ് ഉറങ്ങാന്‍ കിടന്നത്. അലാറം കേട്ട് ഞെട്ടലോടെ ചാടിയെഴുന്നേറ്റ് ചുവരിലെ ക്ലോക്കിലേക്ക് നോക്കി. പത്ത് നാല്‍പത്. അന്നേരമാണ് ഓര്‍ത്തത്, ബാറ്ററി വീക്കായി ക്ലോക്ക് നിലച്ചിട്ട് ഒരാഴ്ചയായ കാര്യം. ജനാല പഴുതിലൂടെ അരിച്ചിറങ്ങിയ പ്രഭാത വെളിച്ചം മുറിയില്‍ നേരിയ വെട്ടം പരത്തുന്നു. അയാള്‍ വാതില്‍ തുറന്ന് പുറത്തേക്ക് നോക്കി. നേരം പരാപരാ വെളുത്തിരിക്കുന്നു. പത്രക്കാരന്‍ വന്നു പോയിരിക്കുന്നു. മുന്‍വശത്തെ പീടികയുടെ ചായ്പ്പിനോട് ചാരി നില്‍ക്കുന്ന മൂവാണ്ടന്‍ മാവ് കരിയിലകള്‍ക്കൊപ്പം കണ്ണിമാങ്ങയും പൊഴിച്ച് വാടക വീടിന്റെ മുറ്റം നിറച്ചിട്ടുണ്ട്. അത്താഴം കഴിക്കാനായി കരുതിവെച്ചിരുന്ന ഏത്തപ്പഴവും കുപ്പിവെള്ളവും ഈന്തപ്പഴ പാക്കറ്റും മേശപ്പുറത്തുണ്ട്.
സത്യത്തില്‍ അലാറം സെറ്റ് ചെയ്തപ്പോള്‍ സംഭവിച്ച കൈയബദ്ധമായിരുന്നു സമയത്ത് എഴുന്നേല്‍ക്കാന്‍ കഴിയാതെ പോയത്. 'ഒരു ബല്ലാത്ത കാലാവസ്ഥ തന്ന... ല്ലേ മാഷേ. പൊള്ളണ ചൂട്. ഞമ്മള് ആദ്യത്തെ രണ്ടവറ് കണ്ടിന്യൂസ് ക്ലാസില്‍ തന്നെയായിരുന്നു.' സ്റ്റാഫ്‌റൂമിന്റെ ഇളംമഞ്ഞ ചുവരിന്റെ ഓരത്തെ ചതുര പെട്ടിയില്‍നിന്ന് മൂന്നാമത്തെ ഹവറിനുള്ള ഇലക്ട്രിക് ബെല്‍ ഒച്ചയിട്ടലറാന്‍ നേരം അലവി മാഷ് ആരോടെന്നില്ലാതെ പറഞ്ഞു. അന്നേരം അലവി മാഷിന് ഒരു ചിരി സമ്മാനിച്ച് നാസര്‍ മാഷ് ലാപുമെടുത്ത് പ്ലസ് വണ്‍ സയന്‍സ് ബ്ലോക്കിലേക്ക് നടന്നു. നാട്ടില്‍നിന്ന് സ്ഥലം മാറ്റം ലഭിച്ച് അന്യജില്ലയിലെത്തിയിട്ട് നാസര്‍ മാഷിന്റെ ആദ്യത്തെ നോമ്പുകാലമാണ്. സ്‌കൂളിനടുത്തുള്ള വാടക വീട്ടിലാണ് താമസം. രണ്ട് മുറിയും അടുക്കളയും ചേര്‍ന്ന വീട്ടില്‍ അല്ലറ ചില്ലറ പാചകവും മറ്റുമൊക്കെയായി ഒറ്റക്കാണ് കഴിയുന്നത്. ആരെങ്കിലും എവിടെന്നെങ്കിലും സ്ഥലം മാറിയെത്തിയാല്‍ സഹമുറിയനായി കൂടെ കൂട്ടിയാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകുമെന്ന വിചാരം വീട് വാടകക്കെടുക്കുമ്പോഴേ ഉണ്ടായിരുന്നു. മിക്കപ്പോഴും ഭക്ഷണം കഴിക്കല്‍ അങ്ങാടിയിലെ കിച്ചൂസ് ഹോട്ടലില്‍നിന്ന് തന്നെയാവലാണ് പതിവ്.
നോമ്പ്മാസം തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ കുറച്ച് സങ്കീര്‍ണമായത്. പ്രത്യേകിച്ച് അത്താഴത്തിന്റെ കാര്യത്തില്‍. നാട്ടിലായിരുന്നപ്പോള്‍ ഒന്നും അറിയണ്ടായിരുന്നു. നോമ്പുതുറ, പള്ളി, പ്രാര്‍ഥന, ഓത്ത്, അത്താഴം എല്ലാം മുറപോലെ നടക്കുമായിരുന്നു.
പ്ലസ് വണ്‍ സയന്‍സ് ക്ലാസിലെ ഭാഷാപഠന പ്രക്രിയ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നേരമാണ് നാലഞ്ച് കുട്ടികള്‍ നാസര്‍ മാഷിനെ പിറകില്‍നിന്ന് തോണ്ടിയത്. 'മാഷേ... ഇന്ന് സന്ധ്യക്ക് പൊരയില്‍ വരോ.. അമ്മ വിളിക്കാന്‍ പറഞ്ഞു.. മാഷിന്റെ നോമ്പുതുറ ങ്ങടെ പുരയിന്നാക്കാം..' ക്ലാസില്‍ മുന്‍വരിയില്‍ സദാ നേരവും നിലാവ് പോലെ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന ഹര്‍ഷയാണ് ക്ഷണിക്കുന്നത്. അത്യാവശ്യം പഠിപ്പിസ്റ്റ് കൂടിയായ ഹര്‍ഷയോടൊപ്പം ലസിതയും എന്‍.എസ്.എസ് ലീഡര്‍ സൈനബും നിദയുമുണ്ട്. 'ലൊക്കേഷന്‍ മാപ്പ് മാഷിന്റെ മൊബൈലിലിട്ടേക്കാമേ... ഉറപ്പായും വരണേ..' സ്‌കൂള് കഴിഞ്ഞ് വൈകുന്നേരം വാടക വീട്ടിലെത്തിയാല്‍ നോമ്പുതുറക്കാന്‍ എന്തുണ്ടാക്കുമെന്ന കണ്‍ഫ്യൂഷനൊഴിവായി കിട്ടിയ സന്തോഷത്തില്‍ എത്താമെന്ന് ഉറപ്പ് നല്‍കി നാസര്‍ മാഷ് സ്റ്റാഫ് റൂമിലേക്ക് നടന്നു.
അങ്ങാടിയില്‍ ബസിറങ്ങി വീട്ടിലെത്താന്‍ ഉള്‍വഴിയിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം നടക്കാനുണ്ടെന്ന വിവരം ഹര്‍ഷ മുന്‍കൂട്ടി നാസര്‍ മാഷിന് നല്‍കിയിരുന്നു. വാടക വീട്ടിന്റെ നേരെ മുന്നിലായി പീടിക നടത്തുന്ന ഇസ്ഹാഖിക്കയുടെ ഇലക്ട്രിക് സ്‌കൂട്ടിയില്‍ ഹര്‍ഷയുടെ വീട്ടിലേക്ക് പോകാന്‍ തീരുമാനിക്കാനുള്ള കാരണം അതായിരുന്നു.
പലപ്പോഴും അല്ലറ ചില്ലറ യാത്രകള്‍ക്ക് ഇക്കയുടെ സ്‌കൂട്ടിയെയാണ് ആശ്രയിക്കാറ്. ഇക്കയാകട്ടെ രാവിലെ വീട്ടില്‍ നിന്ന് പീടികയിലേക്കും തിരിച്ച് വീട്ടിലേക്കും യാത്ര ചെയ്യാന്‍ മാത്രമായിരുന്നു സ്‌കൂട്ടി ഉപയോഗിച്ചിരുന്നത്. പകല്‍ മുഴുവന്‍ പീടികക്ക് പിറകിലെ ചായ്പ്പില്‍ അത് തുടലില്‍ കെട്ടിയ കാവല്‍നായയെ പോലെ നിശ്ചലമായി നിലകൊള്ളും.
ഗൂഗിള്‍ മാപ്പ് കൃത്യമായി വഴികാട്ടിയതിനാല്‍ ആരോടും അന്വേഷിക്കാതെ തന്നെ ഹര്‍ഷയുടെ വീട്ടുപടിക്കലെത്താന്‍ നാസര്‍ മാഷിന് സാധിച്ചു. സ്‌കൂട്ടി ഒതുക്കി അകത്തേക്ക് കയറി. നടുമുറിയിലെ തടിമേശമേല്‍ വിഭവങ്ങള്‍ ഒരുക്കി ഹര്‍ഷയും അമ്മയും കാത്തിരിക്കുകയായിരുന്നു.' അപ്പുറത്ത് സൈനബാത്താടെ പുരയാ... അവിടത്തെ നോമ്പുതുറയില് ഞങ്ങളേം വിളിക്കും. നോമ്പുതുറക്കാന്‍ ഇന്ന ഇന്ന വിഭവങ്ങളൊക്കെ വേണോന്ന് അങ്ങനേ പഠിച്ചത്. ഇങ്ങള് ഇരുന്നോളിന്‍... അങ്ങാടീലെ പള്ളീലെ ബാങ്ക് ഇങ്ങ് കേള്‍ക്കാം...' അടുക്കള വാതില്‍ക്കല്‍ ചാരി ഹര്‍ഷയുടെ അമ്മ പറഞ്ഞു. ഹര്‍ഷ പ്ലാസ്റ്റിക് ജഗിലിരുന്ന വത്തക്ക ജ്യൂസ് ഗ്ലാസിലേക്ക് പകര്‍ന്നു.' മാഷേ... ഓള് ങ്ങടെ ഒരു ഫാനാ... നോമ്പ് തുടങ്ങീപ്പം തൊട്ടേ മാഷിനെ വിളിച്ച്
നോമ്പ് വിരുന്ന് കൊടുക്കണമെന്ന് ഒരേ പറച്ചിലായിരുന്നു..' അമ്മ തുടര്‍ന്നു. പള്ളിയില്‍ നിന്നുള്ള ബാങ്കിന്റെ നേരിയ ശബ്ദം കേട്ട് തുടങ്ങിയപ്പോള്‍ തന്നെ നാസര്‍ മാഷ് നീലപൂക്കള്‍ ചിത്രം വരച്ച വെളുത്ത പ്ലേറ്റിലെ നനുത്ത ഈന്തപ്പഴമെടുത്ത് നോമ്പു മുറിച്ചു. ഗ്ലാസില്‍ പകര്‍ന്നു വെച്ച വത്തക്ക ജ്യൂസും കുടിച്ചു പള്ളിയില്‍ പോയി വരാമെന്ന് പറഞ്ഞ് നാസര്‍ മാഷ് എഴുന്നേറ്റു.
'മാഷിന് ബുദ്ധിമുട്ടില്ലേല്‍ ഇബ്‌ടെന്ന് പ്രാര്‍ഥിച്ചോളിന്‍...' നടുമുറിയുടെ മൂലക്ക് വിരിച്ചിരുന്ന ഷീറ്റ് കാണിച്ച് ഹര്‍ഷ മുഖത്തെ ചിരി മായാതെ പറഞ്ഞു.
നോമ്പുതുറയും കഴിഞ്ഞ് തിരികെ വാടക വീട്ടിലേക്കുള്ള യാത്രയിലുടനീളം നാസര്‍ മാഷിന്റെ മനസ്സ് നിറയെ ഹര്‍ഷയുടെ വീടും പരിസരവുമൊക്കെയായിരുന്നു. എട്ടാം ക്ലാസില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴത്രെ ഹര്‍ഷയുടെ അഛന്റെ വേര്‍പാട്. ലോറി ഡ്രൈവറായിരുന്നു. അഛന്റെ മരണത്തിന് ശേഷം അമ്മ തൊഴിലുറപ്പ് ജോലിക്ക് പോകാന്‍ തുടങ്ങിയെന്നും കുടുംബസ്വത്തായി അവശേഷിച്ച മൂന്ന് സെന്റും പഴക്കം ചെന്ന ഓടിട്ട കെട്ടിടവും വില്‍ക്കേണ്ടിവന്നുവെന്നും ഇപ്പോള്‍ വാടകക്കാണ് കഴിയുന്നതെന്നും മാഷിന് പുതിയ അറിവുകളായിരുന്നു.
എല്ലായ്‌പ്പോഴും പുഞ്ചിരിക്കുന്ന മുഖമുള്ള, സ്‌കൂളിലെ സകലമാന ആക്ടിവിറ്റികളിലും ചുറുചുറുക്കോടെ ഇടപെടുന്ന ഹര്‍ഷയെ തിരിച്ചറിയാതെ പോയെങ്കില്‍ അധ്യാപകനെന്ന നിലയില്‍ താനെത്ര പരാജയമായിരുന്നേനെ എന്ന ചിന്തയിലാണ് നാസര്‍ മാഷ് അടുത്ത ദിവസം സ്‌കൂളിലെത്തിയത്.' മാഷേ... നിക്ക് ഒരു ഡൗട്ടുണ്ട്. പിന്നെ.. മുസ്ലീമല്ലാത്ത ഒരാള് നോമ്പ് തുറപ്പീച്ചാലേ... ഓള്‍ക്ക് പുണ്യം കിട്ടോ ...' സ്‌കൂള്‍ ഗേറ്റ് കടന്ന് ഓഫീസ് വരാന്തയുടെ പടികള്‍ കയറുന്നേരം ഹര്‍ഷയുടെ കൂട്ടുകാരി സൈനബാണ് ഒരു യമണ്ടന്‍ ഡൗട്ടുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറുപടിയായി ഒരു നിറപുഞ്ചിരി സമ്മാനിച്ച് പടി കയറുമ്പോള്‍ നാസര്‍ മാഷ് അങ്ങ് പിറകിലായി സൈനബ് കൂട്ടുകാരോടായി വിളിച്ച് പറയുന്നത് കേട്ടു.
'കിട്ടും.. പുണ്യം കിട്ടും.. മാഷ് പറഞ്ഞീട്ടോ... '