തറവാട്ടിലെ നോമ്പ് തുറ

അഹ് മദ് ബഹ്ജത്
മാർച്ച് 2025

ഇന്ന് നോമ്പുതുറ ഉമ്മയുടെ കൂടെയാണ്.

സാധാരണ കൊല്ലങ്ങളില്‍ ഉമ്മ എന്നെ ആഴ്ചയില്‍ ഒരിക്കല്‍ സല്‍ക്കരിക്കും. റമദാനായാല്‍ ഞാന്‍ ആഴ്ചയില്‍ രണ്ട് തവണ അവരുടെ കൂടെ നോമ്പുതുറക്കും. എഴുപതിലൂടെ കടന്നുപോവുന്ന ഒരു മാന്യ സ്ത്രീയാണ് എന്റെ ഉമ്മ. നമ്മുടെ ജീവിതത്തില്‍നിന്ന് കാലഗതി പ്രാപിച്ചു തുടങ്ങിയ മഹത്തായ ആ പഴയ മട്ടുകാരി. ഞങ്ങളുടെ കുടുംബത്തിലും ഞങ്ങള്‍ ജീവിക്കുന്ന ചുറ്റുവട്ടത്തിലുമുള്ള സജീവമായ വാര്‍ത്താ ഏജന്‍സിയാണവര്‍. കുടുംബത്തിലെ എല്ലാ യുവാക്കളുടെയും രഹസ്യങ്ങളുടെ സ്റ്റോര്‍. ഭൂമി ലോകത്തിലെ വരണ്ട ഭാഗത്തിലെ വലിയൊരു പാചക വിദഗ്ധ. ഏഴു കടലിനിപ്പുറമുള്ള പാചകറാണി എന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. വേലക്കാരോട് അവര്‍ അട്ടഹസിക്കും. വാതില്‍ കാവല്‍ നില്‍ക്കുന്നവരെ ഒച്ചയിട്ടു വിളിക്കും. അതിന്റെ മുഴക്കത്തില്‍ വീട്ടിലെ ചുവരുകളൊക്കെ കുലുങ്ങും. ഇസ്തിരിക്കാരനും കശാപ്പുകാരനും കോഴിക്കുഞ്ഞു വില്‍പ്പനക്കാരന്നുമൊക്കെ പ്രേതമെന്നോണം പേടിയാണ് അവരോട്. ഇക്കാലത്ത് കല്യാണം കഴിച്ച പെണ്ണുങ്ങള്‍ക്കൊന്നും കോഴിക്കുഞ്ഞുങ്ങളെ വില്‍ക്കുന്നവരെ ആവശ്യമില്ല. യൂറോപ്യന്‍ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ കോര്‍പറേറ്റീവ് സ്റ്റോറുകളിലേക്കാണ് ഇപ്പോള്‍ അക്കൂട്ടര്‍ പോകാറ്. കുഞ്ഞന്‍ കോഴി വില്‍പനക്കാരന്‍ വീട്ടുപടിക്കല്‍ വരേണ്ട താമസം ഉമ്മയുടെ ചീത്ത വിളി തുടങ്ങും. കള്ളന്‍... കരുമാടി... രാവിലെത്തന്നെ അയാള്‍ കുഞ്ഞന്‍ കോഴികള്‍ക്ക് ഒരു കൊല്ലത്തേക്ക് മതിയാകുന്ന തീറ്റ നല്‍കിയിട്ടുണ്ടാകും. താന്‍ നിരപരാധിയാണെന്ന് അയാള്‍ ആണയിട്ട് പറയും. എന്നാല്‍ സര്‍വാധികാരിയായ ഉമ്മ അയാള്‍ക്ക് പ്രതിഷേധിക്കാനോ പീഡിതബോധം പ്രകടിപ്പിക്കാനോ ഒരവസരവും കൊടുക്കുകയില്ല. സാധാരണ ദിവസങ്ങളില്‍ ഇതാണ് ഉമ്മയുടെ അവസ്ഥയെങ്കില്‍ റമദാനില്‍ നോമ്പ് നോറ്റാല്‍ എന്തായിരിക്കുമെന്ന് ഊഹിച്ചാല്‍ മതിയാകും.

നോമ്പുകാരിയായ അവരുടെ വഴിയെങ്ങാനും ആരെങ്കിലും മുടങ്ങിനിന്നോ- പിന്നെ അയാളുടെ കഥ തീര്‍ന്നത് തന്നെ. മുഗിള ചക്രവര്‍ത്തിയുടെ വഴിമുടക്കിയാല്‍ എന്ത് സംഭവിക്കുമോ അത് തന്നെയായാരിക്കും പിന്നെ സംഭവിക്കുക. ആരോഗ്യത്തിന്റെ മാതൃകയായിരുന്നു അക്കാലത്തവര്‍. പിന്നെ ഇക്കാലമായപ്പോഴേക്ക് പ്രമേഹരോഗിയായി മാറി. കാഴ്ചശക്തിയൊക്കെ ദുര്‍ബലമായി. ഹൃദയത്തെയും രോഗം ബാധിച്ചു. ആണ്‍മക്കളും പെണ്‍മക്കളുമൊക്കെ വിവാഹിതരായതോടെ പൂച്ച വളര്‍ത്തലായി പിന്നെ ഹോബി. കുറച്ചു കഴിഞ്ഞപ്പോള്‍ അതും മടുത്തു. ഒരുനാള്‍ അവറ്റകളെയൊക്കെ ആട്ടിപ്പായിച്ചു. പിന്നെ പൊതുകാര്യങ്ങളിലായി താല്‍പര്യം. സോഷ്യലിസ്റ്റ് യൂണിയനില്‍ അംഗമായി. പ്രദേശവാസികളെ പാട്ടിലാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. എങ്ങനെ അവരത് ഒപ്പിച്ചു എന്നൊന്നും എനിക്കറിയാന്‍ മേല. തരികിടകളെ കുറിച്ച് സംസാരിക്കാനൊന്നും ഒരു പേടിയും അവര്‍ക്കില്ലായിരുന്നു. അതാണെങ്കില്‍ പലപ്പോഴും അവര്‍ക്ക് നേരിടേണ്ടിയും വന്നിരുന്നു. തണുപ്പ് കാലത്തായി റമദാന്റെ ആഗമം എന്നതായിരുന്നു അവരുടെ ഒരു പ്രശ്നം. ഉഷ്ണകാലത്തേക്കാള്‍ ശൈത്യത്തിലാണ് അവര്‍ക്ക് ദാഹം കൂടുതല്‍. അവരെ ഗൗനിക്കാതെ നടന്ന് പോയ്ക്കളയും എന്നതായിരുന്നു പിതാവുമായുള്ള അവരുടെ പ്രശ്നം. അതെന്നും അങ്ങനെയായിരുന്നു. ഹൃദയം കൊണ്ട് അവര്‍ അദ്ദേഹത്തെ തൊട്ടിട്ടില്ല. എന്നും കുളിച്ചു തണുപ്പടിക്കും. കുളിച്ചു ജലദോഷം ക്ഷണിച്ചു കൊണ്ടുവരും. അദ്ദേഹത്തിന് തീറ്റ കുറവാണെന്നതായിരുന്നു അവരുടെ രണ്ടാമത്തെ പ്രശ്നം. വാപ്പ ഒന്നും തിന്നുന്നില്ലല്ലോ എന്ന് എല്ലാ മക്കളോടും പരാതിപ്പെടും. അവരുണ്ടാക്കുന്ന നല്ല ഭക്ഷണമൊന്നും അദ്ദേഹത്തിന് പിടിക്കുന്നില്ല. ദാമ്പത്യത്തിന്റെ പത്ത് വര്‍ഷം കഴിഞ്ഞപ്പോഴേക്ക് ഇയാള്‍ എങ്ങനെ ഒരു വിരക്തനായി മാറി എന്ന് അവര്‍ക്കും മനസ്സിലായില്ല. അവരുടെ അടുത്ത് ബഹുമാനം വേണോ- അതിന് ഒരു മാര്‍ഗമേയുള്ളൂ. തീറ്റ.

'റമദാന്‍ കരീം' (ഉദാര റമദാന്‍) എന്ന അഭിവാദ്യ വാക്കിന് എന്റെ ഉമ്മയുടെ അടുത്ത് ഒരു അര്‍ഥം മാത്രമേയുള്ളൂ. മറ്റു മാസങ്ങളെ അപേക്ഷിച്ച് ആളുകള്‍ ആ ഉദാര മാസത്തില്‍ ഇരട്ടി അകത്താക്കുന്ന എന്നതിനാലാണ് ഈ മാസത്തിന് ഇങ്ങനെയൊരു സവിശേഷതയുണ്ടായത്. അതിഥികളുടെ മുമ്പില്‍ വെച്ചു ബൊറാനിയോ (ഇറാനിയന്‍ പാചക രീതിയിലുള്ള ഒരു സാലഡ് ഡിഷ്) 'വറഖുല്‍ ഇനബോ' (ഒട്ടോമന്‍ പാചക രീതിയില്‍ സ്റ്റഫ് ചെയ്ത ഒരു ആഹാര വിഭവം) ഉണ്ടാക്കി അവ അതിഥികളുടെ മുന്നില്‍ വെച്ചാല്‍ അതിന് പിന്നെ ഒരു അര്‍ഥം മാത്രമേ ഉള്ളൂ- അത് മുഴുവന്‍ അവര്‍ തിന്നിരിക്കണം. പ്ലേറ്റില്‍ അല്‍പമെങ്ങാന്‍ ബാക്കിവെച്ചോ- പിന്നെ അയാളുടെ കഷ്ടകാലം പറയേണ്ട. പാചകം ഒരു കലയാണെന്നാണല്ലോ പറഞ്ഞുപോരുന്നത്. അളവുകള്‍ക്കോ അടുപ്പിലെ തീയിനോ അസംസ്‌കൃത വസ്തുക്കള്‍ക്കോ ഒന്നും അതുമായി ഒരു ബന്ധവുമില്ല. അതിനാണ് കൈപുണ്യം എന്ന് പറയുന്നത്. അതിന്റെ കള്ളി അജ്ഞാതം. പുരാതനമായ അനുഭവങ്ങളും വ്യക്തിയില്‍ നിലീനമായ കലാനിപുണതയുമൊക്കെ ചേര്‍ന്ന ഒരു സവിശേഷ നിലയാണത്. എന്റെ ഉമ്മയുടെ കൈവഴി വരുന്ന വിഭവത്തിന് പ്രത്യേകമൊരു സുഗന്ധമുണ്ട്. ആ മണം അനുഭവപ്പെട്ടാല്‍ നിങ്ങള്‍ താനേ അങ്ങോട്ടെത്തും. ജീവിതത്തിലൊരിക്കലും ആഹാരശേഷം വെള്ളം കുടിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നില്ല. ഉമ്മയുടെ വീട്ടില്‍നിന്ന് ആഹരിക്കുമ്പോള്‍ മാത്രമേ ആ പതിവ് ലംഘിക്കാറുള്ളൂ. അപ്പോള്‍ എന്റെ വയറ്റിനകത്ത് ചെറിയൊരു തീ എരിഞ്ഞു തുടങ്ങും. ഞാന്‍ വെള്ളം ഇറുമ്പിക്കുടിക്കും. ജീവനുള്ള എല്ലാ വസ്തുക്കളെയും അല്ലാഹു വെള്ളത്തില്‍നിന്നാണല്ലോ സൃഷ്ടിച്ചിട്ടുള്ളത്. അപ്പോള്‍ ഉമ്മ വിളമ്പിയ ആഹാരം കഴിച്ച ശേഷം വെള്ളം കുടിക്കുമ്പോള്‍ അതിന്റെ അര്‍ഥം അവരുടെ ഭക്ഷണത്തിന് ജീവനുണ്ടെന്നാണ്. അതായത് അവരുടെ പാചകം ജീവനുള്ള ഒരു കലയാണെന്നര്‍ഥം. ഡ്രാമ ഫൗണ്ടേഷന്റെയും റേഡിയോ-ടി.വി പ്രക്ഷേപണാലയത്തിന്റെയും നാടകങ്ങളേക്കാളെല്ലാം മേന്മയേറിയ കലാപ്രവര്‍ത്തനം.

എത്തിയല്ലോ ഉമ്മയുടെ വീട്. വയസ്സി ശ്രീമതി നോമ്പ് നോറ്റ് ഉറക്കത്തിലാണ്. യുവകുമാരന്മാരുടെ ഉറക്കില്‍നിന്ന് ഭിന്നമാണ് വയോജനങ്ങളുടെ ഉറക്കം. യുവജനങ്ങള്‍ക്ക് ഉറക്കത്തില്‍ ശരീര കാമനകളോട് ഒരു വെല്ലുവിളി തോന്നും. അവരുടെ ഇഛാശക്തിക്ക് ബലം നല്‍കുന്ന ഒരു തരം കായിക വിനോദ വികാരം. എന്നാല്‍, വൃദ്ധജനങ്ങളെ സംബന്ധിച്ചേടത്തോളം ഉറക്കമെന്നാല്‍ അര്‍ഥം മറ്റൊന്നാണ്. അത് സ്രഷ്ടാവുമായി നേരിട്ടുള്ള ഒരു ഇടപാടാണ് അവര്‍ക്ക്. അതിലൂടെ അവര്‍ സ്രഷ്ടാവിന്റെ ചാരത്തണയുകയാണ്. അവന്റെ സമീപത്തിലേക്കുള്ള പ്രയാണമാണ് അതെന്ന് എല്ലാ തെളിവുകളും സൂചന നല്‍കുന്നു. നോമ്പോ- അതൊരു സംഘോപസനയാണ്. അതിന്റെ വൈഷമ്യങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെക്കുമ്പോഴാണ് അതിനൊരു രസം ഉണ്ടാവുക. വൃദ്ധജനങ്ങളെ സംബന്ധിച്ചേടത്തോളം ജീവിത സാഹചര്യങ്ങളും മക്കളുടെ തൊന്തരവുകളും അടിച്ചേല്‍പിക്കുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന ചില കഷ്ടപ്പാടുകളുണ്ട്. ആറ് മുറികളുള്ള ഒരു വീട്ടില്‍ ഒരു വയസ്സിപ്പെണ്ണ് ഒറ്റക്ക് നോമ്പ് നോറ്റ് കഴിയുമ്പോള്‍ അവര്‍ക്ക് അതിനേക്കാള്‍ വലിയൊരു ദുരിതമുണ്ടോ എന്നൊന്നാലോചിച്ചു നോക്കുക. പൊടുന്നനെ അവര്‍ക്ക് കനത്ത ഏകാന്തതയും ദുരൂഹമായ ഭയവും അനുഭവപ്പെടും. അന്നപാനീയങ്ങളില്‍നിന്നും ശ്വാസോഛ്വാസത്തില്‍നിന്നും ശരീരം വിടുതല്‍ നേടലാണ് മരണമെങ്കില്‍ അന്നപാനീയങ്ങളില്‍നിന്നുള്ള വിടുതലാണ് നോമ്പ്. വ്രതവുമായുള്ള മല്‍പിടിത്തത്തില്‍ പ്രവേശിക്കുമ്പോള്‍ വൃദ്ധജനങ്ങളുടെ മനസ്സില്‍ ഇങ്ങനെയാണ് മറന്ന ചിന്ത ഉടലെടുക്കുന്നത്. സ്രഷ്ടാവിനോടടുക്കുമ്പോള്‍ ആര്‍ക്കും തോന്നേണ്ടത് സമസൃഷ്ടികളോടുള്ള അനുകമ്പയും ആര്‍ദ്രതയുമാണ്. എന്നാല്‍ സംഭവിക്കുന്നതോ? എപ്പോഴും നേരെ മറിച്ചും. മനുഷ്യന്‍ വയസ്സാകുന്നതനുസരിച്ച് അവന്റെ ദുര്‍ബലതയും നെര്‍വസ്നസുമാണ് വളരുന്നത്. അവന്റെ മൂക്കിന്‍ തുമ്പത്ത് ചെറുതായൊന്ന് തൊട്ടാല്‍ മതി അവന്‍ ക്ഷോഭിച്ചു വശാകും.

വൃദ്ധജനങ്ങളുടെ നോമ്പ് നിരീക്ഷിച്ചിട്ടുണ്ടോ? എത്ര ഭിന്നമാണ് നമ്മുടെ നോമ്പില്‍നിന്ന് അവരുടെ നോമ്പ്. നോമ്പില്‍ അവര്‍ അപ്പാടെ മുങ്ങുകയാണ്. അവരുടേതായ മട്ടില്‍ ചിന്താമഗ്‌നരാകുന്നു. ഓരോ പകല്‍ കടന്നു പോകുമ്പോഴും അവര്‍ ലക്ഷ്യത്തോടടുക്കുന്നു. അവരുടെ നോമ്പിന്റെ ലക്ഷ്യങ്ങളും ഭിന്നങ്ങളാണ്. ആമാശയത്തിന് വിശ്രമം നല്‍കാന്‍ നോമ്പ് നോല്‍ക്കുന്നവരാണ് അവരില്‍ ചിലര്‍. മറ്റു ചിലര്‍ നോമ്പെടുക്കുന്നത് കൗമാരകാലത്തേ അത് പതിവാക്കിയതു കൊണ്ടാണ്. വൃദ്ധരാണെന്ന് വെച്ചു നോമ്പ് ഉപേക്ഷിക്കാന്‍ പറ്റില്ല എന്ന തീരുമാനത്തോടെ നോമ്പ് എടുക്കുന്നവരുമുണ്ട്. വിഭിന്നങ്ങളായ ഈ പ്രത്യക്ഷകാരണങ്ങളെല്ലാമുണ്ടെങ്കിലും ഒടുവിലൊരു കാര്യത്തിനാണ് അവരൊക്കെ നോമ്പ് എടുക്കുന്നതെന്ന് കാണാം. അതായത് സ്രഷ്ടാവിനോടുള്ള ഭയഭക്തിയില്‍, താന്‍ വയസ്സാവുകയാണെന്ന് മുമ്പൊന്നുമില്ലാത്തവിധം ഒരുനാള്‍ മനുഷ്യന് തോന്നിത്തുടങ്ങുന്നതോടെ അവന്റെ ഉള്ളില്‍ ഭയം അരിച്ചു കയറുകയായി. പ്രായം ചെന്നവര്‍ നോമ്പെടുക്കുമ്പോള്‍ കുറ്റബോധം ശക്തിപ്പെടുന്നു. ഒന്നുകില്‍ അയാള്‍ സ്വന്തം തെറ്റുകളെ കുറിച്ചാകും ചിന്തിക്കുക. അല്ലെങ്കില്‍ അന്യരുടെ തെറ്റുകളെ കുറിച്ചാകും ചിന്തിക്കുക. പ്രായം കൂടിയതിനാല്‍ അയാള്‍ക്ക് സ്വന്തം തെറ്റുകളെ കുറിച്ച് ഓര്‍മയുണ്ടാവുകയില്ല. അതിനാലാണ് വൃദ്ധ സദനത്തിലെ വൃദ്ധന്‍ ഞങ്ങളുടെ വീട്ടിന്റെ താഴെ വന്നിരിക്കുന്നത്. അങ്ങനെ കുമാരിമാരുടെ വസ്ത്രധാരണയെയും കുട്ടികളുടെ വിക്രിയകളെയും കുറിച്ചു അയാള്‍ കമന്റുകള്‍ പാസ്സാക്കാന്‍ തുടങ്ങും. മാനുഷിക ദൗര്‍ബല്യങ്ങള്‍ മനസ്സിലാകുന്ന ഒരഭിഭാഷകനാവുക ഒരാളെ സംബന്ധിച്ചേടത്തോളം വളരെ പ്രയാസകരമാണ്. അതിന് നല്ല ഗ്രാഹ്യതയും സ്നേഹബുദ്ധിയുമൊക്കെ വേണ്ടതുണ്ട്. എന്നാല്‍, ഒരു അക്രമിയുടെ റോള്‍ തെരഞ്ഞെടുത്ത് സാഹചര്യങ്ങളോ വസ്തുസ്ഥിതിഗതികളോ മനസ്സിലാക്കാതെ വിധി പുറപ്പെടുവിക്കുന്നത് അങ്ങനെയല്ല. അത് വളരെ എളുപ്പം സാധിക്കുന്ന ജോലിയാണ്.

വൃദ്ധസദനത്തിന്റെ ഉടമ ഞങ്ങളുടെ വീട്ടിന് താഴെ വന്നിരുന്ന് ഒച്ചവെച്ചു:

'എന്തൊരു ഖിയാമമാണപ്പാ ഇത്?''

''ഇതെന്തു പറ്റി ഹാജ്യാരേ, ഇങ്ങനെ കോപിക്കാന്‍?''

''ലോകം മുഴുവന്‍ ഫസാദായി നശിച്ചില്ലേ? ആ പെങ്കൊച്ചുങ്ങളെ നോക്ക്. ദെത്താ അയിറ്റങ്ങള് ധരിച്ചിരിക്കുന്നത്... അസ്തഗ്ഫിറുല്ലാഹില്‍ അളീം!''

തൊണ്ണൂറ് കഴിഞ്ഞ ആ പടുകിളവന്‍ മിനിസ്‌കര്‍ട്ട് ധരിച്ച ഒരു യുവതിയുടെ നേരെ നടന്ന് അവളുടെ ചെവിക്കുന്നി പിടിച്ച് ഞെരിച്ചു.

ഓര്‍ക്കാപ്പുറത്തെ ആ പ്രവൃത്തിയില്‍ ആദ്യം ആ യുവതിയൊന്ന് ഞെട്ടി. പിന്നെ, തിരിഞ്ഞുനിന്ന് തന്നോട് ശൃംഗരിക്കാന്‍ വന്ന ഏതെങ്കിലും യുവാവാണെന്ന് കരുതി അയാളുടെ നേരെ കൈയോങ്ങി. അപ്പോഴാണ് അത് തൊണ്ണൂറ് പിന്നിട്ട ഒരു പടുകിളവനാണെന്ന് അവള്‍ക്ക് മനസ്സിലായത്. അവര്‍ക്ക് ചുറ്റും ആളുകള്‍ കൂടി. ചെവിക്കുന്നി വിട്ട് പിന്തിരിഞ്ഞുകൊണ്ട് കിളവന്‍ പറഞ്ഞു: 'ഖിയാമം തന്നെ ഖിയാമം. ആര്‍ക്കും ദീനിനെ കുറിച്ച് ഒരു ചിന്തയുമില്ല. അസ്തഗ്ഫിറുല്ലാഹില്‍ അളീം.''

ഈ കിളവന്‍ തന്നെയാണ്് മസ്ജിദില്‍ വെച്ച് ഇമാമിനോട് സ്വര്‍ഗത്തിലെ ഹൂറികളുടെ എണ്ണത്തെക്കുറിച്ചു ചോദിച്ചത്. 'എഴുപതിനായിരം ഹൂറികളോ? മനുഷ്യന്മാര്‍ക്കൊക്കെ അതിനുള്ള ശക്തി എവിടന്നാണുണ്ടാവുക മൗലാനാ? പടച്ചോന്‍ ബലം നല്‍കുമെന്നോ? മാശാ അല്ലാഹ്, എന്തൊരനുഗ്രഹവും ഔദാര്യവും... മാശാ അല്ലാഹ്...'' ഹൂറികള്‍ മിനിസ്‌കര്‍ട്ട് ധരിക്കുമോ? അവസാനം പറഞ്ഞ ചോദ്യം അയാള്‍ ചോദിച്ചിട്ടില്ലെന്നറിയാം. എന്നാലും അത് ചോദിക്കാന്‍ അയാള്‍ക്ക് മുട്ടിയിട്ടുണ്ടാകും.

ഉമ്മാന്റെ വീട്ടില്‍ അവര്‍ ഉണരുന്നതും കാത്ത് നിശ്ശബ്ദനായി ഇരിക്കുകയാണ് ഞാന്‍. ഈ വീടിനെയാണ് ഞങ്ങള്‍ തറവാട് എന്ന് പറയുന്നത്. വിചിത്രം തന്നെ. ഉമ്മാന്റെ വീടെന്നല്ലാതെ ഉപ്പാന്റെ വീടെന്ന് ഇതിനെ ഞാന്‍ വിളിക്കുന്നില്ല; ഗൃഹനാഥന്‍ ഉപ്പയാണെങ്കിലും. പക്ഷേ, അദ്ദേഹത്തിന്റെ അധികാരം നിശ്ശബ്ദവും അനാസക്തവുമാണ്. ഉമ്മയാണെങ്കില്‍ എമ്പാടും ഒച്ചപ്പാടുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. അങ്ങനെയാണ് വീട് അവരോട് ചേര്‍ത്ത് പറയല്‍ അനിവാര്യമായി ഭവിച്ചത്.

ഒന്നാന്തരമൊരു ഈജിപ്ഷ്യന്‍ വീടാണ് എന്റെ ഉമ്മയുടെ വീട്. അവിടെ നിങ്ങള്‍ക്ക് മനോഹരമായ ദുഃഖവും ഈജിപ്ഷ്യന്‍ പുരാണത്തില്‍ പറയപ്പെടുന്ന ഫലഭൂയിഷ്ഠതയുടെ ദേവന് ദുരിതം ബാധിച്ചപ്പോള്‍ ഈഡിസ് ദേവതക്കുണ്ടായ പുരാതനമായ മങ്ങിയ ഭാവവും കാണാനാവും. പരിഹാസത്തിന്റെ മാലപ്പടക്കം മുഴങ്ങുന്ന ചിരികളുടെ സദനമാണത്. ഖലീഫ അബ്ദുല്‍ മലിക് ബ്നു മര്‍വാന്റെ കൊട്ടാര ദാസിയുടെ 'കുനാഫ' (ഒരു പലഹാരം)യെ ഓര്‍മിപ്പിക്കുന്ന കുനാഫയും ഇവിടെ കിട്ടും. നിലവാരം കുറഞ്ഞ കവിതക്ക് പ്രസിദ്ധനായ പുരാതന ഈജിപ്ഷ്യന്‍ കവി ഇബ്നു നുബാതയുടെ ഖത്വാഇഫ് (ഒരു ഈജിപ്ഷ്യന്‍ അപ്പം) കിട്ടും. ഇസ്മാഈല്‍ പാഷാ പ്രഭുവിനെയും അദ്ദേഹത്തിന്റെ തീന്‍ മേശയെയും ഓര്‍മിപ്പിക്കുന്ന കൂട്ടിക്കലര്‍ത്തിയ ചോറ് കിട്ടും. മമാലികീ രാജവംശം ഈജിപ്ഷ്യന്‍ ജനതയോട് പെരുമാറുന്നത് പോലെയാണ് വേലക്കാരോടുള്ള ആ വീട്ടിലെ പെരുമാറ്റം. ഖഹ് വ മിഹ് വജ' (മസാലക്കാപ്പി) കിട്ടും. പൂക്കളുടെ സൗരഭ്യമുള്ള വെള്ളം ലഭിക്കും. ഒപ്പം കമ്പോളത്തില്‍നിന്ന് അപ്രത്യക്ഷമാകുന്ന നിത്യോപയോഗ സാധനങ്ങളെയും നിലവാരമില്ലാത്ത ഐറ്റങ്ങളെയും കുറിച്ചുള്ള നിരന്തര പരാതിയും കേള്‍ക്കാം. അതിപുരാതനമായ ഒരു പാരമ്പര്യ ഈജിപ്ഷ്യന്‍ വീടാണത്. ഗാംഭീര്യവും മങ്ങിയ ഭാവവും സുഖദുഃഖങ്ങളുമെല്ലാം വാഴുന്ന വൈരുധ്യങ്ങളുടെ ഒരു ലോകം.

അതാ ഉമ്മ ഉണര്‍ന്നെന്ന് തോന്നുന്നു. അടുക്കളയിലെ കോലാഹലം കേട്ടപ്പോഴാണ് അവര്‍ ഉണര്‍ന്നതറിയുന്നത്. ഒരു കൊച്ചു കൂറ അടുക്കളച്ചുമരിലൂടെ മേലോട്ട് കയറുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചുവരിന്മേല്‍ ചെരിപ്പെറിഞ്ഞു അവരുടെ നോമ്പ് നെര്‍വസാകാന്‍ തുടങ്ങി. ചുവരിന്മേല്‍ ഒരു ഇസ്രയേലി വിമാനമാണ് അവര്‍ കണ്ടിരുന്നതെങ്കില്‍ പോലും ഇമ്മാതിരി ഒരു ബഹളം അവര്‍ ഉണ്ടാക്കുമായിരുന്നില്ല. നേരാംവണ്ണം നോക്കിനടത്താത്തിനെയും സര്‍ക്കാര്‍ വകുപ്പുകളുടെ കൊള്ളരുതായ്മകളെയും മനഃസാക്ഷിയുടെ മരണത്തെയും വ്യാപകമായ അഴിമതികളെയും കുറിച്ച് പഴി പറഞ്ഞുകൊണ്ട് അവര്‍ വാക്കുകള്‍ കോരിച്ചൊരിയാന്‍ ആരംഭിച്ചു. അതിനിടെ ഉപ്പയുടെ നടപടികളും കടന്നുവന്നു. ഒന്നിലും ഒരു ശ്രദ്ധയുമില്ലാതെ നടക്കുന്ന അദ്ദേഹമാണ് അതിനെല്ലാം കാരണമെന്നാണ് അവരുടെ പരാതി. ഞാന്‍ ഉമ്മയെ സമീപിച്ച് സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

''ഒന്ന് പോയാട്ടെ കാര്‍ന്നോരേ! മുപ്പത് വട്ടം ഫോണ്‍ ചെയ്ത് പറഞ്ഞിട്ട് ഇപ്പോഴാണ് നിനക്ക് വരാന്‍ നേരം കണ്ടത്. നാളെ നിന്റെ ഉമ്മ മരിക്കും. അപ്പോള്‍ എന്നെ സന്ദര്‍ശിക്കാതെ പോയതില്‍ നിനക്ക് ഖേദം വരും.''

'ഇതെന്തൊരു കടന്നാക്രമണമാണ് ഉമ്മാ. ഒന്ന് അടങ്ങ്, ഞാന്‍ മടിയിലിരുത്തി നിങ്ങളുടെ തലയില്‍ ചുംബിക്കാം.''

അവര്‍ ഉടനെ ഒരു കൂട്ടം കല്‍പനകള്‍ പുറപ്പെടുവിച്ചു; സാധനങ്ങളെല്ലാം അതിന്റെ സ്ഥാനത്ത് വെക്കാന്‍. ഒരു മണിക്കൂര്‍ മുമ്പേ തീന്‍ മേശ ഒരുക്കാന്‍ തുടങ്ങി. സലാഡും ഖുബ്സും നിരത്തിവെച്ചു. ഖമറുദ്ദീന്‍ തണുക്കാന്‍ വെച്ചു. പരിശുദ്ധ റമദാന്ന് ഉചിതമാംവിധം അവര്‍ ഖമറുദ്ദീന്‍ വിളമ്പിയിട്ടുണ്ട്. ഖമറുദ്ദീനെപ്പറ്റിയായി എന്റെ ചിന്ത. യൂറോപ്യന്മാര്‍ ഖമറി*ന്റെ മുകളിലൂടെ സഞ്ചരിക്കുന്നു. നമ്മളാകട്ടെ ഖമറുദ്ദീന്റെ പുറത്ത് കൈവെക്കുന്നു. രണ്ട് നാഗരികതകള്‍ തമ്മില്‍ എന്തൊരന്തരം!

'നിന്നോടൊരു കാര്യം പറയാനുണ്ട്.'' ഉമ്മയുടെ വാക്കുകള്‍.

എന്റെ ഭാര്യയോ ഉപ്പയോ ആരുമില്ലാതെ അടച്ചിട്ട മുറിയില്‍ ഉമ്മയുടെ കൂടെ ഞാന്‍ ചര്‍ച്ചക്കിരുന്നു. ഒരായിരം കാര്യങ്ങളെക്കുറിച്ചു അവര്‍ക്ക് പരാതി പറയാനുണ്ടാകുമെന്ന് എനിക്കറിയാം. നൂറുകൂട്ടം കല്‍പനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമുള്ള ഒരുക്കമാണ്. ഒരു ചെറിയ കുട്ടിയെ പോലെ അവര്‍ എന്നെ അവരുടെ പിന്നാലെ വലിച്ചുകൊണ്ടുപോയി. ഞങ്ങള്‍ മുറിയില്‍ ഇരുന്നു. കൊല്ലത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം തുറക്കാറുള്ള യാത്രക്കാരുടെ മുറിയാണത്. ഉമ്മ സംസാരിച്ചു തുടങ്ങി. അത് അങ്ങനെയാണ്. ചര്‍ച്ചകളില്‍ ഉമ്മയാണ് സംസാരിക്കുക. കൂടെയുള്ളവര്‍ കേട്ടിരുന്ന് കൊള്ളണം.

അവര്‍ പറഞ്ഞു: റമദാന്‍ കരീം, എല്ലാ കൊല്ലവും നിനക്ക് നല്ലത് വരട്ടെ (മുഖവുര). ഈ കൊല്ലം എനിക്ക് ഹജ്ജിന് പോകണമെന്നുണ്ട്. നീ എന്തെങ്കിലും വഴി കാണണം. നറുക്കെടുത്താണ് തെരഞ്ഞെടുക്കുക എന്നൊന്നും പറഞ്ഞു ഒഴിഞ്ഞേക്കരുത് (മുഖ്യ ആവശ്യം). നീയൊരു സീനിയര്‍ ഉദ്യോഗസ്ഥനല്ലേ? ഒരുപാട് സ്നേഹിതന്മാര്‍ നിനക്കുണ്ടാകും. കാമ്പില്ലാത്ത ന്യായീകരണങ്ങളും ഒഴികഴിവുകളുമൊന്നും പറയരുത് (സോപ്പിടല്‍). നിന്റെ ഉപ്പയാണ് ഹജ്ജിന് പോകുന്നതെങ്കില്‍ ലോകം മുഴുവന്‍ മൂപ്പര്‍ക്ക് വേണ്ടി അട്ടിമറിയും. നീ നഗരത്തില്‍ താമസിക്കുന്ന സമര്‍ഥനാണ്. എന്നേക്കാള്‍ ഉപ്പാനോട് സ്നേഹമുണ്ടാകും. എന്നേക്കാള്‍ പേടിയുണ്ടാകും (ഇടവാക്യം). കറുവപ്പട്ടയും ഇഞ്ചിയും കിട്ടാനുണ്ട്. മരപ്പശ ദുര്‍ലഭം. കുരുമുളകും ജാതിക്കയും എന്തൊരു വിലയാണ്. ഏലക്കായയുടെയും മുളകിന്റെയും കഥ എന്താ? ഏലം മാര്‍ക്കറ്റില്‍നിന്ന് എവിടെയാണ് പോയൊളിച്ചത്? നീ നാളെ ശൂരിയയില്‍ പോകുന്നുണ്ടെങ്കില്‍ എനിക്ക് വേണ്ടി ഇതൊക്കെ ഒന്ന് അന്വേഷിക്കണം (ഇതര ആവശ്യങ്ങള്‍). നിന്റെ മൂത്ത മകന് എളാമയുടെ മകളോട് പ്രേമമുണ്ട്. നിന്റെ അറിവിനായി പറയുന്നതാണ്. അവളുടെ മുമ്പില്‍ വെച്ച് അവനെ നീ ശകാരിക്കുകയോ പരിഹസിക്കുകയോ ഒന്നും ചെയ്യരുത്. ഞാനാണ് നിന്നോടിത് പറഞ്ഞതെന്ന് അവനെ അറിയിക്കുകയുമരുത് (കുറിപ്പ്). ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ നിനക്ക് സ്നേഹിതന്മാര്‍ ആരെങ്കിലുമുണ്ടോ? ഒരു റോള്‍ ഖമറുദ്ദീന്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഞങ്ങള്‍ വാങ്ങിയത് തീരാറായി (ലളിതമായ ആവശ്യം). ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം കൂടി പറയട്ടെ: ഇനി മുതല്‍ നീ സനിയ്യയോട് മിണ്ടരുത്. സുആദിന്റെ കല്യാണത്തിന് ഞാന്‍ പോയിരുന്നു. എല്ലാ പെണ്ണുങ്ങളും എന്നെ കണ്ടപ്പോള്‍ എഴുന്നേറ്റു നിന്നു. അവള്‍ മാത്രം വൃത്തികെട്ടവിധം ഇരുന്നിടത്ത്നിന്ന് അനങ്ങാതെയാണ് എന്നെ അഭിവാദ്യം ചെയ്തത് (അപേക്ഷ). എന്നെ കഷ്ടപ്പെടുത്തുന്ന ഉപ്പയുടെ പുതിയ ശീലങ്ങളെ കുറിച്ചാണ് ഇനി പറയാനുള്ളത്. എന്ത് പാചകം ചെയ്താലും ഒന്നും തിന്നൂല. എത്ര മണിക്കൂര്‍ തീയും കൊണ്ടിട്ടാ ഞാനിതൊക്കെ ഉണ്ടാക്കുന്നത്? ആര്‍ക്കു വേണ്ടി? ഖത്വാഇഫിന്റെ വലുപ്പം കുറയുന്നതിനെയും കുനാഫ പൂഴ്ത്തിവെക്കുന്നതിനെയും കുറിച്ച് എന്താ നിനക്ക് പത്രങ്ങളിലൊക്കെ ഒന്നെഴുതിക്കൂടേ?''

ഉമ്മയുമായുള്ള ചര്‍ച്ച നീണ്ടുപോകവേ തീന്മേശയില്‍നിന്ന് തീറ്റ പണ്ടങ്ങളുടെ സുഗന്ധം ഒഴുകിയെത്തി. എന്റെ തലയില്‍ ഗൂഢാലോചന നുരഞ്ഞു പൊന്തി. എന്തായാലും ഖമറുദ്ദീന്‍ ലഭ്യമാക്കിയിട്ട് തന്നെ കാര്യം! അതിന്റെ ഒരു റോളോ പാതി റോളോ കട്ടെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... പക്ഷേ, എങ്ങനെ?...

 

വിവ: വി.എ.കെ

*ഖമര്‍ എന്നാല്‍ ചന്ദ്രന്‍ എന്നാണര്‍ഥം - 

വിവര്‍ത്തകന്‍

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media